ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് വീടുകളിൽ പഠനത്തിന് സംവിധാനം
text_fieldsദുബൈ: സ്വകാര്യ പ്രീ-സ്കൂൾ കേന്ദ്രങ്ങൾക്ക് വീട്ടിൽ തന്നെ പഠനം നടത്താൻ സഹായിക്കുന്ന രണ്ട് പുതിയ സേവനങ്ങളുമായി ദുബൈയിലെ സ്വകാര്യ വിദ്യഭ്യാസ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്ന നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്‍റ് അതോറിറ്റി(കെ.എച്ച്.ഡി.എ). ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് വിദൂര പഠനകാലയളവിൽ മാത്രമാണ് സേവനത്തിന് അനുമതിയുള്ളത്. സി.എൽ.എച്ച്.എൽ ഹബ്സ്, സി.എൽ.എച്ച്.എൽ എഡ്യൂക്കേറ്റേർസ് എന്നിങ്ങനെ രണ്ട് സേവനങ്ങളാണ് പ്രഖ്യാപിച്ചത്.
സി.എൽ.എച്ച്.എൽ ഹബ്സ് എന്ന സേവനത്തിൽ അംഗീകൃത വീടുകളിൽ വിവിധ കുടുംബങ്ങളിലെ എട്ട് കുട്ടികൾ വരെ ഗ്രൂപ്പായി പഠനം നടത്തുന്ന രീതിയാണ് സ്വീകരിക്കുക. സി.എൽ.എച്ച്.എൽ എഡ്യൂക്കേറ്റേർസ് സേവനത്തിൽ യോഗ്യരായ അധ്യാപകർ വീട്ടിലെത്തി വ്യക്തിഗതമായി അല്ലെങ്കിൽ സഹോദരങ്ങൾക്കായി ക്ലാസുകൾ നൽകുന്നതാണ് രീതി. ലൈസൻസ്, സുരക്ഷ, രക്ഷിതാക്കളുടെ സമ്മതം, ഇൻഷുറൻസ് എന്നിവ ഉൾപ്പെടെയുള്ള കർശന മാനദണ്ഡങ്ങൾ പാലിച്ചാണ് സേവനങ്ങൾ നടപ്പാക്കുന്നത്. പഠനത്തിന്റെ തുടർച്ച ഉറപ്പാക്കലും കുട്ടികളുടെ സുരക്ഷയും കുടുംബങ്ങളുമായി വിശ്വാസവും ആർജിക്കലുമാണ് സേവനത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാതെ, ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ ദുബൈയിലെ വിദ്യാഭ്യാസ സംവിധാനത്തെ കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്‍റെ ഭാഗമാണിതെന്ന് കെ.എച്ച്.ഡി.എ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

