Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാദി ലിത്തിബാ സാഹസികരെ...

വാദി ലിത്തിബാ സാഹസികരെ മാടി വിളിക്കുന്നു

text_fields
bookmark_border
വാദി ലിത്തിബാ സാഹസികരെ മാടി വിളിക്കുന്നു
cancel

ഷാര്‍ജ: റാസല്‍ഖൈമയിലെ ജബല്‍ ജൈസ് എല്ലാവര്‍ക്കും സുപരിചിതമാണ്. അവധി ദിനങ്ങളില്‍ നൂറുകണക്കിന് പേരാണ് മരുഭൂമിയിലെ ഈ മലയുടെ ചന്തം തേടി എത്താറുള്ളത്. എന്നാല്‍ ഇതിന് സമീപത്തായി കിടക്കുന്ന വാദി ലിത്തിബയെ കുറിച്ച് അധികമാര്‍ക്കും അറിയില്ല. അറിയുന്നവര്‍ തന്നെ അതിന്‍െറ മുകളിലേക്ക് കയറാന്‍ ശ്രമിക്കാറില്ല. കാരണം അതിന് ഇത്തിരി സാഹസികത ആവശ്യമുണ്ട്. മാര്‍ബിള്‍ പാളികള്‍ അടക്കി വെച്ചത് പോലെയാണ് മലയിലെ പാറകള്‍. പാറകള്‍ക്കിടയിലൂടെ കന്‍മദം കിനിയുന്നത് കാണാം. സാഹസികര്‍ നടന്ന് നടന്ന് ലിത്തിബാ മലയില്‍ ഒരു വഴി രൂപപ്പെട്ടിട്ടുണ്ട്. മുന്നില്‍ പോയവര്‍ പിറകില്‍ വരുന്നവരുടെ വഴി എളുപ്പമാക്കാന്‍ ചില അടയാള സൂചികകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പ്രത്യേക ആകൃതിയുള്ള കല്ലുകള്‍ കൊണ്ടാണ് ദിശകള്‍ അടയാളപ്പെടുത്തിയിരിക്കുന്നത്.
സമുദ്ര നിരപ്പില്‍ നിന്ന് 700 മീറ്റര്‍ കയറി കഴിഞ്ഞാല്‍ കാണുന്ന മനോഹരമായ തടാകമാണ് ലിത്തിബയിലെ പ്രധാന കാഴ്ച്ച. തടാകത്തിന് ചുറ്റും കാണുന്ന പാമ്പുകളെ സൂക്ഷിക്കണം. പുഴി നിറത്തിലുള്ള ഇവയെ പെട്ടെന്ന് കാണാന്‍ കഴിയില്ല. മനുഷ്യന്‍െറ ഗന്ധമടിച്ചാല്‍ ഇവ മാളത്തിലേക്ക് പിന്‍വാങ്ങും. സാധാരണ പാമ്പുകളെക്കാള്‍ വേഗത്തിലാണ് ഇവയുടെ സഞ്ചാരം.  തടാകത്തില്‍ നിറയെ വാല്‍ മാക്രികളുടെ വിളയാട്ടമാണ്. വെയിലില്‍ വെള്ളിനൂലുകള്‍ പൊലെ അവ പുളച്ച് നടക്കുന്നു. മലയുടെ ഉച്ചിയില്‍ നിന്ന് ഇറങ്ങി വന്ന് തടാകത്തില്‍ നിന്ന് വെള്ളം കുടിക്കുന്ന ആട്ടിന്‍ പറ്റങ്ങള്‍ വിസ്മയിപ്പിക്കുന്ന കാഴ്ച്ചയാണ്. അനാഥരായി മലയില്‍ കഴിയുന്നവരല്ല ഈ ആടുകള്‍. യു.എ.ഇയിലെ ആദിമ വാസികളായ ബദുക്കളുടെതാണ് ഇവ. കൂടും ഇടയനുമൊന്നും ആടുകള്‍ക്ക് ആവശ്യമില്ല. അവ യഥേഷ്ടം മലകളില്‍ അലയും. വെയില്‍ മൂത്താല്‍ കുറ്റി ചെടികള്‍ക്കിടയില്‍ മയങ്ങും. പാമ്പുകളുടെ മണമേറ്റാല്‍ ഇവ ശരവേഗത്തില്‍ ഓടി രക്ഷപ്പെടുന്നത് കാണാം.
 മലയുടെ ഉച്ചിയില്‍ ഈ തടാകം രൂപപ്പെട്ടത് കല്ലുകള്‍ക്കിടയില്‍ നിന്ന് പുറപ്പെടുന്ന ഉറവകളില്‍ നിന്നാണ്. രണ്ട് പ്രധാന ഉറവകളാണ് കൊടും ചൂടിലും തടാകത്തെ വറ്റാത്ത കാക്കുന്നത്. ഇളം പച്ച നിറത്തോടു കൂടിയ വെള്ളമാണ് ഇതിലുള്ളത്. വെയില്‍ മൂക്കുമ്പോള്‍ പച്ച നിറം മാറും. അപ്പോള്‍ വെള്ളത്തിനടയിലെ കാഴ്ച്ചകള്‍ തെളിഞ്ഞു കാണാം. ദീര്‍ഘകാലം തടാകത്തിന്‍െറ ആഴത്തില്‍ കിടന്ന് ശില്‍പ്പങ്ങളായി മാറിയ കല്ലുകള്‍ തെളിഞ്ഞ് കാണാം. തടാക കരയിലെമ്പാടും തുമ്പികളാണ്. പലവര്‍ണത്തിലുള്ള തുമ്പികള്‍ തടാകത്തെ വട്ടമിട്ട് പറക്കുന്നു. ചിത്രശലഭങ്ങളുടെ കൂട്ടങ്ങള്‍ തമ്പടിച്ചിരിക്കുന്നത് കുറ്റി ചെടികള്‍ക്കിടയിലാണ്.  ഇതിന് സമീപത്താണ് വാദി ഗലീല.
 മേഖല പൊതുവില്‍ ഗലീല എന്ന പേരിലാണ് അറിയപ്പെടുന്നത്. ബദുക്കളായ അറബികളെ സംബന്ധിച്ചിടത്തോളം മലയുടെ ചെങ്കുത്തായ കയറ്റം ഒരു പ്രശ്നവുമല്ല. അവര്‍ ഇടവഴികളിലൂടെ നടക്കുന്നത് പോലെയാണ് മലയിലേക്ക് കയറുന്നത്. കാര്‍ഷിക-കാലിവളര്‍ത്തല്‍ മേഖലയില്‍ സജീവമാണിന്നും ബദുക്കള്‍. മലയുടെ താഴ്ഭാഗത്തുള്ള ജൈവ വളനിര്‍മാണ കേന്ദ്രം ഇതിന് തെളിവാണ്. ആട്ടിന്‍കാട്ടം കൊണ്ടാണ് ജൈവവളം ഒരുക്കുന്നത്.
കഴിഞ്ഞ ദിവസം മലയാളികളടങ്ങിയ ഒന്‍പതു പേര്‍ ഈ മലമുകളിലത്തെി. ആലുവ സ്വദേശി ഷാജഹാന്‍ കക്കാട്ടിലും, തൃശൂര്‍ കാട്ടൂര്‍ സ്വദേശി ഫൈസലുമായിരുന്നു മലയാളികള്‍. ബാക്കിയുള്ളവര്‍ തമിഴന്‍മാരും ഫിലിപ്പൈന്‍സുകാരുമായിരുന്നു. ഒരു സ്ത്രീയും ഇവരുടെ കൂട്ടത്തിലുണ്ടായിരുന്നു.  രാവിലെ ആറ് മണിക്കാണ് സംഘം മല കയറ്റം ആരംഭിച്ചത്. ഫിലിപ്പൈന്‍സുകാരനായ ഡിക്രുസ് ആയിരുന്നു സംഘത്തലവന്‍. നിരവധി തവണ ലിത്തിബ കയറിയിട്ടുണ്ട് അദ്ദേഹം. അത് കൊണ്ട്, തന്നെ അനുഗമിക്കുന്നവരെ വളരെ കരുതലയോടെയാണ് അദ്ദേഹം മല കയറ്റിയത്. രാത്രി 10 മണിക്കാണ് സംഘം ലക്ഷ്യ സ്ഥാനത്തത്തെിയത്. തടാക കരയിലെ കാഴ്ച്ചകള്‍ കണ്ട് നടക്കുമ്പോളാണ് ഹെലികോപ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. മലയില്‍ അകപ്പെട്ട് പോയ മൂന്ന് പേരെ രക്ഷിക്കാനായിരുന്നു അതത്തെിയത്. കഴിഞ്ഞ ദിവസം ഈ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നിരുന്നു. മലയിലത്തെിയ സംഘം രാത്രി അവിടെ തന്നെ കൂടാരമൊരുക്കി. സുഖമായുറങ്ങി. തീര്‍ത്തും ജൈവികമായ ഉറക്കം. രാവിലെയാണ് മലയിറക്കം തുടങ്ങിയത്. 10 മണിക്കൂര്‍ കൊണ്ട് കയറിയ മലയിറങ്ങാന്‍ മൂന്നര മണിക്കൂറെടുത്തു. ജീവിതത്തില്‍ ഇത് വരെ ഇത്ര സുഖത്തില്‍ ഉറങ്ങിയിട്ടില്ളെന്നാണ് മലമുകളിലെ ഉറക്കത്തെ കുറിച്ച് ഫൈസലും ഷാജഹാനും പറഞ്ഞത്. മലകയറുന്നവര്‍ ഏറ്റവും കൂടുതല്‍ കരുതേണ്ടത്  വെള്ളമാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
Next Story