Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലെ...

ദുബൈയിലെ താമസകേന്ദ്രങ്ങളില്‍ ‘ഡിസ്ട്രിക്ട് കൂളിങ്’ വ്യാപകമാക്കുന്നു

text_fields
bookmark_border
ദുബൈ: ഊര്‍ജ സംരക്ഷണത്തിന്‍െറ ഭാഗമായി ദുബൈ വാട്ടര്‍ ആന്‍ഡ് ഇലക്ട്രിക്സിറ്റി വകുപ്പ് (ദീവ) വ്യാപകമാക്കാന്‍  പോകുന്ന ‘ഡിസ്ട്രിക്ട് കൂളിങ്’ സംവിധാനം   ദുബൈയിലെ  സാധാരണക്കാരായ   പ്രവാസികള്‍ക്ക് കൂനിന്മേല്‍ കുരുവാകും. പുതിയ സംവിധാനം പ്രാബല്യത്തിലാകുന്നതോടെ നിലവിലുള്ള ജല, വൈദ്യുതി ബില്ലിന് പുറമെ ചില്ലര്‍ ഫീ കൂടി നല്‍കേണ്ടിവരും. ഇത് തങ്ങളുടെ കീശ ചോര്‍ത്തുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍. ഒരു പ്രദേശത്തെ മൊത്തം കെട്ടിടങ്ങളെയും  ഒറ്റ കേന്ദ്രത്തില്‍ നിന്ന് ശീതീകരിക്കുന്ന സംവിധാനമാണ് ഡിസ്ട്രിക്ട് കൂളിങ്. നേരത്തെ ദുബൈയുടെ  പല പ്രധാന കേന്ദ്രങ്ങളിലും ഈ  സംവിധാനം പ്രാബല്യത്തിലുണ്ടെങ്കിലും ഇപ്പോള്‍ വിവിധ താമസ മേഖലകള്‍ പൂര്‍ണമായും ഇതിനു കീഴിലേക്ക് മാറ്റാനൊരുങ്ങുകയാണ്. പല ഭാഗങ്ങളിലും കെട്ടിട ഉടമകള്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് ലഭിച്ചതായാണ് വിവരം.പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്കെല്ലാം ഈ സംവീധാനം നഗരസഭ നിര്‍ബന്ധമാക്കിയിട്ടുണ്ട്. 
 നിലവില്‍ കെട്ടിടങ്ങള്‍ ശീതീകരിക്കുന്നതിന്  വേണ്ടിവരുന്ന ഊര്‍ജത്തിന്‍െറ പകുതി മാത്രമേ ഈ സംവിധാനത്തിനു വേണ്ടി വരൂവെന്നതാണ് ഇതിന്‍െറ ഏറ്റവും വലിയ പ്രയോജനം. വിവിധ മേഖലകളില്‍ ഡിസ്ട്രിക്ട് കൂളിങ് സജ്ജീകരിക്കുന്നതിന് പ്രത്യേകം കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ കമ്പനികള്‍ക്ക് ഇത് പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വൈദ്യുതിയും വെള്ളവും ‘ദീവ’ നല്‍കും. കമ്പനികള്‍ ദീവക്കു നല്‍കുന്ന തുകക്ക് അനുസരിച്ച് സ്വകാര്യ കമ്പനിക്കാരാണ്  ചില്ലര്‍ ഫീസ്  താമസക്കാരില്‍ നിന്ന് ഈടാക്കുക . 
ഈ സംവിധാനത്തിലേക്ക് മാറിയ പല കെട്ടിടങ്ങളിലെയും താമസക്കാര്‍ക്ക് മുമ്പ് എ.സി ഉപയോഗത്തിന് നല്‍കിയിരുന്ന വൈദ്യുതി നിരക്കിനേക്കാള്‍ വന്‍ തുകയാണ്  ചില്ലര്‍ ഫീസായി നല്‍കേണ്ടി വരുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 
നിലവില്‍ മാസ ശമ്പളത്തിന്‍്റെ പകുതിയിലേറെ താമസത്തിനും മറ്റുമായി ചെലവഴിക്കേണ്ടി വരുന്ന പ്രവാസിക്ക് തണുപ്പിക്കാന്‍ കൊടുക്കുന്ന ഫീസ്  ഇതോടെ പൊള്ളുന്നതായിരിക്കും . 
ഇപ്പോള്‍ ഈ സംവിധാനമുള്ള അപാര്‍ട്ട്മെന്‍റില്‍  താമസിക്കുന്ന ഉപഭോക്താവിന്  വാടകക്ക് പുറമേ കുറഞ്ഞത് 500 ദിര്‍ഹത്തോളം വെള്ളം, വൈദ്യുതി ഫീസായി നല്‍കണം.  അതിന്‍െറ അഞ്ചു ശതമാനം നഗരസഭക്കും അത്രത്തോളം റിയല്‍ എസ്റ്റേറ്റ് ഏജന്‍സിക്കും കൊടുക്കണം. ഇതിനു പുറമെയാണ്  ചില്ലര്‍ ഫീ എന്ന പേരില്‍ നല്ളൊരു തുക നല്‍കേണ്ടി വരുന്നത്.  പദ്ധതി വ്യാപകമാക്കുന്നതിന്‍െറ ഭാഗമായി  പല ഭാഗത്തും  കെട്ടിടങ്ങളില്‍ ഇത് പ്രവര്‍ത്തിപ്പിക്കാനുള്ള പണികള്‍ ആരംഭിച്ചു കഴിഞ്ഞു. നേരത്തെ ഇതിനുള്ളസൗകര്യം ഏര്‍പ്പെടുത്തിയ ഇടങ്ങളില്‍ മീറ്റര്‍ ഘടിപ്പിക്കുന്ന ജോലി പുരോഗമിക്കുകയാണ്.
2015 അവസാനത്തോടെ വിവിധ ഭാഗങ്ങളിലായി 225 കിലോമീറ്റര്‍ ദൂരത്തില്‍ ശീതീകരണ പൈപ്പ് ലൈന്‍ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചതായി  പ്രമുഖ കൂളിങ് കമ്പനിയായ എം പവര്‍ കോര്‍പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. 
ജുമൈറ ഗ്രൂപ്പ് , ബിസിനസ് ബേ , ജുമൈറ ബീച്ച് റെസിഡന്‍സി , ഡി.ഐ.എഫ്.സി  , ഹെല്‍ത്ത് കെയര്‍  സിറ്റി , ജുമൈറ ലേക് ടവേഴ്സ് , പാം ജുമൈറ ,  ഡിസ്കവറി ഗാര്‍ഡന്‍സ്, ദുബൈ ഡിസൈന്‍ ഡിസ്ട്രിക്ട് തുടങ്ങിയ ഭാഗങ്ങളിലാണ് എം പവര്‍ കമ്പനി   പ്രവൃത്തികള്‍ക്ക് തുടക്കമിട്ടിട്ടുള്ളത്. 2030 ആവുമ്പോഴേക്കും 30 ശതമാനം ഊര്‍ജ ഉല്‍പാദനം കുറക്കാനാണ് ‘ദീവ’ പദ്ധതി. 
ഇതിനായി മുന്നോട്ട് വെക്കുന്ന എട്ടിന പദ്ധതികളില്‍ പ്രധാനപ്പെട്ടതാണ് ഡിസ്ട്രികട് കൂളിങ്.  എ.സിയുടെ ഉപയോഗം  ധാരാളം വൈദ്യുതി പാഴാക്കുന്നതായാണ് അധികൃതര്‍ സൂചിപ്പിക്കുന്നത് . ആകെ ഊര്‍ജത്തിന്‍െറ 60 ശതമാനമാണ് എ.സിക്കായി ചെലവഴിക്കേണ്ടി വരുന്നത്. 
സുസ്ഥിരമായ സാമ്പത്തിക വികസനത്തിനായി ഹരിത സാമ്പത്തികം എന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ ആശയപ്രകാരമാണ് വൈവിധ്യമാര്‍ന്ന ഊര്‍ജ സ്രോതസുകളിലൂടെ ഊര്‍ജസംരക്ഷണത്തിന് ’ദീവ’ ശ്രമിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story