മൂന്നുരാത്രി തങ്ങിയാല്‍ ഇന്ത്യക്കാർക്ക് സൗജന്യ യു.എ.ഇ വിസ; പുതിയ പദ്ധതിയുമായി അബൂദബി
text_fieldsഅബൂദബി: അബൂദബിയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്കായി ആകര്‍ഷകമായ സൗജന്യ വിസാ പദ്ധതി പ്രഖ്യാപിച്ച് വിനോദസഞ്ചാര സാംസ്‌കാരിക വകുപ്പ് (ഡി.സി.ടി അബൂദബി). അബൂദബിയില്‍ കുറഞ്ഞത് മൂന്ന് രാത്രികള്‍ തങ്ങുന്ന തരത്തില്‍ ഹോളിഡേ പാക്കേജുകള്‍ ബുക്ക് ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്കാണ് സൗജന്യ എന്‍ട്രി വിസ ലഭിക്കുക.
ആഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ 31 വരെയാണ് ആദ്യഘട്ട പദ്ധതിയുടെ കാലാവധി. മുന്‍ഗണനാടിസ്ഥാനത്തില്‍ 20,000 വിസകളാണ് ഈ ഘട്ടത്തില്‍ സൗജന്യമായി അനുവദിക്കുക. പങ്കാളികളായ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലുകള്‍ വഴിയോ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. വിസയുടെ മുഴുവന്‍ ചെലവും ഡി.സി.ടി അബൂദബി വഹിക്കും.
അബൂദബിയുടെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര വിപണിയാണ് ഇന്ത്യയെന്ന് ഡി.സി.ടി അബൂദബി അന്താരാഷ്ട്ര ഓപറേഷന്‍സ് ഡയറക്ടര്‍ അബ്ദുല്ല യൂസഫ് പറഞ്ഞു. വിസ ചെലവുകള്‍ ഡി.സി.ടി. വഹിക്കുന്നതിലൂടെ ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് അബൂദബി യാത്ര കൂടുതല്‍ എളുപ്പമാവുമെന്നും, എമിറേറ്റിന്‍റെ സാംസ്‌കാരികവും വിനോദപരവുമായ കാഴ്ചകള്‍ ആസ്വദിക്കാന്‍ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് മാസത്തെ പൈലറ്റ് പ്രോജക്ടിന്റെ വിജയം വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.
ആര്‍ക്കൊക്കെ അപേക്ഷിക്കാം?
- ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക്.
- അംഗീകൃത ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വഴിയോ ബുക്കിങ് പൂര്‍ത്തിയാക്കണം.
- അബൂദബിയിലെ ഹോട്ടലുകളില്‍ തുടര്‍ച്ചയായി കുറഞ്ഞത് മൂന്നു രാത്രികള്‍ തങ്ങിയിരിക്കണം.
- ഇന്ത്യയിലേക്കുള്ള മടക്കയാത്രാ ടിക്കറ്റും ഉണ്ടായിരിക്കണം.
വിസ നടപടികള്‍ ഇങ്ങനെ
ട്രാവല്‍ ഏജന്‍സികള്‍ക്ക് രണ്ടു രീതിയില്‍ വിസ പ്രൊസസ് ചെയ്യാം. ഡി.സി.ടി അബൂദബി ചുമതലപ്പെടുത്തിയ ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്പനി (ഡി.എം.സി) വഴി അപേക്ഷിക്കുകയാണെങ്കില്‍ വിസയുടെ തുക വകുപ്പ് നേരിട്ട് അടയ്ക്കും. നിലവിലുള്ള മറ്റ് ഡെസ്റ്റിനേഷന്‍ മാനേജ്മെന്‍റ് കമ്പനികള്‍ വഴിയാണ് അപേക്ഷിക്കുന്നതെങ്കില്‍, പ്രൊസസ് ചെയ്യുന്ന ഓരോ വിസക്കും 285 ദിര്‍ഹം വീതം ഡി.സി.ടി അബൂദബി ട്രാവല്‍ ഏജന്‍സികള്‍ക്ക് തിരികെ നല്‍കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

