അഡിഹെക്‌സിന് അബൂദബിയില്‍ ഉജ്ജ്വല തുടക്കം; ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വേട്ടയാടല്‍, കുതിരപ്പന്തയ പ്രദര്‍ശനം
text_fieldsഅബൂദബി: ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വേട്ടയാടല്‍, കുതിരപ്പന്തയ പ്രദര്‍ശനത്തിന് (അഡിഹെക്‌സ് 2026) വെള്ളിയാഴ്ച അബൂദബിയില്‍ തുടക്കമായി. അല്‍ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്റെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന 23ാമത് എഡിഷന് അബൂദബി നാഷനല്‍ എക്‌സിബിഷന്‍ സെന്‍ററാണ് (അഡ്‌നെക്) വേദി.
അഡ്‌നെക് ഗ്രൂപ്പ്, എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ് ക്ലബുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന മേള ഇതാദ്യമായി 10 ദിവസത്തോളം നീണ്ടുനില്‍ക്കും. സെപ്റ്റംബര്‍ ആറുവരെയാണ് പ്രദര്‍ശനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം കൂടുതല്‍ വിസ്തൃതിയിലാണ് ഇത്തവണ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ആകെ 107,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായിരിക്കും മേള. പങ്കടുക്കുന്ന കമ്പനികളുടെയും ബ്രാന്‍ഡുകളുടെയും എണ്ണത്തിലും 17 ശതമാനം വര്‍ധനവുണ്ട്. ആറ് രാജ്യങ്ങള്‍ ഇതാദ്യമായി മേളയില്‍ അണിനിരക്കുന്നുണ്ട്.
ഇമാറാത്തി പാരമ്പര്യവും സംസ്‌കാരവും ആധുനിക സാങ്കേതികവിദ്യയും കോര്‍ത്തിണക്കുന്ന 15 പ്രത്യേക മേഖലകള്‍ ഇത്തവണ സജ്ജമാക്കിയിട്ടുണ്ട്. ഫാല്‍ക്കണ്‍ വളര്‍ത്തല്‍, ഒട്ടകം, കുതിരപ്പന്തയം, സലൂക്കി നായ്ക്കള്‍, വേട്ടയാടല്‍ ഉപകരണങ്ങള്‍, വെറ്ററിനറി സേവനങ്ങള്‍, സഫാരി ടൂറിസം, വാട്ടര്‍ സ്പോര്‍ട്സ്, ക്യാമ്പിങ്, പാരമ്പര്യ കരകൗശല വസ്തുക്കള്‍ തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണങ്ങള്‍.
പ്രദര്‍ശനത്തില്‍ പ്രാദേശിക-അന്തര്‍ദേശീയ തലങ്ങളില്‍ നിന്നുള്ള 55 ഫാല്‍ക്കണ്‍ വളര്‍ത്തല്‍ കേന്ദ്രങ്ങളാണ് പങ്കെടുക്കുന്നത്. കൂടാതെ എട്ട് പ്രത്യേക ഫാല്‍ക്കണ്‍ ലേലങ്ങളും മേളയുടെ ഭാഗമായി നടക്കും.
യു.എ.ഇയുടെ പാരമ്പര്യവും സംസ്‌കാരവും പുതിയ തലമുറയിലേക്ക് കൈമാറുന്നതിന് പ്രത്യേക കുട്ടികളുടെ സോണ്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ വര്‍ക്ക്ഷോപ്പുകള്‍, തത്സമയ പ്രദര്‍ശനങ്ങള്‍, പാരമ്പര്യ കലകള്‍ എന്നിവ പരിചയപ്പെടാന്‍ അവസരമുണ്ടാകും. സന്ദര്‍ശകര്‍ക്കായി വേട്ടയാടലിലെ പുതിയ സാങ്കേതികവിദ്യകളും ട്രാക്കിങ് ഉപകരണങ്ങളും തത്സമയം പരിചയപ്പെടുത്തും.
പരിസ്ഥിതി സൗഹൃദപരവും ഉത്തരവാദിത്തമുള്ളതുമായ വേട്ടയാടല്‍ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം യു.എ.ഇയുടെ പാരമ്പര്യം വരുംതലമുറക്ക് പകര്‍ന്നുനല്‍കാനുള്ള ആഗോള വേദിയായി അബൂദബി ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയന്‍ എക്സിബിഷന്‍ മാറിയതായി സംഘാടകര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

