700ലേറെ പേർക്ക് യാത്ര സാധ്യമാക്കി അബൂദബി
text_fieldsഅബൂദബി: മേഖലയിൽ തുടരുന്ന സംഘർഷ സാഹചര്യത്തിൽ അടിയന്തര പ്രവർത്തനങ്ങളിലൂടെ 700ലേറെ പേരുടെ യാത്ര സാധ്യമാക്കിയതായി അബൂദബി. മേഖലയില്‍ നടന്നുവരുന്ന സംഭവവികാസങ്ങളും എമിറേറ്റിലെ താമസക്കാരില്‍ അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും നിരീക്ഷിക്കാന്‍ എമര്‍ജന്‍സീസ്, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്‍റ് സംവിധാനം എല്ലാ ദിവസവും പ്രാദേശിക സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗങ്ങള്‍ വിളിച്ചുചേര്‍ക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
അവശ്യ സേവനങ്ങളുടെ തുടര്‍ച്ച ഉറപ്പുവരുത്തുകയും അബൂദബിയിലെ ദൈനംദിന ജീവിതത്തിന്‍റെ സ്ഥിരത നിലനിര്‍ത്തുകയുമാണ് ലക്ഷ്യം. ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നുള്ള റിപോര്‍ട്ടുകള്‍ വിശകലനം ചെയ്യുക, സമീപകാല സംഭവവികാസങ്ങള്‍ വിലയിരുത്തുക, പ്രവർത്തന നടപടികളും അവയുടെ ഫലങ്ങളും അവലോകനം ചെയ്യുക, പങ്കാളികളായ സ്ഥാപനങ്ങളിലുടനീളമുള്ള വിഭവങ്ങളുടെയും പ്രവര്‍ത്തന ശേഷികളുടെയും സന്നദ്ധത പരിശോധിക്കുക തുടങ്ങിയവയും യോഗങ്ങളിൽ ചർച്ച ചെയ്തു. തുടർന്ന് വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് അസാധാരണ നീക്കത്തിലൂടെ 700ലേറെ പേരുടെ യാത്ര സാധ്യമാക്കിയത്.
യുദ്ധ സാഹചര്യത്തില്‍ വിമാനസര്‍വീസുകള്‍ റദ്ദാക്കുകയും വ്യോമപാതകൾ അടയ്ക്കുകയും ചെയ്തതടക്കമുള്ള തടസ്സങ്ങള്‍ക്കിടെയായിരുന്നു ഈ നീക്കം. പ്രാദേശിക സംഭവവികാസങ്ങള്‍ വിശകലനം ചെയ്യുന്നതിനും എമിറേറ്റില്‍ അവയുടെ ആഘാത സാധ്യത വിലയിരുത്തുന്നതിനും ലക്ഷ്യമിട്ടുള്ള തുടര്‍ച്ചയായ നിരീക്ഷണ ചട്ടക്കൂടിന്‍റെ ഭാഗമാണ് ദൈനംദിന യോഗങ്ങളെന്ന് അബൂദബി പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫും അബൂദബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് ടീം മേധാവിയുമായ മേജര്‍ ജനറല്‍ അഹമ്മദ് സെയ്ഫ് ബിന്‍ സൈതൂണ്‍ അല്‍ മുഹൈരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

