30 വർഷത്തെ പ്രവാസത്തിന് വിരാമമിട്ട് അബ്ദുൽ ഗഫൂർ നാടണയുന്നു
text_fieldsദുബൈ: മൂന്ന് പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തിന് വിരാമമിട്ട് മലപ്പുറം എടരിക്കോട് സ്വദേശി നാട്ടിലേക്ക് മടങ്ങുന്നു. എടരിക്കോട് പഞ്ചായത്തിലെ ചെറുശോല കാക്കത്തടം സ്വദേശി തോട്ടത്തിൽ അബ്ദുൽ ഗഫൂറാണ് 30 വർഷത്തെ യു.എ.ഇ ജീവിതം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് തിരിക്കുന്നത്. ദുബൈയിലെ രാജകൊട്ടാരത്തിൽ ഉൾപ്പെടെ ജോലി ചെയ്തുവെന്ന സവിശേഷതയുമായാണ് അദ്ദേഹത്തിന്‍റെ മടക്കം.
1996 ജനുവരി ആറിനാണ് പിതാവ് രായിൻകുട്ടി (കുഞ്ഞാപ്പു ഉസ്താദ്) അയച്ച വിസയിൽ അബ്ദുൽ ഗഫൂർ യു.എ.ഇയിൽ എത്തിയത്. ദുബൈ ഉപ ഭരണാധികാരിയും യു.എ.ഇ ധനകാര്യ മന്ത്രിയുമായിരുന്ന അന്തരിച്ച ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന്‍റെ സെക്രട്ടറിയുടെ വിസയിലായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യ വരവ്. അവിടെ ഒരു വർഷത്തോളം ജോലി ചെയ്ത ശേഷം, പുറത്തുള്ള ഒരു കമ്പനിയിൽ ബേക്കറി ജീവനക്കാരനായി അഞ്ചു വർഷം ജോലി നോക്കി.
തുടർന്നാണ് അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ വഴിത്തിരിവുണ്ടാകുന്നത്. ശൈഖ് ഹംദാൻ ബിൻ റാശിദ് ആൽ മക്തൂമിന്‍റെ പാലസിൽ ബേക്കറി ജീവനക്കാരനായി അദ്ദേഹത്തിന് അവസരം ലഭിച്ചു. പിന്നീട് നീണ്ട 24 വർഷക്കാലം പാലസിലെ വിശ്വസ്തനായ ജീവനക്കാരനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. പ്രവാസ ജീവിതത്തിൽ താൻ പയറ്റിത്തെളിഞ്ഞ ബേക്കറി മേഖലയിൽ തന്നെ നാട്ടിലും സജീവമാകാനും, ആ തൊഴിൽ തുടർന്നു കൊണ്ടുപോകാനുമാണ് അബ്ദുൽ ഗഫൂർ ഇപ്പോൾ ആഗ്രഹിക്കുന്നത്. ഷാഹിനയാണ് ഭാര്യ, മുഹമ്മദ് മുർഷിദ്, മുനീഷ, ഫാത്തിമ മിഷ, ഫാത്തിമ മിസ്‌ല എന്നിവർ മക്കളാണ്
പ്രവാസത്തോട് വിടപറയുന്ന അബ്ദുൽ ഗഫൂറിന് ദുബൈ കെ.എം.സി.സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. ചടങ്ങിൽ മണ്ഡലം പ്രസിഡന്‍റ് വി.സി സൈതലവി അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. കെ.എം.സി.സി ഭാരവാഹികളായ സാദിഖ് തിരൂരങ്ങാടി,ഗഫൂർ കാലടി, യാഹു ഹാജി തെന്നല തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

