ശമ്പളം നല്‍കാത്ത കമ്പനികള്‍ക്ക് പിഴയോടൊപ്പം നിയമനവിലക്ക്
text_fieldsഅബൂദബി: ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്ത കമ്പനികള്‍ക്ക് പിഴയോടൊപ്പം തൊഴിലാളി നിയമനത്തിന് വിലക്കും ഏര്‍പ്പെടുത്തുന്നു. മാനവ വിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ചൊവ്വാഴ്ചയാണ് നിയമത്തിലെ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.
പത്ത് ദിവസമോ അതില്‍ കൂടുതലോ ശമ്പളം വൈകിപ്പിച്ചാല്‍ ഒരു തൊഴിലാളിക്ക് 5000 ദിര്‍ഹം എന്ന തോതില്‍ പിഴയടക്കേണ്ടി വരും. 60 ദിവസത്തിലേറെ വൈകിയാല്‍ 50,000 ദിര്‍ഹമാണ് പിഴ. 16 ദിവസം ശമ്പളം വൈകിയാല്‍ പുതിയ തൊഴില്‍ പെര്‍മിറ്റ് അനുവദിക്കാതെ നിയമന വിലക്ക് ഏര്‍പ്പെടുത്തും. ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തിലാവുന്ന ഈ നിയമം നൂറോ അതിലിധികമോ ജീവനക്കാരുള്ള കമ്പനികള്‍ക്കാണ് ബാധകമെന്നും മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.
ഒരു മാസം ശമ്പളം വൈകിയാല്‍ കമ്പനി നിയന്ത്രണ ഘട്ടത്തിലത്തെിയെന്നാണ് മനസ്സിലാക്കേണ്ടത്. അതോടെ മന്ത്രാലയം നീതിന്യായ വകുപ്പിനോടും മറ്റു ബന്ധപ്പെട്ട കക്ഷികളോടും കമ്പനിക്കെതിരെ ശിക്ഷാനടപടികള്‍ക്ക് ശിപാര്‍ശ ചെയ്യും. കമ്പനിയുടമ നടത്തുന്ന മറ്റു സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടയും. പുതിയ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍നിന്ന് ഉടമയെ വിലക്കുകയും ചെയ്യും.
എന്നിട്ടും ശമ്പളനിഷേധം തുടര്‍ന്നാല്‍ ബാങ്ക് ഗാരണ്ടി ഉപയോഗിച്ച് മന്ത്രാലയം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. കമ്പനിയെ മൂന്നാം വിഭാഗത്തിലേക്ക് തരംതാഴ്ത്തുകയും തൊഴിലാളികള്‍ക്ക് മറ്റു കമ്പനികളില്‍ ജോലി തേടുന്നതിന് അവസരം നല്‍കുകയും ചെയ്യും. വേതന സംരക്ഷണ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഒരു കമ്പനിയുമായും ഒരു തരത്തിലുള്ള ഇടപാടും മന്ത്രാലയം നടത്തില്ളെന്നും അധികൃതര്‍ അറിയിച്ചു.
തൊഴിലാളികളെ തുണക്കുന്ന നിയമപരിഷ്കാരം
അബൂദബി: മാനവ വിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ചൊവ്വാഴ്ച പ്രഖ്യാപിച്ച തൊഴില്‍നിയമ പരിഷ്കരണ പ്രഖ്യാപനങ്ങള്‍ തൊഴിലാളികള്‍ക്ക് തുണയാകും. ദീര്‍ഘകാലം ശമ്പളം ലഭിക്കാതെ ജോലി ചെയ്യേണ്ടി വരികയും അവസാനം ബാങ്ക് ഗാരണ്ടിയില്‍നിന്ന് ലഭിക്കുന്ന കുറഞ്ഞ തുക മാത്രം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യുന്ന അവസ്ഥയില്‍നിന്ന് നിയമം പ്രാബല്യത്തിലാവുന്നതോടെ തൊഴിലാളികള്‍ക്ക് മോചനമാവും.
ഒരു മാസം ശമ്പളം വൈകുമ്പോള്‍ തന്നെ കമ്പനിയെ നിയന്ത്രണ ഘട്ടത്തിലുള്‍പ്പെടുത്തി ശിക്ഷാനടപടികള്‍ക്ക് ശിപാര്‍ശ ചെയ്യുന്നതിനാല്‍ കൂടുതല്‍ കാലം വേതനം നല്‍കാതെ തൊഴിലാളികളെ കൊണ്ട് ജോലിയെടുപ്പിക്കാന്‍ സാധിക്കില്ല. പിന്നീട് ബാങ്ക് ഗാരണ്ടി ഉപയോഗിച്ച് മാനവ വിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം നടപടിയെടുക്കുമെന്ന് അറിയിച്ചതിനാല്‍ വലിയ കുടിശ്ശിക വരുന്നതിന് മുമ്പ് തന്നെ പ്രശ്നം പരിഹരിക്കപ്പെടും. അതിനാല്‍ സാധാരണ തൊഴിലാളികള്‍ക്ക് ശമ്പളമായി കിട്ടാനുള്ള തുകക്ക് സമാനമായി തന്നെ നഷ്ടപരിഹാരം ലഭിക്കും. മറ്റു കമ്പനികളില്‍ ജോലി തേടാന്‍ അവസരം നല്‍കുന്നതും തൊഴിലാളികള്‍ക്ക് പ്രയോജനകരമാകും.
ശമ്പളം ലഭിക്കാത്തതിനാല്‍ കമ്പനികള്‍ക്കെതിരെ തൊഴിലാളികള്‍ നല്‍കിയ നിരവധി കേസുകള്‍ തൊഴില്‍ കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. മലയാളികളായ കമ്പനിയുടമള്‍ക്കെതിരെയും കേസുകളുണ്ട്. നിരവധി മാസത്തെ ശമ്പളമാണ് തൊഴിലാളികള്‍ക്ക് കിട്ടാനുള്ളത്. മിക്ക കേസുകളിലും തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാവുന്ന സ്ഥിതിയിലല്ല കമ്പനി എന്ന നിലപാടാണ് ഉടമകള്‍ സ്വീകരിക്കുന്നത്. ഇതു കാരണം ബാങ്ക് ഗാരണ്ടിയില്‍നിന്ന് കിട്ടുന്ന തുക മാത്രം സ്വീകരിക്കേണ്ടുന്ന ഗതികേടിലാണ് തൊഴിലാളികള്‍. കിട്ടാനുള്ള ശമ്പളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ തുക ചെറുതാണ്. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്നതാണ് തൊഴില്‍നിയമത്തിലെ പുതിയ പരിഷ്കാരങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
