പെട്രോൾ പമ്പ് ജീവനക്കാരനെ മർദിച്ചു; പിഴയും അതേ പമ്പിൽ സാമൂഹിക സേവനവും ശിക്ഷ വിധിച്ച് കോടതി
text_fieldsഅബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് കെട്ടിടം
അബൂദബി: പെട്രോൾ പമ്പ് ജീവനക്കാരനെ അക്രമിച്ച കേസിൽ പ്രതികളായ രണ്ടുപേർക്ക് ശിക്ഷ വിധിച്ച് അൽ ഐൻ കോടതി. അക്രമത്തിന് ഇരയായ ജീവനക്കാരൻ ജോലി ചെയ്യുന്ന അതേ പെട്രോൾ പമ്പിൽ രണ്ടുമാസത്തെ നിർബന്ധിത സാമൂഹിക സേവനം അനുഷ്ഠിക്കാനാണ് കോടതിയുടെ അപൂർവവും മാതൃകാപരവുമായ ഉത്തരവ്. ഇതിനുപുറമെ പൊതുസേവന ജീവനക്കാരനെ ആക്രമിച്ചതിനും പൊതുജനസമാധാനം തകർത്തതിനും പ്രതികൾ രണ്ടുപേരും 50,000 ദിർഹം (ആകെ ഒരു ലക്ഷം ദിർഹം) വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു.
വാഹനത്തിന്‍റെ മുൻഭാഗത്തെ ചില്ല് വൃത്തിയാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന ജീവനക്കാരനെ പ്രതികൾ ബലപ്രയോഗത്തിലൂടെയും അക്രമത്തിലൂടെയും കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് കേസ് രേഖകൾ വ്യക്തമാക്കുന്നു.
പൊതുസേവന മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാരെ ആക്രമിക്കുന്നതും അവരുടെ ജോലി തടസ്സപ്പെടുത്തുന്നതും ഗുരുതരമായ കുറ്റകൃത്യമായാണ് യു.എ.ഇ. നിയമം കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

