Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൗരാണികതയുടെ...

പൗരാണികതയുടെ പ്രകൃതിഗന്ധം ആസ്വദിക്കന്‍ വരൂ, വാദി അല്‍ ഹിലുവിലേക്ക്

text_fields
bookmark_border
പൗരാണികതയുടെ പ്രകൃതിഗന്ധം ആസ്വദിക്കന്‍ വരൂ, വാദി അല്‍ ഹിലുവിലേക്ക്
cancel

ഷാര്‍ജ: ഷാര്‍ജയുടെ ആദിമ ഗോത്രങ്ങള്‍ പാര്‍ത്തിരുന്ന മേഖലയാണ് വാദി അല്‍ ഹിലു. ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകളുള്ള പ്രദേശം. ഫര്‍ഫര്‍ മലയടിവാരത്തെ തോടുകളും കിണറുകളും കൃഷിഭൂമികളും നിരവധി തലമുറകളുടെ കഥകള്‍ പറഞ്ഞ് തരും. സമൃദ്ധമായി മഴ ലഭിച്ചിരുന്ന ഒരു ഭൂതകാലം ഈ മേഖലക്കുണ്ട്. ആദിമഗോത്രങ്ങള്‍ പിന്‍വാങ്ങിയ താഴ്വര ഇവിടെയുണ്ട്. പൊളിഞ്ഞുകിടക്കുന്ന കെട്ടിടങ്ങളും പള്ളിയും മറ്റും വരും തലമുറക്കായി കരുതലോടെ കാത്തുവെച്ചിട്ടുണ്ട് നഗരസഭ. 
പഴമക്കാരുടെ ജീവിതം അറിഞ്ഞ് വേണം പുതുതലമുറ വളരാന്‍ എന്ന സന്ദേശം ഇതിലുണ്ട്. ജനവാസം, കാര്‍ഷികം, ജലസേചനം തുടങ്ങി മൂന്ന് മേഖലകളായിട്ടാണ് പഴമക്കാര്‍ ഈ പ്രദേശത്തെ വേര്‍തിരിച്ചിരുന്നത്. ജനങ്ങള്‍ മാറി പോയെങ്കിലും ബാക്കിയെല്ലാം ഇവിടെയുണ്ട്. എന്നാല്‍ ജലസേചനത്തിനുണ്ടായിരുന്ന അരുവി വറ്റി. മഴലഭിച്ചിരുന്ന കാലത്തെ ഒഴുക്കില്‍ കിടന്ന് ചിത്രങ്ങളായി മാറിയ ഉരുളന്‍ കല്ലുകള്‍ ഈ അരുവിയെ ഓര്‍മപ്പെടുത്തുന്നു. 
എന്നാല്‍ വാദി അല്‍ ഹിലുവിലേക്ക് പോകുന്ന പ്രധാന വഴിയിലെ തോടിന് യാതൊരുവിധ പോറലുമില്ല. വേനലിലും ജലത്തിന്‍െറ നിറഞ്ഞ സാന്നിധ്യം. ഈ തോടിനെ ഏറെ വ്യത്യസ്തമാക്കുന്നത് ഇതിലിറങ്ങി നില്‍ക്കുന്ന ഗാഫ് മരങ്ങളാണ്. നിരവധി ഗാഫ് മരങ്ങളാണ് തോട്ടിലെ അരക്കൊപ്പം വെള്ളത്തില്‍ വളരുന്നത്. 
എങ്ങിനെയാണ് തോട്ടില്‍ ഇത്രയധികം ഗാഫുകള്‍ ഇടം പിടിച്ചതെന്ന ചോദ്യത്തിന് ഏറെ കാലമായി ഈ കാഴ്ചയെ നെഞ്ചോട് ചേര്‍ക്കുന്ന സ്വദേശിയുടെ ഉത്തരം നിറഞ്ഞ ചിരിയായിരുന്നു. നിറയെ ഇലകളുള്ള മരമാണ് ഗാഫ്. തൊപ്പിവെച്ച പോലെയാണ് ഇതിന്‍െറ ആകൃതി.  മഞ്ഞില്‍ മലയും മരങ്ങളും തോടുമെല്ലാം മറഞ്ഞ് പോകും. സൂര്യന്‍ തെളിയുമ്പോള്‍ ഇവയുടെ ഒരു വെളിവാകലുണ്ട്. മലയുടെ നിഴലുകള്‍ വീണ് കിടക്കുന്ന വെള്ളത്തിന് പച്ചനിറമാണ്. ഒരു തരം പായലുകളാണ് ഈ നിറം പകരുന്നത്. സൂര്യന്‍ ഉദിച്ചുയരുന്നതിനനുസരിച്ച് വെള്ളത്തിന് നിറമാറ്റം വരും. മലയിറങ്ങി വരുന്ന ആടുകള്‍ തോട്ടില്‍ നിന്ന് വെള്ളം കുടിക്കുന്നത് പതിവ് കാഴ്ചയാണ്. 
വാദി അല്‍ ഹിലുവിലത്തെുന്ന സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ തോടിന്‍െറ വക്കത്ത് തന്നെ കൂടാരങ്ങളുമുണ്ട്. ഈത്തപ്പനയുടെ തടിയും ഓലയും കൊണ്ട് തീര്‍ത്ത കൂടാരത്തിനകത്ത് നിരവധി പേര്‍  ഭക്ഷണം കഴിക്കുന്നു. ചിലര്‍ ഉറങ്ങുന്നു. ഏതോ യാത്രക്കാരിട്ട ഊഞ്ഞാലിരുന്ന് കുട്ടികള്‍ ആടി തിമര്‍ക്കുന്നു. പട്ടണത്തിന്‍െറ യാതൊരു വിധ നിഴലുകളും ഇവിടെയില്ല.  ഇടക്ക് പോകുന്ന വാഹനങ്ങളുടെ ശബ്ദങ്ങള്‍ മാത്രം. മലയിലെമ്പാടും മഴവെള്ളം ഒഴുകിയ ചാലുകള്‍. ചാലുകളുടെ വക്കുകളില്‍ കുറ്റിചെടികളുടെ പച്ചപ്പ്. മഴ പെയ്യുമ്പോള്‍ തോട് നിറഞ്ഞ് റോഡിലൂടെ വെള്ളം ഒഴുകും. യാത്രക്കാര്‍ മഴകാലത്ത് ഏറെ ശ്രദ്ധിക്കണം. 
ഷാര്‍ജയില്‍ നിന്ന് മലീഹ റോഡ് വഴി വേണം ഇവിടെ എത്താന്‍. നാഷ്ണല്‍ പെയിന്‍റ്സില്‍ നിന്ന് തുടങ്ങുന്നതാണ് മലീഹ റോഡ്. ഹത്തയിലേക്ക് തിരിയുന്ന റോഡിന് മുമ്പാണ് റോഡരികിലെ ഈ തോട്. കുറ്ച്ച് കൂടി മുന്നോട്ട് പോയാല്‍ വാദി അല്‍ ഹിലുവിലെ പൗരാണിക ഗോത്രങ്ങളുടെ ആവാസ മേഖല കാണാം. റോഡരുകില്‍ ബോര്‍ഡില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. കല്ലുകള്‍ നിറഞ്ഞ വഴിയാണ് ഇവിടേക്കുള്ളത്. ശ്രദ്ധിച്ചാല്‍ ചെറിയ വാഹനങ്ങളിലും പോകാം. ആട്ടിന്‍ പറ്റത്തെ തെളിച്ച് നീങ്ങുന്ന ഇടയന്‍മാരുടെ നീണ്ട നിര വാദി അല്‍ ഹിലുവിലെ കാഴ്ചയാണ്.  
ഇവിടെ നടത്തിയ ഉദ്ഖനനങ്ങളില്‍ നിന്ന് നിരവധി പൗരാണിക വസ്തുക്കള്‍ ലഭിച്ചിരുന്നു. ക്രിസ്തുവിന് മുമ്പുള്ള കാലഘട്ടത്തെയാണ് ഇവ അടയാളപ്പെടുത്തിയത്. ഈ പ്രദേശത്ത് നിന്ന് പിന്‍വാങ്ങിയവരുടെ പുതിയ തലമുറ  മലയോട് ചേര്‍ന്ന് നിര്‍മിച്ച ആധുനിക വീടുകളില്‍ താമസിക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story