ഹബ്ഷാൻ പ്ലാന്‍റ് ഈ വര്‍ഷം 80 ശതമാനം പുനസ്ഥാപിക്കും -അഡ്‌നോക്
text_fieldsഅബൂദബി: ഇറാന്‍ ആക്രമണത്തില്‍ തകരാര്‍ സംഭവിച്ച ഹബ്ഷാന്‍ കേന്ദ്രത്തിലെ പ്രകൃതി വാതക ഉല്‍പ്പാദനം ഈ വര്‍ഷം അവസാനത്തോടെ 80 ശതമാനം വരെ പുനസ്ഥാപിക്കാന്‍ കഴിയുമെന്ന് അഡ്‌നോക് ഗ്യാസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും ബൃഹത്തായ പ്രകൃതി വാതക ഉല്‍പ്പാദക നിലയങ്ങളിലൊന്നാണ് ഹബ്ഷാന്‍ കോംപ്ലക്‌സ്. ഏപ്രില്‍ മാസം തുടക്കത്തില്‍ ആക്രമണത്തിനിരയായ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. ഏപ്രില്‍ മൂന്ന്, എട്ട് തിയ്യതികളിലായിരുന്നു ഹബ്ഷാന്‍ കോംപ്ലക്‌സിനു നേരെ ഇറാൻ ആക്രമണമുണ്ടായത്.
ഇതിനകം ഹബ്ഷാന്‍ കോംപ്ലക്‌സിന്‍റെ പ്രവര്‍ത്തനം 60 ശതമാനം പുനസ്ഥാപിച്ചതായും ഈ വര്‍ഷം അവസാനത്തോടെ 80 ശതമാനം പ്രവര്‍ത്തനവും പുനസ്ഥാപിക്കുമെന്നും പറഞ്ഞ അഡ്‌നോക് ഗ്യാസ് 2027ല്‍ നിലയം പൂര്‍ണപ്രവര്‍ത്തനസജ്ജമാകുമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍വസ്ഥിതിയിലായില്ലെങ്കിലും ആഭ്യന്തര വിപണയിലെ ആവശ്യകത നിറവേറ്റാനുള്ള ശേഷി ഇപ്പോഴുമുണ്ടെന്നും അഡ്‌നോക് ഗ്യാസ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിന്‍റെ തുടര്‍ച്ചയായ അടച്ചുപൂട്ടല്‍ രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 60 കോടി ഡോളര്‍ വരെ കുറവുണ്ടാക്കുമെന്ന് അഡ്‌നോക് ഗ്യാസ് പറഞ്ഞു.
ഈ പാദം അവസാനത്തോടെ സമുദ്രസഞ്ചാരം സാധാരണ നിലയിലാവുമെന്ന പ്രത്യാശയും അഡ്‌നോക് ഗ്യാസ് പങ്കുവച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

