Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരഹസ്യ വിവരം കൈമാറല്‍: ...

രഹസ്യ വിവരം കൈമാറല്‍:  ഇന്ത്യക്കാരന്‍െറ വിചാരണ തുടരുന്നു

text_fields
bookmark_border

അബൂദബി: യു.എ.ഇക്കെതിരെ ചാരപ്രവൃത്തിയെന്നതിന്‍െറ പേരില്‍ അറസ്റ്റിലായ ഇന്ത്യക്കാരന്‍െറ വിചാരണ അബൂദബി കോടതിയില്‍ തുടരുന്നു. അബൂദബി തുറമുഖത്ത് നങ്കൂരമിടുന്ന സൈനിക കപ്പലുകള്‍ അടക്കമുള്ളവയെ കുറിച്ച് വിവരങ്ങള്‍ കൈമാറിയ 54കാരന്‍െറ വിചാരണയാണ് നടക്കുന്നത്. ഇന്ത്യന്‍ ഇന്‍റലിജന്‍സ് ഓഫിസര്‍ക്കാര്‍ക്ക് രഹസ്യ വിവരങ്ങള്‍ കൈമാറിയെന്ന കുറ്റമാണ് അബൂദബി തുറമുഖത്ത്  ജോലി ചെയ്തിരുന്ന ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 
ഇന്ത്യക്കാരനെ കുറിച്ച് അന്വേഷിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സ്റ്റേറ്റ് സെക്യൂരിറ്റിയിലെ ക്യാപ്റ്റനെ സാക്ഷിയായി കോടതി വിസ്തരിച്ചു. അതിപ്രധാന വിവരങ്ങള്‍ ചോരുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് ക്യാപ്റ്റന്‍ കോടതിയില്‍ പറഞ്ഞു. 
അന്വേഷണം ഇന്ത്യക്കാരനായ സൂപ്പര്‍വൈസറിലേക്ക് എത്തുകയായിരുന്നു. കുറ്റാരോപിതന്‍ രണ്ട് ഇന്‍റലിജന്‍സ് ഓഫിസര്‍മാരുമായി ബന്ധപ്പെടുന്നതായും കണ്ടത്തെി. തുടര്‍ന്ന് പബ്ളിക് പ്രോസിക്യൂഷന്‍ വാറന്‍റ് പുറപ്പെടുവിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. ഇയാളുടെ എല്ലാ ആശയ വിനിമയങ്ങളും നിരീക്ഷിച്ചിരുന്നു. 
 രഹസ്യവും സുപ്രധാനവും രാജ്യ സുരക്ഷയെ ബാധിക്കുന്നതുമായ വിവരങ്ങളാണ് കൈമാറിയതെന്ന് ക്യാപ്റ്റന്‍ മൊഴി നല്‍കി. യു.എ.ഇയില്‍ നങ്കൂരമിട്ട വിദേശ സൈനിക കപ്പലുകളെയും മൂന്ന് യൂറോപ്യന്‍ കപ്പലുകളെയും കുറിച്ച വിവരങ്ങള്‍ കൈമാറിയിരുന്നു. രാജ്യത്തത്തെുന്ന പാകിസ്താനി കപ്പലുകള്‍, അവയുടെ കേന്ദ്രങ്ങള്‍, ഏതെല്ലാം തുറമുഖത്താണ് സ്ഥിരമായി എത്തുന്നത്, സഞ്ചാരപഥം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതായി പ്രതി സമ്മതിച്ചതായും ഉദ്യോഗസ്ഥന്‍ പറഞ്ഞു.  
വിവരങ്ങള്‍ കൈമാറിയതിന് പിന്നില്‍ സാമ്പത്തികം അടക്കം ലക്ഷ്യങ്ങള്‍ പ്രതിക്ക് ഉണ്ടോയെന്ന ചോദ്യത്തിന് അന്വേഷണ ഉദ്യോഗസ്ഥന് തെളിവുകള്‍ ഹാജരാക്കാനായില്ല. 
സമാന കേസില്‍ സായിദ് തുറമുഖത്തെ കപ്പലുകളെ കുറിച്ച വിവരങ്ങള്‍ കൈമാറിയ മലയാളിയെ അബൂദബി കോടതി ഈ മാസം ആദ്യം പത്ത് വര്‍ഷം തടവിനും അഞ്ച് ലക്ഷം ദിര്‍ഹം പിഴ ശിക്ഷക്കും വിധിച്ചിരുന്നു.  കുറ്റാരോപിതന്‍െറ വാദങ്ങള്‍ അവതരിപ്പിക്കുന്നതിന് കേസ് ജനുവരി നാലിലേക്ക് മാറ്റി.  

Show Full Article
TAGS:uae court
Next Story