അജ്മാനിലെ സൈനിക മ്യൂസിയം പ്രദര്‍ശനം സമാപിച്ചു
text_fieldsയു.എ.ഇ സായുധ സേനയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈനിക മ്യൂസിയം പ്രദര്‍ശനം സന്ദർശിക്കാനെത്തിയവരോട് ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നു
അജ്മാന്: യു.എ.ഇയുടെ സായുധ സേനയുടെ 50ാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സൈനിക മ്യൂസിയം പ്രദര്‍ശനം സമാപിച്ചു. യു.എ.ഇ ആംഡ് ഫോഴ്സ് മ്യൂസിയവും മിലിട്ടറി ഹിസ്റ്ററി സെന്ററും ചേർന്ന് സംഘടിപ്പിച്ച പ്രദര്‍ശനം ജൂൺ 30ന് അജ്മാൻ ഡിപ്പാർട്മെന്റ് ഓഫ് ടൂറിസം ഡെവലപ്മെന്റ് (എ.ഡി.ടി.ഡി) ആക്ടിങ് ഡയറക്ടർ ജനറൽ ഖദീജ തുർക്കിയാണ് ഉദ്ഘാടനം ചെയ്തത്.
സായുധ സേനയുടെ ചരിത്രവും പങ്കും 1950 മുതൽ 1976ലെ ഏകീകരണം വരെയുള്ള പരിണാമത്തിന്റെ ഘട്ടങ്ങളും ഇന്നത്തെ നിലയും പ്രദര്‍ശനത്തില്‍ ഒരുക്കിയിരുന്നു.
പുരാതന സൈനിക രേഖകളും യു.എ.ഇ സായുധ സേനയുടെ പുരാവസ്തുക്കളും കവചിത വെർട്ട് വെഹിക്കിൾ, ഡോഡ്ജ്, ലാൻഡ് റോവർ തുടങ്ങി അറുപതുകളിലും എഴുപതുകളിലും ഉപയോഗിച്ചിരുന്ന വാഹനങ്ങളും ആശയവിനിമയ സിഗ്നൽ ഉപകരണങ്ങളും സൈനിക യൂനിഫോമുകളും ഷീൽഡുകൾ, മെഡലുകൾ, കോട്ടകൾ, ടവറുകൾ എന്നിവയുടെ മാതൃകകളും ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നു. സൈനിക ചരിത്ര മേഖലയിലെ ഗവേഷകർക്കും പണ്ഡിതന്മാർക്കും വിവര സ്രോതസ്സ് നൽകാനും അത് ശാസ്ത്രീയ ഗവേഷണത്തിന്റെ പിന്തുണയായി വികസിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു പ്രദർശനം.
സായുധ സേനയുടെ പാരമ്പര്യം സംരക്ഷിക്കുക, സൈനിക നേട്ടങ്ങളെക്കുറിച്ച് തലമുറകൾക്ക് അറിയാനുള്ള അവകാശം ഉറപ്പാക്കുക, സൈനിക സംഭവങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരങ്ങളുടെ ഉറവിടങ്ങൾ നേതാക്കൾക്കും ഗവേഷകർക്കും നൽകുക എന്നിവയും ലക്ഷ്യമിട്ടു.
പൊതുജനങ്ങള്‍, സ്കൂൾ-കോളജ് വിദ്യാര്‍ഥികള്‍, സൈനിക സ്ഥാപനങ്ങളിൽ നിന്നുള്ളവർ എന്നിവരൊക്കെ സന്ദർശകരായി എത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

