23 കോടിയുടെ ചികിത്സ ഏറ്റെടുത്തു; ദുബൈ ഭരണാധികാരിയുടെ കനിവിൽ പിഞ്ചുകുഞ്ഞിന് പുതുജീവൻ
text_fieldsശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം,കാത്തിയ അബു അൽ-സൗദ്
ദുബൈ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ നാഡീരോഗം ബാധിച്ച ഒരു വയസ്സും നാലു മാസവും പ്രായമുള്ള ജോർദാനിയൻ ബാലികയുടെ പൂർണ ചികിത്സാച്ചെലവ് ഏറ്റെടുത്ത് ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്‍റുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. കാത്തിയ അബു അൽ-സൗദ് എന്ന കൊച്ചുകുട്ടിയുടെ ജീവൻരക്ഷാ ചികിത്സ ദുബൈയിലെ അൽ ജലീല ചിൽഡ്രൻസ് സ്പെഷാലിറ്റി ഹോസ്പിറ്റലിൽ നടക്കുമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു.
ആറുമാസം പ്രായമുള്ളപ്പോഴാണ് കാത്തിയക്ക് മറ്റ് കുട്ടികളെപ്പോലെ സ്വാഭാവികമായ ശാരീരിക ചലനങ്ങൾ സാധ്യമാകുന്നില്ലെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്. ഈ രോഗത്തിനുള്ള ജീൻ തെറാപ്പി കുത്തിവെപ്പ് ജോർദാനിൽ ലഭ്യമായിരുന്നില്ല. കൂടാതെ, കുട്ടിക്ക് രണ്ട് വയസ്സ് തികയുന്നതിന് മുമ്പ് തന്നെ ഈ നിർണായകമായ കുത്തിവെപ്പ് നൽകേണ്ടതുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കിയതോടെ കുടുംബം കടുത്ത ആശങ്കയിലാവുകയായിരുന്നു.
ഏകദേശം 24 ലക്ഷം ഡോളർ(ഏകദേശം 23കോടി രൂപ) ചെലവ് വരുന്ന ചികിത്സ താങ്ങാൻ കുടുംബത്തിന് സാധിക്കുമായിരുന്നില്ല. തുടർന്ന് കുട്ടിയുടെ ജീവൻ രക്ഷിക്കാനായി കുടുംബം സോഷ്യൽ മീഡിയയിലൂടെ ഫണ്ട് ശേഖരണം ആരംഭിച്ചു. ഈ വാർത്തയും കുടുംബത്തിന്‍റെ അഭ്യർഥനയും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ദുബൈ ഭരണാധികാരി മുഴുവൻ തുകയും നൽകി സഹായഹസ്തവുമായെത്തിയത്.
സാധാരണക്കാർക്ക് താങ്ങാനാകാത്ത ജീവൻരക്ഷാ ചികിത്സകൾ ആവശ്യമുള്ള കുട്ടികൾക്ക് മുമ്പും ശൈഖ് മുഹമ്മദ് ഇത്തരത്തിൽ തുണയായിട്ടുണ്ട്. സിറിയൻ, ഇറാഖി വംശജരായ കുട്ടികളുടെ സ്പൈനൽ മസ്കുലർ അട്രോഫി ചികിത്സക്കും, കാൻസർ ബാധിതയായ പെൺകുട്ടിയുടെ ചികിത്സക്കും അദ്ദേഹം മുമ്പ് പൂർണ സാമ്പത്തിക സഹായം നൽകിയിരുന്നു. അൽ ജലീല ഫൗണ്ടേഷൻ വഴി നിരവധി കുട്ടികൾക്കാണ് അദ്ദേഹം ആരോഗ്യവും പുതിയ ജീവിതവും ഉറപ്പാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

