Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതടവുകാരെ...

തടവുകാരെ മുഖ്യധാരയിലത്തെിക്കാന്‍ പദ്ധതികളുമായി ദുബൈ ജയില്‍ വകുപ്പ്

text_fields
bookmark_border
തടവുകാരെ മുഖ്യധാരയിലത്തെിക്കാന്‍  പദ്ധതികളുമായി ദുബൈ ജയില്‍ വകുപ്പ്
cancel
ദുബൈ: തടവുകാരെ ജീവിതത്തിന്‍െറ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ജയിലുകളില്‍ ആധുനിക സൗകര്യങ്ങളൊരുക്കി ദുബൈ ജയില്‍ അധികൃതര്‍. തടവുകാരുടെ  സ്വഭാവ വൈകല്യങ്ങള്‍ തിരുത്തി അവരെ  ഉത്തമ പൗരന്മാരാക്കുകയാണ് ഇതിന്‍െറ ലക്ഷ്യമെന്ന് ദുബൈ ജയില്‍ അതോറിറ്റി വിദ്യാഭ്യാസ, പരിശീലന വിഭാഗം ഡയറക്ടര്‍ മേജര്‍ മുഹമ്മദ് അബ്ദുല്ല അല്‍ അബ്ദലി ‘അല്‍ ബയാന്‍’ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ഭൂരിപക്ഷം തടവുകാരെയും ഓരോ കൈത്തൊഴിലുകള്‍ പഠിപ്പിക്കാന്‍ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ജയിലിലത്തെുന്ന ആദ്യ നാളുകളില്‍ തടവുകാര്‍ ഇത്തരം കാര്യങ്ങളില്‍ വിമുഖത കാണിക്കും. ജയിലധികാരികളുടെ പ്രേരണ നിമിത്തം ക്രമേണ ഇവര്‍ ഇതിന് സന്നദ്ധത പ്രകടിപ്പിക്കും. ദുബൈ പൊലീസിന്‍െറ കാഴ്ചപ്പാടില്‍ ജയിലുകള്‍ ശിക്ഷക്ക് വേണ്ടിയല്ല, തടവുകാരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താനുള്ള സംവിധാനമാണ്.
തടവുകാരുടെ സ്വഭാവ സംസ്കരണത്തിന്‍െറ ഭാഗമായി പ്രത്യേക ഹാള്‍ തന്നെ സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് പ്ളേ സ്റ്റേഷനും നാല് ബില്യാര്‍ഡ് മേശകളും അടക്കം വിവിധ വിനോദ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. തടവുകാര്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് നേടിയ ട്രോഫികളും മെഡലുകളും ഹാളിനകത്ത്  നിരത്തിയിരിക്കുന്നു.
യു.എ.ഇയില്‍ തടവുകാര്‍ക്കിടയില്‍ നടക്കുന്ന മത്സരങ്ങളില്‍ ദുബൈ ജയിലില്‍ നിന്നുള്ളവര്‍ക്ക് ധാരാളം സമ്മാനങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഫുജൈറയില്‍ നടന്ന മത്സരങ്ങളില്‍ അവര്‍ ആറ് സമ്മാനങ്ങള്‍ വാരിക്കൂട്ടി. കാലിയായ കുപ്പികള്‍ കൊണ്ട് ബുര്‍ജ് ഖലീഫയുടെ രൂപം നിര്‍മിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ ചില തടവുകാരെ ജയിലധികാരികള്‍ പ്രോത്സാഹിപ്പിച്ചു. ഓരോരുത്തര്‍ക്ക് അനുഗുണമായ വിനോദ പ്രക്രിയകളിലൂടെ അവരെ നേര്‍വഴിക്ക് തിരിച്ചുവിടുകയെന്നതാണ് ജയിലധികൃതരുടെ നയം. കള്ള ഒപ്പിടല്‍, രേഖകള്‍ തിരുത്തല്‍ തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടവരെ വരക്കാന്‍ പ്രേരിപ്പിക്കുകയും അവര്‍ വരച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നു. പ്രദര്‍ശന മേളകളില്‍ ഇവര്‍ വരച്ച ചിത്രങ്ങള്‍ക്ക് നല്ല സ്വീകാര്യതാണ് ലഭിക്കുന്നത്. തടവുകാര്‍ക്ക് ജയിലിനകത്ത് രാവിലെയുള്ള വ്യായാമത്തിന് സൈക്കിളുകള്‍ ലഭ്യമാക്കാന്‍ പദ്ധതിയുണ്ട്. ഇലക്ട്രിക് ഉപകരണങ്ങളും മറൈന്‍ ഉപകരങ്ങളും നന്നാക്കല്‍, കാര്‍ മെക്കാനിക്കല്‍ ജോലികള്‍ പഠിപ്പിക്കല്‍ എന്നിവ തടവുകാര്‍ക്കായി നടക്കുന്നു.
ജയിലിനകത്ത് ഒരുക്കിയിരിക്കുന്ന ലൈബ്രറി തടവുകാരെ പുറംലോകവുമായി ബന്ധിപ്പിക്കുന്നു. പുസ്തകങ്ങളും പത്രങ്ങളും ഇവിടെ ലഭ്യമാണ്. 24 ഭാഷകളില്‍ 9000 പുസ്തകങ്ങളുടെ ശേഖരമുണ്ട്. 10,000 ശീര്‍ഷകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇലക്ട്രോണിക് ലൈബ്രറിയും തടവുകാര്‍ക്ക് തുറന്നുകൊടുത്തിരിക്കുന്നു. തടവുകാര്‍ 2014 ല്‍ 11762  പുസ്തകങ്ങള്‍ വായനക്കെടുത്തു. തടവുകാര്‍ക്ക് സായാഹ്ന ക്ളാസുകള്‍ ഒരുക്കിയിരിക്കുന്നു. അറബി ഭാഷ, കൈയെഴുത്ത്, ലൈബ്രറി സയന്‍സ് അടക്കം പഠിക്കാന്‍ സൗകര്യമുണ്ട്. കഴിഞ്ഞവര്‍ഷം നടന്ന കായിക മത്സരങ്ങള്‍ 1544  തടവുകാര്‍ക്ക് പ്രയോജനം ചെയ്തു. 3130 പേര്‍ കായിക പരിശീലനം നേടി. 2302  പേര്‍ ലൈബ്രറി സേവനങ്ങള്‍ ഉപയോഗപ്പെടുത്തി. 2014 ല്‍  278 തടവുകാര്‍ വിവിധങ്ങളായ തൊഴില്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തി. 
ദുബൈ ജയിലിലെ ഭക്ഷണ ശാല ആധുനികമാണ്. ദിനേന വിവിധങ്ങളായ മെനുവനുസരിച്ച് ഭക്ഷണം തയാറാക്കി നല്‍കുന്നു. മന്തിയും കബാബുമൊക്കെ മെനുവിലുണ്ട്. 
കുറഞ്ഞ തുകക്ക് ഭക്ഷണം വാങ്ങാനുള്ള സൗകര്യവുമുണ്ട്. മനുഷ്യാവകാശ മാനദണ്ഡങ്ങള്‍ പ്രകാരം ലോകത്ത് ഏറ്റവും നല്ല ജയിലുകളില്‍ ഒന്നാണ് ദുബൈ ജയില്‍. ലോകത്തെ മനുഷ്യാവകാശ സംഘടനകള്‍ ജയിലുകള്‍ സന്ദര്‍ശിച്ച ശേഷമാണ് ഈ നിലവാരം നിശ്ചയിക്കുന്നത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story