ഷാർജയിൽ 6.30 കോടിയുടെ മയക്കുമരുന്ന് വേട്ട
text_fieldsവില്ലയുടെ കവാടം തകർത്ത് കമാൻേഡാകൾ ഇരച്ചുകയറുന്നു
ഷാർജ: ഷാർജ പൊലീസ് നടത്തിയ വൻ മയക്കുമരുന്ന് വേട്ടയിൽ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള ഏഷ്യക്കാരായ 58 പ്രതികളെ പിടികൂടിയതായി കമാൻഡർ ഇൻ ചീഫ് സെയിഫ് അൽ സഅരി അൽ ഷംസി പറഞ്ഞു.രാജ്യത്ത് വന്നിറങ്ങിയ ഉടൻ തന്നെ സംഘത്തിലെ പ്രധാനിയെ വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തതോടെയാണ് മാസങ്ങളായി തേടുകയായിരുന്ന മയക്കുമരുന്ന് മാഫിയയുടെ ശൃംഖലയെ കുറിച്ചും അവരുടെ നീക്കങ്ങളെ കുറിച്ചും പൊലീസിന് വ്യക്തമായ ചിത്രം ലഭിച്ചത്. പ്രതികളിൽനിന്ന് 6.30 കോടി ദിർഹം വിലമതിക്കുന്ന 153 കിലോഗ്രാം മയക്കുമരുന്നും 69 ലിറ്റർ ലിക്വിഡ് ക്രിസ്റ്റലുകളും പിടിച്ചെടുത്തതായി പൊലീസിെൻറ മയക്കുമരുന്ന് വിരുദ്ധ വകുപ്പ് ഡയറക്ടർ ലെഫ്റ്റനൻറ് കേണൽ മജിദ് അൽ ആസാം പറഞ്ഞു.
യു.എ.ഇ തുറമുഖം വഴി ഭക്ഷ്യോൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിച്ച ട്രേഡിങ് ലൈസൻസ് ഉപയോഗിച്ചാണ് മയക്കുമരുന്ന് കടത്തിയത്. മത്സ്യക്കൂടുകൾക്കിടയിൽ ഒളിപ്പിച്ചായിരുന്നു ഇതു നടത്തിയിരുന്നത്. ഏഷ്യൻ രാജ്യത്തുനിന്ന് മയക്കുമരുന്ന് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് സ്ഥിരീകരിച്ച വിവരങ്ങളോടെയാണ് കടത്തുകാരുടെ സംഘത്തെ നിരീക്ഷിച്ചതെന്ന് ഷാർജ പൊലീസ് വെളിപ്പെടുത്തി.പ്രതികൾ രക്ഷപ്പെടാതിരിക്കാനുള്ള എല്ലാ പഴുതുകളും അടച്ച് പൂർണമായ എല്ലാ തെളിവുകളും ശേഖരിച്ചതിനു ശേഷമായിരുന്നു സംഘം കേന്ദ്രീകരിച്ചിരുന്ന വിവിധ സങ്കേതങ്ങളിലേക്ക് മിന്നൽവേഗത്തിൽ കമാൻഡോകൾ ഇരച്ചുകയറിയത്.
7/7 എന്ന പേരിൽ നടത്തിയ ഓപറേഷനിൽ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. രാജ്യത്തെ യുവതലമുറയെ വഴിതെറ്റിക്കാനും അനധികൃത പ്രവർത്തനങ്ങൾ വ്യാപകമാക്കാനുമുള്ള അന്താരാഷ്ട്ര സംഘത്തിെൻറ ശ്രമമാണ് ഷാർജ പൊലീസ് തകർത്തത്. മയക്കുമരുന്ന് കടത്താൻ കടൽ, കര മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
സാധാരണ വേഷത്തിൽ ഒറ്റക്കാണ് പ്രതികൾ പുറത്തിറങ്ങിയിരുന്നതും ഇടപാടുകൾ നടത്താൻ ശ്രമിച്ചിരുന്നതും. ഷാർജയിലെ തിരക്ക് കൂടിയ വ്യവസായ മേഖലകളിൽനിന്നാണ് പ്രതികളിൽ അധിക പേരെയും പിടികൂടിയത്. ഒരു വില്ലയിലാണ് മയക്കുമരുന്നുകൾ ശേഖരിച്ചു വെച്ചിരുന്നതെന്ന് ആസാം പറഞ്ഞു. ക്രിസ്റ്റൽ, ഹെറോയിൻ, ഹഷീഷ്, 69 ലിറ്റർ ലിക്വിഡ് ക്രിസ്റ്റൽ എന്നിവയുൾപ്പെടെ 153 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്.
മയക്കുമരുന്ന് കടത്ത് സംഘം അവരുടെ പ്രവർത്തനത്തിനായി ഉപയോഗിച്ച ഏഴ് വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളും പൊലീസ് കണ്ടെത്തി. എല്ലാ മയക്കുമരുന്ന് പ്രമോട്ടർമാരെയും തടയാൻ സേനയുമായി സഹകരിക്കാൻ ഷാർജ പൊലീസ് കമ്യൂണിറ്റി അംഗങ്ങളോട് അഭ്യർഥിച്ചു. സംശയാസ്പദ രീതിയിൽ പരിസരങ്ങളിൽ കറങ്ങിനടക്കുന്നവരെ കുറിച്ചും വിവരങ്ങൾ അറിയിക്കാം. പരാതികൾ റിപ്പോർട്ട് ചെയ്യാൻ 8004654 എന്ന നമ്പറിലോ de@shjpolice.gov.ae എന്ന ഇ-മെയിൽ വഴിയോ ബന്ധപ്പെടണമെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

