Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൂളാക്കി അവധിമഴ

കൂളാക്കി അവധിമഴ

text_fields
bookmark_border
കൂളാക്കി അവധിമഴ
cancel

അബൂദബി: വെള്ളിയാഴ്ച രാവിലെ  രാജ്യത്തിന്‍െറ പല ഭാഗത്തും ജനങ്ങള്‍ ഉണര്‍ന്നെണീറ്റത് മൂടിക്കെട്ടിയ അന്തരീക്ഷത്തിലേക്ക്. ഇടക്കിടെ പെയ്തും മാറി നിന്നും മഴ ഒളിച്ചുകളി നടത്തിയപ്പോള്‍ വാരാന്ത്യ അവധി കുളിര്‍മയേറിയതായി മാറി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ പെയ്ത മഴ വിവിധ എമിറേറ്റുകളില്‍ രാത്രിയും തുടര്‍ന്നു. 
രാവിലെ മുതല്‍ രാത്രി വരെ മഴയുടെ ഒളിച്ചുകളിയാണ് അബൂദബിയില്‍ അനുഭവപ്പെട്ടത്. ഇടക്കിടെ മാറി നിന്നതിനാല്‍ കാര്യമായ വെള്ളക്കെട്ടൊന്നും ഉണ്ടായില്ല. മുസഫ, അല്‍ ഖാന, ഡെല്‍മ, ഗയാത്തി, ഷാബിയ, അല്‍ വത്ബ, അല്‍ഐന്‍ എന്നിവിടങ്ങളിലെല്ലാം മഴ അനുഭവപ്പെട്ടു. ചെറിയ കാറ്റുമുണ്ടായിരുന്നു. മഴയില്‍ അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  
അതേസമയം, മഴ പെയ്തതോടെ കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ട ചൂടിന് ശമനമുണ്ടായിട്ടുണ്ട്. തീര പ്രദേശങ്ങളില്‍ കുറഞ്ഞ താപനില 15 ഡിഗ്രിയും ഉള്‍ഭാഗങ്ങളില്‍ 12 ഡിഗ്രിയും ആയി കുറഞ്ഞിട്ടുണ്ട്.  
രാജ്യത്ത് ഇപ്പോള്‍ അനുഭവപ്പെടുന്ന അസ്ഥിര കാലാസ്ഥ ചൂടുകാലത്തിലേക്ക് മാറുന്നതിന്‍െറ ഭാഗമായാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും തിങ്കളാഴ്ച വരെ ചെറിയ തോതില്‍ മഴക്കും കനത്ത കാറ്റിനും സാധ്യതയുണ്ടെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ മീറ്ററോളജി ആന്‍റ് സീസ്മോളജി അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച രാജ്യത്തിന്‍െറ തെക്കന്‍ മേഖലയിലും ഉള്‍ഭാഗങ്ങളിലും മഴ ലഭിക്കും. വടക്കുപടിഞ്ഞാറന്‍ കാറ്റ് 70 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഉള്‍ക്കടലും ഒമാന്‍ കടലും പ്രക്ഷു്ബധമാകാന്‍ സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങുന്നവര്‍ ജാഗ്രത പാലിക്കണം. ശക്തമായ കാറ്റില്‍ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറയാന്‍ സാധ്യതയുള്ളതിനാല്‍ ദൂരക്കാഴ്ചക്കും കുറവുണ്ടാകും.  
ഷാര്‍ജ: വ്യാഴാഴ്ച്ച രാത്രി വീശിയടിച്ച ശക്തമായ പൊടികാറ്റിനെ വകഞ്ഞ് മാറ്റിയാണ് ഷാര്‍ജയില്‍ മഴ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച്ച അതിരാവിലെ ഉണര്‍ന്നവരെ കാത്ത് മഴ പുറത്ത് തിമര്‍ക്കുന്നുണ്ടായിരുന്നു. ഉറങ്ങി കിടക്കുന്നവരെ വിളിച്ച് നല്ല മഴയാണെന്ന് പറഞ്ഞപ്പോള്‍ ഏപ്രില്‍  ഫുളാക്കണ്ടെന്ന് പറഞ്ഞ് പുതപ്പിനുള്ളിലേക്ക് തന്നെ ചുരുണ്ടവരെ ജനല്‍ തുറന്ന് പുറത്ത് പെയ്യുന്ന മഴ കാണിച്ച് കൊടുത്താണ് സഹമുറിയന്‍മാര്‍ കൂളാക്കിയത്. കാലാവസ്ഥ പ്രവചനം പോലെ തീരമേഖലകളിലായിരുന്നു മഴക്ക് ശക്തി. മറ്റിടങ്ങളിലും നന്നായി തന്നെ പെയ്തു. തോരാത്ത ചാറല്‍ മഴയായിരുന്നു വെള്ളിയാഴ്ച്ച. ഇടക്ക് ശക്തിപ്പെടും പിന്നെ ചാറും. നമ്മുടെ ചിങ്ങമഴ മാതിരി. 
വെള്ളിയാഴ്ച്ച ജുമുഅ നമസ്കാരത്തിന് പോയവരെ മഴ ആക്രമിച്ചില്ല. ചന്തകളിലും നിരത്തുകളിലും തിരക്ക് കുറവായിരുന്നു. റോഡുകളില്‍ വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഒറ്റപ്പെട്ട അപകടങ്ങളും നടന്നു. 
എന്നാല്‍ കാറ്റില്ലാത്തത് കാരണം മരങ്ങളും മറ്റും കടപുഴകി വീണുള്ള അപകടങ്ങള്‍ ഒഴിവായി. വിവിധ കളികള്‍ നടക്കുന്ന മൈതാനങ്ങളില്‍ നിന്ന് വെള്ളിയാഴ്ച്ച ആരവങ്ങള്‍ ഉയര്‍ന്നില്ല. കടല്‍ തീരങ്ങളിലും ഉദ്യാനങ്ങളിലും പ്രഭാത സവാരിക്ക് ആരും ഉണ്ടായിരുന്നില്ല. വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്ന സൂചനയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്നത്. 
തീരപ്രദേശങ്ങളിലാണ് മഴ കനക്കുക. അപകടങ്ങള്‍ ഒഴിവാക്കാന്‍ തീരങ്ങളില്‍ എത്തുന്നവര്‍ ശ്രദ്ധിക്കണം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
Next Story