സൈബർ ആക്രമണം തടയാൻ എ.ഐ സൈബർ ഫാക്ടറി
text_fields‘യു.എ.ഇ സൈബർ ഫാക്ടറി’ പ്രഖ്യാപന ചടങ്ങിൽ സൈബർ സെക്യൂരിറ്റി കൗൺസിൽ, സി.പി.എക്സ് ഹോൾഡിങ് പ്രതിനിധികൾ
ദുബൈ: രാജ്യത്തിന് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ തടയാൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യ (എ.ഐ)കളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ‘യു.എ.ഇ സൈബർ ഫാക്ടറി’ക്ക് രൂപം നൽകി ദേശീയ സൈബർ സെക്യൂരിറ്റി കൗൺസിൽ (സി.എസ്.സി). ഈ രംഗത്തെ മുൻ നിര സ്ഥാപനവും ദേശീയ സൈബർ സുരക്ഷ പങ്കാളിയുമായ സി.പി.എക്സ് ഹോൾഡിങ്ങുമായി കൈകോർത്താണ് യു.എ.ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ എ.ഐ സൈബർ ഫാക്ടറി അവതരിപ്പിച്ചിരിക്കുന്നത്. ദേശീയ ഡിജിറ്റൽ നേതൃത്വത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം സൈബറിടങ്ങളിലെ രാജ്യത്തിന്‍റെ മേധാവിത്വം നിലനിർത്തുകയുമാണ് ലക്ഷ്യം. സൈബർ ആക്രമണങ്ങളുടെ വ്യാപ്തിയും സങ്കീർണതയും ഓരോ ദിവസവും ഉയരുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. വ്യക്തികളേയും സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് നടത്തുന്ന സൈബർ ആക്രമണങ്ങളെ മുൻകൂട്ടി കാണാനും പ്രതികരിക്കാനുമുള്ള രാജ്യത്തിന്‍റെ ശേഷി വർധിപ്പിക്കാൻ സൈബർ ഫാക്ടറിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.
സൈബർ സെക്യൂരിറ്റി കൗൺസിലിന്‍റെ കണക്കുകൾ പ്രകാരം കഴിഞ്ഞ മാസങ്ങളിൽ രാജ്യം നേരിട്ടത് പ്രതിദിനം എട്ട് ലക്ഷത്തിലധികം സൈബർ ആക്രമണങ്ങളാണ്. ദേശീയ അടിസ്ഥാന സൗകര്യങ്ങളും പൊതു താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് അടിയന്തരമായി ഒരു പ്രതിരോധ സംവിധാനത്തിന്‍റെ ആവശ്യകതയിലേക്കാണ് ഇത് വിരൽചൂണ്ടുന്നതെന്ന് സൈബർ സെക്യൂരിറ്റി കൗൺസിൽ തലവൻ ഡോ. മുഹമ്മദ് അൽ കുവൈത്തി പറഞ്ഞു. സൈബർ സുരക്ഷയിൽ പുതിയ ഒരു ഘട്ടത്തിനാണ് ഇതോടെ തുടക്കമാവുന്നത്. വ്യവസായങ്ങളുടെ ഭാവി രൂപപ്പെടുത്തുന്ന ഡിജിറ്റൽ ശക്തിയായും നൂതന സൈബർ സുരക്ഷക്കുള്ള ആഗോള കേന്ദ്രമായും യു.എ.ഇ മാറുന്നുവെന്ന സൂചനയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എ.ഐ അധിഷ്ഠിത സംവിധാനങ്ങളുടെ പിൻബലത്തിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യകളിലൂടെയും നൂതനമായ പ്രോഗ്രാമുകളുടെ രൂപകൽപനയിലൂടെയും വരും തലമുറ സൈബർ സുരക്ഷ ശേഷികളെ വർധിപ്പിക്കുന്നതിനാണ് യു.എ.ഇ സൈബർ ഫാക്ടറി രൂപപ്പെടുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

