വിമാനാപകടം: ജീവനക്കാരുടെ നിര്‍ദേശം അവഗണിച്ച് യാത്രക്കാര്‍ ബാഗേജുമെടുത്ത് പുറത്തിറങ്ങിയതായി അന്വേഷണ റിപ്പോര്‍ട്ട്
text_fieldsദുബൈ: തിരുവനന്തപുരത്ത് നിന്ന് വന്ന എമിറേറ്റ്സ് വിമാനം ദുബൈയില്‍ അപകടത്തില്‍ പെട്ടപ്പോള്‍ എത്രയും വേഗം പുറത്തിറങ്ങാനുള്ള ജീവനക്കാരുടെ നിര്‍ദേശം യാത്രക്കാര്‍ അവഗണിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. ജീവാപായം മുന്നില്‍കണ്ട് ഹാന്‍ഡ് ബാഗേജുകള്‍ ഉപേക്ഷിച്ച് എമര്‍ജന്‍സി എക്സിറ്റിലൂടെ ചാടി രക്ഷപ്പെടാനായിരുന്നു ജീവനക്കാരുടെ നിര്‍ദേശം. എന്നാല്‍ പലരും ബാഗ് തപ്പി സമയം കളഞ്ഞു. നിരവധി പേര്‍ ബാഗുമെടുത്ത് പുറത്തുചാടുന്നത് വിഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദമായി വിവരിക്കുന്നുണ്ട്.
12 ഫസ്റ്റ് ക്ളാസ് സീറ്റുകളും 42 ബിസിനസ് ക്ളാസ് സീറ്റുകളും 310 ഇകണോമി ക്ളാസ് സീറ്റുകളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഫസ്റ്റ് ക്ളാസ് സീറ്റുകള്‍ കാലിയായിരുന്നു. മൊത്തം 282 യാത്രക്കാരില്‍ 13 പേര്‍ ബിസിനസ് ക്ളാസിലും 269 പേര്‍ ഇകണോമി ക്ളാസിലുമായിരുന്നു. രണ്ട് വയസ്സിന് താഴെയുള്ള ഏഴ് കുട്ടികളും വിമാനത്തിലുണ്ടായിരുന്നു. രണ്ട് പൈലറ്റുമാര്‍ക്ക് പുറമെ 16 കാബിന്‍ക്രൂ അംഗങ്ങളാണ് ജീവനക്കാരായുണ്ടായിരുന്നത്. ലാന്‍ഡിങ് സമയം വരെ യാത്രയില്‍ മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ളെന്ന് ജീവനക്കാര്‍ വ്യക്തമാക്കി. വിമാനം റണ്‍വേയില്‍ ഇടിച്ചിറങ്ങിയതിന്‍െറ ആഘാതത്തില്‍ എമര്‍ജന്‍സി എക്സിറ്റിന് സമീപം കാബിന്‍ക്രൂ ഇരുന്ന സീറ്റുകള്‍ ഒടിഞ്ഞു. പലരും നിലത്ത് വീണു. വിമാനത്തിനുള്ളില്‍ പുക നിറഞ്ഞു. യാത്രക്കാരുടെ സീറ്റിന് മുകളിലെ ഓക്സിജന്‍ മാസ്കുകള്‍ പുറത്തേക്ക് വന്നു.
വിമാനം നിരങ്ങിനീങ്ങുമ്പോള്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് അഴിച്ച് എഴുന്നേറ്റ് നിന്നു. ജീവനക്കാര്‍ ഇവരോട് ഇരിക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴേക്കും യാത്രക്കാര്‍ കരച്ചിലും ബഹളവും ബാഗേജ് തപ്പലും തുടങ്ങിയിരുന്നു. വിമാനം നിന്നയുടന്‍ യാത്രക്കാരെ ഒഴിപ്പിക്കാന്‍ പൈലറ്റ് നിര്‍ദേശം നല്‍കി. 12 എമര്‍ജന്‍സി വാതിലുകളാണ് വിമാനത്തിനുണ്ടായിരുന്നത്. മുന്നില്‍ ഇടതുവശത്തെ എമര്‍ജന്‍സി ഡോര്‍ തുറന്നെങ്കിലും ഊര്‍ന്നിറങ്ങാനുള്ള സംവിധാനം പ്രവര്‍ത്തനസജ്ജമായില്ല. മുന്നില്‍ വലതുവശത്തെ എക്സിറ്റിലൂടെ ഒഴിപ്പിക്കാനുള്ള ശ്രമവും ശക്തമായ കാറ്റിനെ തുടര്‍ന്ന് പരാജയപ്പെട്ടു. ഇടതുവശത്തെ രണ്ടാമത്തെ വാതിലിനും സാങ്കേതിക തകരാര്‍ നേരിട്ടു. വലതുവശത്തെ രണ്ടാമത്തെ ഡോര്‍ തുറന്നപ്പോള്‍ തീയും പുകയും കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെ പിന്നിലേക്ക് മാറ്റി. പിന്നീട് പുക അടങ്ങിയപ്പോള്‍ കുറച്ചുപേര്‍ ഇതിലൂടെ രക്ഷപ്പെട്ടു. ഇടതുവശത്തെയും വലതുവശത്തെയും മൂന്നാമത്തെ വാതില്‍ തുറന്നെങ്കിലും തീ കണ്ടതിനാല്‍ യാത്രക്കാരെ പിന്തിരിപ്പിച്ചു. ഇടതുവശത്തെ നാലാമത്തെ വാതിലിലൂടെ രക്ഷപ്പെടുത്താനുള്ള ശ്രമവും വിജയിച്ചില്ല. വലതുവശത്തെ നാലാം വാതിലിലൂടെ കുറച്ചുപേര്‍ ചാടിയിറങ്ങിയെങ്കിലും അഗ്നിശമന സേനാംഗങ്ങള്‍ വെള്ളം ചീറ്റിക്കൊണ്ടിരുന്നതിനാല്‍ ബാക്കിയുള്ളവരെ പിന്നിലേക്ക് വിട്ടു. ഇടതുവശത്തെ അഞ്ചാം വാതിലിലൂടെ കുറച്ചുപേര്‍ രക്ഷപ്പെട്ടു. എന്നാല്‍ ശക്തമായ കാറ്റ് വീണ്ടും പ്രതിബന്ധം സൃഷ്ടിച്ചു. വലതുവശത്തെ അഞ്ചാം വാതിലിലെ ഊര്‍ന്നിറങ്ങുന്ന സംവിധാനം കാറ്റില്‍ മുകളിലേക്ക് ഉയര്‍ന്നു.
അഗ്നിശമനസേനാംഗത്തിന്‍െറ സഹായത്തോടെ ഇത് താഴേക്കാക്കിയാണ് കുറച്ചുപേരെ രക്ഷപ്പെടുത്തിയത്. ഇതിനകം പുറകിലെ വാതിലുകളിലൂടെ ബാക്കിയുള്ളവര്‍ പുറത്തിറങ്ങിയിരുന്നു. പൈലറ്റും സഹപൈലറ്റുമാണ് വിമാനത്തില്‍ നിന്ന് അവസാനം രക്ഷപ്പെട്ടത്. യാത്രക്കാരാരും വിമാനത്തിനകത്ത് കുടുങ്ങിയിട്ടില്ളെന്ന് ഇവര്‍ ഉറപ്പാക്കിയിരുന്നു. ഇതിനകം പ്രധാന ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് കോക്പിറ്റിലടക്കം പുക നിറഞ്ഞു. കോക്പിറ്റിലെ എമര്‍ജന്‍സി വാതിലിലൂടെ റണ്‍വേയിലേക്ക് ചാടിയാണ് ഇവര്‍ രക്ഷപ്പെട്ടത്. ചാട്ടത്തില്‍ പരിക്കേറ്റ സഹപൈലറ്റ് അഞ്ചുദിവസം ചികിത്സയിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.