അജ്മാന് ടവറിലെ തീപിടിത്തം: 50 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി
text_fieldsഅജ്മാന്: കഴിഞ്ഞ ദിവസം അജ്മാനിലെ ടവറിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ തിരികെയെത്തിത്തുടങ്ങി. ആദ്യഘട്ടത്തില്‍ 50 കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി. വെള്ളിയാഴ്ചയുണ്ടായ തീപിടിത്തത്തെ തുടർന്ന് 500 കുടുംബങ്ങൾക്ക് ഇതര താമസസൗകര്യം അധികൃതര്‍ ഒരുക്കിയിരുന്നു.
തീപിടിത്തത്തെ തുടർന്ന് കെട്ടിടത്തിൽനിന്ന് ഒഴിപ്പിച്ച കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങള്‍ നൽകിയതായി അധികൃതര്‍ വ്യക്തമാക്കി.
അജ്മാനിലെയും ഷാർജയിലെയും നിരവധി ഹോട്ടൽ അപ്പാർട്മെന്റുകളിലായിരുന്നു 500 കുടുംബങ്ങളെ പാർപ്പിച്ചത്. ബാക്കി കുടുംബങ്ങളെ അടുത്ത ദിവസങ്ങളിൽ വീടുകളിലേക്ക് തിരികെ എത്തിക്കും.
25 നിലകളും അഞ്ച് പാർക്കിങ് നിലകളുമുള്ള ഈ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് 17 അപ്പാർട്മെന്റുകൾ പൂർണമായും കത്തിനശിച്ചിരുന്നു. താമസത്തിനുള്ള എല്ലാ ചെലവുകളും റെഡ് ക്രസന്റ് വഹിക്കുകയായിരുന്നു. ടവറിലുണ്ടായിരുന്ന ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് 15 ബസുകൾ ഒരുക്കി. ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ അതോറിറ്റി, സിവിൽ ഡിഫൻസ്, റെഡ് ക്രസന്റ്, ടൂറിസം വികസന വകുപ്പ് എന്നിവയുടെ ഏകോപനത്തിലാണ് അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി ആളുകളെ മാറ്റിയത്.
തകർന്ന കെട്ടിടത്തിൽ പൊലീസ് ഓഫീസ് സ്ഥാപിക്കുകയും പാസ്പോർട്ടും മറ്റ് ഐഡികളും ഉൾപ്പെടെ ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടവർക്കായി ഉടൻ തന്നെ സംവിധാനം ഒരുക്കിയതായും പൊലീസ് സ്റ്റേഷൻ മേധാവി ലെഫ്റ്റനന്റ് കേണൽ ഗൈത്ത് ഖലീഫ അൽ കഅബി പറഞ്ഞു.
തീപിടിത്തത്തെ തുടര്‍ന്ന് ഒഴിപ്പിക്കുന്നതോടെ ദുരിതബാധിതരുടെ സ്വത്ത് സംരക്ഷിക്കുന്നതിനായി പൊലീസ് ഓരോ നിലയിലും സുരക്ഷാ ഗാർഡിനെ നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.