എയർഇന്ത്യ എക്സ്പ്രസ് വെട്ടിക്കുറച്ച ചില യു.എ.ഇ സർവിസുകൾ പുനഃസ്ഥാപിച്ചു
text_fieldsദുബൈ: എയർഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള വെട്ടിക്കുറച്ച സർവിസുകൾ ഭാഗികമായി പുനഃസ്ഥാപിച്ചു. തിരുവനന്തപുരം-ദുബൈ, അബൂദബി സർവിസുകളാണ് പുനഃസ്ഥാപിച്ചത്. ഈമാസം 28 മുതൽ തിരുവനന്തപുരം-ദുബൈ സർവിസുകളും ഡിസംബർ 3 മുതൽ തിരുവനന്തപുരം-അബൂദബി സർവിസുകളുമാണ് പുനരാരംഭിക്കുന്നതെന്ന് എയർഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
28ന് പുലർച്ചെ 1.50ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന വിമാനം 4.35ന് ദുബൈയിലെത്തും. രാവിലെ 6.05ന് ദുബൈയിൽ തിരുവനന്തപുരത്തേക്ക് യാത്രതിരിക്കും. ഒക്ടോബർ 30ന് വൈകീട്ട് 6.20ന് തിരുവന്തപുരത്ത് നിന്നും രാത്രി 10.05ന് ദുബൈയിൽ നിന്നുമാണ് മറ്റ് സർവിസുകൾ. ആഴ്ചയിൽ ആകെ നാലു സർവിസുകളുണ്ടാകും. തിരുവനന്തപുരത്ത് നിന്നും രാത്രി 7.55ന് പുറപ്പെടുന്ന വിമാനം 10.55 ന് അബൂദബിയിലെത്തും. തിരിച്ച് 11.55ന് അബൂദബിയിൽനിന്ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 5.55ന് തിരുവനന്തപുരത്ത് എത്തും. ആഴ്ചയിൽ ആകെ 3 സർവിസുകളുണ്ടാകും.
അതേസമയം, തിരുവനന്തപുരത്ത് നിന്നും ദോഹ, മനാമ, മസ്കത്ത്, റിയാദ്, ഷാർജ എന്നിവിടങ്ങളിലേക്കുള്ള സർവിസുകൾ പുനഃസ്ഥാപിച്ചിട്ടില്ല. മാത്രമല്ല, കോഴിക്കോട്, കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങളിൽ നിന്നും ഗൾഫിലേക്കുള്ള സർവിസുകൾ പുനരാംഭിച്ചിട്ടില്ല. കൊച്ചിയിൽ നിന്നും അബൂദബിയിലേക്കുള്ള സർവിസുകൾ ഏഴിൽ നിന്നും നാലാക്കി വെട്ടിക്കുറച്ചിരുന്നു.
സലാല സർവിസ് റദ്ദാക്കുകയും ചെയ്തു. കണ്ണൂരിൽ നിന്നും കുവൈത്ത്, ദമ്മാം, ജിദ്ദ സർവിസുകളും റദ്ദാക്കിയിട്ടുണ്ട്. മറ്റിടങ്ങളിലേക്കുള്ള സർവിസുകളും വെട്ടിച്ചുരുക്കി. കോഴിക്കോട് നിന്നും അബൂദബി, ഷാർജ, ദമ്മാം, കുവൈത്ത് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവിസുകളും വെട്ടിച്ചുരുക്കിയിരുന്നു. ഇതൊന്നും പുനഃസ്ഥാപിച്ചിട്ടില്ല. തിരക്ക് കുറഞ്ഞ സീസൺ പരിഗണിച്ചാണ് കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള സർവിസുകൾ എയർഇന്ത്യ എക്സ്പ്രസ് റദ്ദാക്കുകയും വെട്ടിച്ചുരുക്കുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

