അയർലൻഡിൽ പക്ഷിപ്പനി : കോഴി–ഇറച്ചി ഉൽപന്ന ഇറക്കുമതിക്ക് നിരോധനം
text_fieldsദുബൈ: നവംബർ-ഡിസംബർ മാസങ്ങളിൽ പക്ഷിപ്പനി പടർന്നുപിടിച്ച രാജ്യങ്ങളിൽനിന്ന് കോഴി അടക്കം പക്ഷികളുടെയും മാംസ ഉൽപന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ചതായി യു.എ.ഇ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം (മോക്ക) അറിയിച്ചു.
ഏറ്റവും ഒടുവിലായി അയർലൻഡിൽ നിന്നുള്ള കോഴി, പക്ഷി മാംസ ഉൽപന്ന ഇറക്കുമതിയാണ് നിരോധിച്ചത്. പക്ഷിപ്പനി രാജ്യത്ത് പടരുന്ന സാഹചര്യത്തിലാണ് ഇൗ തീരുമാനം. അയർലൻഡിൽനിന്ന് അലങ്കാര പക്ഷികൾ, ഇറച്ചിക്കോഴികൾ, കുഞ്ഞുങ്ങൾ, കാട്ടുജീവികൾ, വിരിയിക്കുന്ന മുട്ടകൾ, സംസ്കരിച്ച ഗോമാംസം, ആട്, ആട്ടിൻ കിടാവ്, കോഴിയിറച്ചി ഉൽപന്നങ്ങൾ ഇറക്കുമതിക്ക് പൂർണ നിരോധനമേർപ്പെടുത്തി. അയർലൻഡിൽ പക്ഷിപ്പനി ഉയർന്ന നിലയിൽ പടരുന്നതായി യു.എ.ഇയിലെ കാലാവസ്ഥ വ്യതിയാന പരിസ്ഥിതി മന്ത്രാലയം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.
യു ക്രെയ്ൻ, ക്രൊയേഷ്യ, സ്വീഡനിലെ കൗണ്ടി, ഫ്രഞ്ച് ദ്വീപായ കോർസിക്ക, നെതർലൻഡ്സ്, ജർമനി, ഡെൻമാർക്ക്, റഷ്യയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങൾ രോഗരഹിതമെന്ന് പ്രഖ്യാപിക്കുന്നതുവരെ കാട്ടുപക്ഷികൾ, അലങ്കാര പക്ഷികൾ, കുഞ്ഞുങ്ങൾ, വിരിയിക്കുന്ന മുട്ടകൾ, കോഴിയിറച്ചി എന്നിവയുടെ ഇറക്കുമതിക്ക് പൂർണമായും നിരോധനമേർപ്പെടുത്തി. സ്വീഡനിൽ നിന്ന് ഒക്ടോബർ 23നുശേഷം സ്കെയ്ൻ കൗണ്ടിയിലും മറ്റ് പ്രദേശങ്ങളിലും ഉൽപാദിപ്പിക്കുന്ന കോഴിയിറച്ചി അടങ്ങിയ ചരക്കുകൾ നിരസിക്കുന്നത് അടക്കം നിയന്ത്രണങ്ങളും മോക്ക ഏർപ്പെടുത്തി. ആരോഗ്യ സർട്ടിഫിക്കേഷൻ മന്ത്രാലയവും സ്വീഡിഷ് മന്ത്രാലയും സമ്മതിക്കുന്നതുവരെ ഇൗ സ്ഥിതി തുടരാനാണ് സാധ്യത.
കൂടാതെ, ഒക്ടോബർ 17ന് ശേഷം കോർസിക്കയിലും ഫ്രാൻസിലെ മറ്റ് പ്രദേശങ്ങളിലും ഉൽപാദിപ്പിക്കുന്ന മുട്ടകളും കോഴി മാംസവും അടങ്ങിയ ചരക്കുകൾ നിരസിക്കാനും മോക്ക തീരുമാനമെടുത്തിരുന്നു. എന്നാൽ ഇൗജിപ്ത്, ഹംഗറി എന്നീ രാജ്യങ്ങളിൽ നിന്ന് അലങ്കാര പക്ഷികൾ, ഇറച്ചിക്കോഴികൾ, കുഞ്ഞുങ്ങൾ, കാട്ടുജീവികൾ, വിരിയിക്കുന്ന മുട്ടകൾ, സംസ്കരിച്ച ഗോമാംസം, ആട്, ആട്ടിൻ കിടാവ്, കോഴിയിറച്ചി എന്നിവ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യാൻ അനുവദിച്ച് മോക്ക കഴിഞ്ഞയാഴ്ച സർക്കുലർ പുറത്തിറക്കിയിരുന്നു.
യു.എ.ഇ പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയവും ഈജിപ്തിലെ കൃഷി, ഭക്ഷ്യ നിയന്ത്രണ മന്ത്രാലയവും നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് തീരുമാനം. മാത്രമല്ല, വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് (ഒ.ഐ.ഇ) ഈജിപ്തിലെ കോഴി ഫാമുകൾ ഏവിയൻ ഇൻഫ്ലുവൻസ വൈറസിൽനിന്ന് മുക്തമാണെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നാണ് പക്ഷി-മൃഗ-മാംസ ഉൽപന്നങ്ങളുടെ ഇറക്കുമതി അനുവദിച്ചത്. രാജ്യം ഇപ്പോൾ വൈറസിൽനിന്ന് മുക്തമാണെന്ന് ഒ.ഇ.ഇയിൽ നിന്ന് സ്ഥിരീകരണം ലഭിച്ചതിനെത്തുടർന്ന് ഹംഗറിയിൽ നിന്നുള്ള വളർത്തുമൃഗങ്ങളുടെ ഇറക്കുമതിയുടെ നിരോധനവും മന്ത്രാലയം പിൻവലിച്ചിട്ടുണ്ട്.
അതേസമയം, പക്ഷികൾ പക്ഷിപ്പനി ബാധിച്ചിട്ടില്ലാത്ത പ്രദേശങ്ങളിൽ നിന്നാണ് വരുന്നതെന്ന് സാക്ഷ്യപ്പെടുത്തുന്ന ആരോഗ്യ സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് വിധേയമായി പക്ഷികളുടെ ഇറക്കുമതി, മുട്ട, മാംസ ഇറക്കുമതി അനുവദനീയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

