Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅറബ് പഴമയുടെ പ്രതാപം...

അറബ് പഴമയുടെ പ്രതാപം കൈവിടാതെ ‘കല്ല് മസ്ജിദുകള്‍’

text_fields
bookmark_border
അറബ് പഴമയുടെ പ്രതാപം കൈവിടാതെ ‘കല്ല് മസ്ജിദുകള്‍’
cancel

റാസല്‍ഖൈമ: ‘കല്ല് മസ്ജിദുകള്‍’ കഥ പറയുകയാണ്. പൂര്‍വികരുടെ പ്രൗഢിയാര്‍ന്ന ജീവിതത്തിന്‍െറയും അറബ് മേഖലയില്‍ സാമ്രാജ്യത്വ ശക്തികള്‍ നടത്തിയ അധിനിവേശത്തിന്‍െറയും കഥ. ഓള്‍ഡ് റാസല്‍ഖൈമയില്‍ കടല്‍ തീരത്തിന് അഭിമുഖമായും അല്‍ നഖീല്‍ ശാബിയ ഹുറൈബിലുമാണ് ആധുനിക വാസ്തുശാസ്ത്രത്തെ വെല്ലുവിളിച്ച് തല ഉയര്‍ത്തി നില്‍ക്കുന്ന ഈ ‘കല്ല് മസ്ജിദുകള്‍’. ഓള്‍ഡ് റാസല്‍ഖൈമയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദിന് 287 വര്‍ഷത്തോളം പഴക്കമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. റാസല്‍ഖൈമയുടെ മുന്‍ ഭരണാധിപന്‍ ശൈഖ് സഖര്‍ ബിന്‍ ആല്‍ ഖാസിമിയുടെ പിതാമഹന്‍ ശൈഖ് മുഹമ്മദ് ബിന്‍ സാലിം ആല്‍ ഖാസിമിയാണ് ഈ പള്ളികള്‍ പണി കഴിപ്പിച്ചത്. ഇദ്ദേഹത്തിന്‍െറ നാമഥേയത്തിലാണ് ഈ മസ്ജിദുകളെങ്കിലും കല്ലുകള്‍ കൊണ്ട് വിസ്മയം തീര്‍ത്തിട്ടുള്ളതിനാല്‍ ‘ഹജര്‍ (കല്ല്) മസ്ജിദ്’ എന്നാണ് പരക്കെ വിളിക്കപ്പെടുന്നത്. 
മതകാര്യവകുപ്പിന്‍െറയും പുരാവസ്തു വകുപ്പിന്‍െറയും സംരക്ഷണയിലുള്ള മസ്ജിദ് നാല് വര്‍ഷങ്ങള്‍ക്ക് പഴയ രൂപകല്‍പ്പനയില്‍ മാറ്റം വരുത്താതെ ബലപ്പെടുത്തുകയായിരുന്നുവെന്ന് മസ്ജിദ് ഇമാം മുതുവല്ലൂര്‍ വീരാന്‍കുട്ടി മുസ്ലിയാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. അറബ് ഐക്യ നാടുകള്‍ രൂപപ്പെടുന്നതിനും മുമ്പ് റാസല്‍ഖൈമയുടെ ഭരണസിരാകേന്ദ്രം ഇവിടം കേന്ദ്രീകരിച്ചായിരുന്നു. സമീപത്തായി സ്ഥിതി ചെയ്യുന്ന മ്യൂസിയവും പഴയ കെട്ടിടാവശിഷ്ടങ്ങളുമെല്ലാം അതിലേക്ക് വെളിച്ചം വീശുന്നതാണ്. 40 വര്‍ഷമായി മതകാര്യവകുപ്പില്‍ സേവനമനുഷ്ഠിക്കുന്ന താന്‍ രണ്ട് വര്‍ഷം മുമ്പാണ് ഇവിടെയത്തെിയതെന്നും അദ്ദേഹം തുടര്‍ന്നു.
ഇത് ശരിവെക്കുന്നതാണ് പുരാവസ്തു വകുപ്പിന്‍െറ നേതൃത്വത്തില്‍ ഈ മേഖലയില്‍ ഖനന ഗവേഷണത്തിലൂടെ പുറത്തു വന്ന ഫലങ്ങളും. അതിപുരാതന കാലം മുതല്‍ ഇവിടെ മസ്ജിദുണ്ടായിരുന്നുവെന്നും ബ്രിട്ടീഷ് അധിനിവേശത്തില്‍ ഇത് നശിപ്പിക്കപ്പെട്ടെങ്കിലും താമസിയാതെ ഇത് പുന$സ്ഥാപിക്കപ്പെടുകയും ചെയ്തതായും ചരിത്ര രേഖകളില്‍ പറയുന്നു. കോറല്‍ സ്റ്റോണ്‍, ബീച്ച് റോക്ക് തുടങ്ങിയവ ഉപയോഗിച്ചാണ് ഈ മസ്ജിദുകള്‍ രൂപകല്‍പന ചെയ്തിട്ടുള്ളത്. മരത്തടികളും ചകിരിയും പനയോലകളും ഉപയോഗിച്ചുള്ള മേല്‍ക്കൂര നിര്‍മാണം ശീതീകരണ സംവിധാനമില്ളെങ്കിലും ചൂടിന്‍െറ കാഠിന്യം തടുക്കാന്‍ സഹായിക്കുന്നതാണ്. 
പുനരുദ്ധാരണ സമയത്തും പരമ്പരാഗത രീതിയിലുള്ള ചുണ്ണാമ്പ് കല്ലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. ഇലക്ട്രോണിക് സംവിധാനത്തിന് മുമ്പ് ബാങ്ക് വിളിക്കാന്‍ ഉപയോഗിച്ചിരുന്ന  ഉയര്‍ന്ന സ്ഥലം റാസല്‍ഖൈമ കടല്‍തീരത്തോട് ചേര്‍ന്ന ‘കല്ല് മസ്ജിദി’ല്‍ സംരക്ഷിച്ച് നിര്‍ത്തിയിട്ടുള്ളത് സന്ദര്‍ശകരില്‍ കൗതുകമുളവാക്കുന്നതാണ്. ശാബിയ ഹുറൈബിലുള്ള മസ്ജിദിനും ശൈഖ് മുഹമ്മദ് ബിന്‍ സാലിം ആല്‍ ഖാസിമിയുടെ പേരാണ്. നൂറ്റാണ്ടുകളുടെ പഴക്കമാണ് ഇതിനും കണക്കാക്കുന്നത്. മസ്ജിദിന് സമീപം ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടം പഴയ ഭരണാധികാരികളുടെ കാര്യാലയവും താമസ കേന്ദ്രവുമായും പ്രവര്‍ത്തിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story