ഫ്ലമിംഗോ ബീച്ചിൽ ബാർബിക്യൂവിന് വിലക്ക്; പുതിയ നിയന്ത്രണം ഏർപ്പെടുത്തി റാസൽഖൈമ പബ്ലിക് സർവിസസ് ഡിപാർട്ട്മെന്‍റ്
text_fieldsറാസൽഖൈമ: റാസൽഖൈമയിലെ ഫ്ലമിംഗോ ബീച്ചിൽ കരി കത്തിക്കുന്നതിനും ബാർബിക്യൂ ചെയ്യുന്നതിനും വിലക്കേർപ്പെടുത്തി. ബീച്ചിന്‍റെ ഭംഗി സംരക്ഷിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായാണ് റാസൽഖൈമ പബ്ലിക് സർവീസസ് ഡിപാർട്ട്മെന്‍റ് പുതിയ നിയന്ത്രണം കൊണ്ടുവന്നത്. സെപ്റ്റംബർ 10 മുതൽ തീരുമാനം പ്രാബല്യത്തിലുണ്ട്. വരാനിരിക്കുന്ന തണുപ്പുകാലത്ത് ബീച്ചുകളിലും മറ്റും ആളുകൾ കൂട്ടമായി എത്തുന്നത് പതിവായതിനാൽ പ്രദേശവാസികളും സന്ദർശകരും ഈ നിർദേശം കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
തുറസ്സായ സ്ഥലങ്ങളിലെ ബാർബിക്യൂവിന് ശേഷം ശരിയായി സംസ്കരിക്കാത്ത കരിയും അവശിഷ്ടങ്ങളും വലിയ പരിസ്ഥിതി-സുരക്ഷാ ഭീഷണികളാണ് സൃഷ്ടിക്കുന്നത്. ബാർബിക്യൂ കഴിഞ്ഞ ശേഷവും കനലുകളിൽ ചൂട് നിലനിൽക്കുന്നത് നഗ്നപാദരായി നടക്കുന്നവർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് പൊള്ളലേൽക്കാൻ കാരണമാകാറുണ്ട്. യു.എ.ഇയിലെ മറ്റ് പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ അൽ ഐനിലെ ജബൽ ഹഫീത് തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ രീതിയിൽ ബാർബിക്യൂവിന് നിരോധനമുണ്ട്. ഇത്തരം പൊതുനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആയിരം ദിർഹം മുതൽ പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്.തീരദേശ സുരക്ഷ വർധിപ്പിക്കുന്നതിനായി റസൽഖൈമ പോലീസ് അടുത്തിടെ ആരംഭിച്ച ബോധവൽക്കരണ കാമ്പയിനുകളുടെ തുടർച്ചയായാണ് ഈ നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

