ഗള്‍ഫ് പ്രവാസികള്‍ക്ക് കലയും സാഹിത്യവും ജീവന്റെ തുടിപ്പ് -സലാം ബാപ്പു
text_fieldsഗള്‍ഫ് പ്രവാസികളില്‍ നല്ലൊരു ശതമാനം കലയെയും സാഹിത്യത്തെയും ജീവവായുവായി കാണുന്നവരാണെന്ന് ചലച്ചിത്ര സംവിധായകന് സലാം ബാപ്പു. തന്റെ പുതിയ ചിത്രമായ 'ആയിരത്തിയൊന്നാം രാവി'ന്റെ ചിത്രീകരണത്തിന് റാസല്‍ഖൈമയിലെത്തിയ സലാം ബാപ്പു 'ഗള്‍ഫ് മാധ്യമ'ത്തോട് സംസാരിക്കുകയായിരുന്നു. പ്രവാസലോകത്തെത്തുന്ന തന്നെപ്പോലുള്ളവരെ കാണാന്‍ ശ്രമിക്കുന്നവരിലധികവും കലാ പ്രേമികളാണ്. ജീവിതം കൂട്ടിമുട്ടിക്കാനുള്ള തത്രപ്പാടില്‍ തങ്ങളിലെ പ്രതിഭകളെ സ്വപ്നങ്ങളില്‍ നെയ്തെടുക്കുന്നവര്‍. ചലച്ചിത്ര ലോകത്തിന് ഇവര്‍ നല്കുന്ന ഊര്‍ജം വലുതാണ്.
മലയാളം ഉള്‍പ്പെടെ ഇന്ത്യയില്‍ പുറത്തിറങ്ങുന്ന സിനിമകള്‍ വിജയം കാണുന്നത് ഇവരുടെ കൂടി പിന്തുണയിലാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്യപ്പെടുന്ന സിനിമകളുടെ വിജയത്തിന് പിന്നിലും പ്രവാസികളാണ്. ഇവരില്‍ കൂടി പ്രതീക്ഷയര്‍പ്പിച്ചാണ് മികച്ച മാര്‍ജിനില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ സിനിമകള്‍ വിറ്റഴിക്കപ്പെടുന്നത്.
നിയമ, ജേണലിസ പഠനശേഷം ഏഷ്യാനെറ്റ് ടെലിവിഷന്‍ പ്രോഗ്രാമിന് വേണ്ടി ഒരുക്കിയ തിരക്കഥകളാണ് തന്നെ ചലച്ചിത്ര ലോകത്തെത്തിച്ചത്. ഏറെ ആസ്വദിച്ചാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. ലാല്‍ ജോസിനൊപ്പം പ്രവര്‍ത്തിച്ചപ്പോള്‍ ലഭിച്ച 'കംഫര്‍ട്ടബിള്‍' അനുഭവമാണ് പതിറ്റാണ്ടിലേറെ സഹ സംവിധാനരംഗത്ത് നിലയുറപ്പിച്ചത്. നീണ്ട 13 വര്‍ഷത്തെ അനുഭവ പരിചയമാണ് മോഹന്‍ലാലിനെ നായകനാക്കി സ്വപ്നതുല്യമായ തുടക്കത്തിന് സഹായിച്ചത്. ബംഗ്ലാദേശ്, ഒമാന്‍ ചിത്രങ്ങളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചതും നല്ല അനുഭവമായിരുന്നു. ആദ്യ സ്വതന്ത്ര സിനിമയായ 'റെഡ് വൈനി'ല്‍ മോഹന്‍ലാലിനെയും ഫഹദ് ഫാസില്‍, ആസിഫ് അലി തുടങ്ങിയ പ്രതിഭകളെയും അണിനിരത്താന്‍ കഴിഞ്ഞത് ഭാഗ്യമായി കാണുന്നു. മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ രണ്ടാമത്തെ ചിത്രമായ 'മംഗ്ലീഷ്' സാമ്പത്തിക വിജയം നല്കി.
തികച്ചും വ്യത്യസ്തമായ അനുഭവം നല്‍കുന്നതായിരിക്കും പുതിയ സംരംഭമായ 'ആയിരത്തിയൊന്നാം രാവ്'. സമൂഹത്തിലെ നല്ല ശതമാനവും മുന്‍ വിധികളോടെയാണ് വ്യക്തികളെയും രാഷ്ട്രങ്ങളെയും വരെ നോക്കി ക്കാണുന്നത്. വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഔന്നത്യം നേടിയെങ്കിലും ആധുനിക സമൂഹം പല വിഷയങ്ങളിലും നിലപാട് എടുക്കുന്നതും തീര്പ്പുകൽപിക്കുന്നതും മുന്‍ വിധികളോടെയാണ്. ഇത് വ്യക്തികള്‍ക്കും സമൂഹത്തിനും ഏൽപിക്കുന്ന പരിക്ക് ഗുരുതരമാണ്. തെറ്റിദ്ധാരണകള്‍ പരത്തുന്നതിലും അപരവത്കരണത്തിലുമാണ് ഇത് ചെന്നെത്തുന്നത്.
ഈ പശ്ചാത്തലത്തിലാണ് സമൂഹത്തില്‍ നിലനില്ക്കുന്നതും നാം അനുഭവിച്ചുവരുന്നതുമായ സൗഹൃദ ഏടുകള്‍ 'ആയിരത്തിയൊന്നാം രാവി'ലൂടെ അഭ്രപാളിയിലെത്തുന്നതെന്നും സലാം ബാപ്പു അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.