സംഗീത മേഖലയിലെ എ.ഐയുടെ വരവിൽ പേടിയുണ്ട് -കെ.എസ് ചിത്ര
text_fieldsദുബൈയിൽ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്ന ഗായിക കെ.എസ്. ചിത്ര
ദുബൈ: സംഗീത മേഖലയിലെ എ.ഐയുടെ വരവിൽ പേടിയുണ്ടെന്ന് ഗായിക കെ.എസ്. ചിത്ര. ശനിയാഴ്ച ഷാർജയിൽ നടന്ന സംഗീത പരിപാടിക്ക് മുന്നോടിയായി ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചിത്ര. പാട്ടിലും സിനിമയിലുമൊക്കെ നിർമിത ബുദ്ധിയടക്കമുള്ള സാങ്കേതിക വിദ്യകളുടെ വരവിനെക്കുറിച്ച ചോദ്യത്തിന് ഉത്തരമായാണ് ആശങ്ക പങ്കുവെച്ചത്. എല്ലാ മേഖലകളിലും മാറ്റമുണ്ട്. എല്ലാറ്റിനെയും ഉൾക്കൊള്ളാനാണ് ശ്രമിക്കാറുള്ളത്.
പുതുതലമുറയിലെ ഗായകർ പല കാര്യങ്ങളിലും പ്രചോദനമായിട്ടുണ്ട്. വേദിയിൽ സംസാരിക്കാൻ ഒരുകാലത്ത് പേടിയായിരുന്നു. പുതിയ പാട്ടുകാരിൽനിന്നാണ് അത്തരം കാര്യങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടത് -അവർ പറഞ്ഞു. ശബ്ദത്തിന്റെ മേന്മ നിലനിർത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ താനിപ്പോഴും സംഗീത പരിശീലനം ഒഴിവാക്കാറില്ലെന്ന് ചിത്ര പറഞ്ഞു. ഏഴുവർഷത്തെ ഇടവേളക്കു ശേഷമാണ് കെ.എസ്. ചിത്ര യു.എ.ഇയിൽ എത്തുന്നത്.
ശനിയാഴ്ച ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ടൈംലെസ് മെലഡീസ് എന്ന ലൈവ് മ്യൂസിക്കൽ പരിപാടിയിൽ പങ്കെടുക്കാനാണ് ചിത്ര ദുബൈയിൽ എത്തിയത്. സ്റ്റീഫൻ ദേവസ്സി, ഹരിശങ്കർ, ശ്രീരാഗ്, രാജേഷ് ചേർത്തല, അനാമിക തുടങ്ങിയവർ അണിനിരന്ന നാല് മണിക്കൂർ സംഗീത പരിപാടിയാണ് അരങ്ങേറിയത്. വാർത്ത സമ്മേളനത്തിൽ ഷിനോയ് സോമന്, അഭി വേങ്ങര, സല്‍ജിന്‍ കളപ്പുര, സാം ദേവസി, കണ്ണന് രവി, താരാനാഥ് റായ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

