ദുബൈയിൽ 17 കിലോമീറ്റർ റോഡുകളുടെ നവീകരണം പൂർത്തിയായി; സുരക്ഷയും അന്താരാഷ്ട്ര നിലവാരവും ഉറപ്പാക്കി ആർ.ടി.എ
text_fieldsനവീകരിച്ച റോഡുകളിലൊന്ന്
ദുബൈ: ദുബൈയിലുടനീളമുള്ള ഒമ്പത് പ്രധാന തെരുവുകളിലും ആറു പ്രദേശങ്ങളിലുമായി 17 കിലോമീറ്റർ നീളമുള്ള അസ്ഫാൽറ്റ് റോഡുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും വിജയകരമായി പൂർത്തിയാക്കി. ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) തങ്ങളുടെ വാർഷിക പ്രതിരോധ റോഡ് പരിപാലന പദ്ധതിയുടെ ഭാഗമായാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. 2026 ജൂൺ ആദ്യവാരത്തോടെയാണ് പ്രവൃത്തികൾ പൂർത്തിയായത്. ഹൈവേകൾ, പ്രധാന ഉപ റോഡുകൾ, വ്യവസായ-വാണിജ്യ-താമസ മേഖലകളിലെ ആഭ്യന്തര റോഡുകൾ, ഒരു സൈക്ലിങ് ട്രാക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു.
റോഡുകളുടെ അവസ്ഥ കൃത്യമായി വിലയിരുത്താൻ ആർ.ടി.എ അത്യാധുനിക സാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നതെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ റോഡ്‌സ് ആൻഡ് ഫെസിലിറ്റീസ് മെയിന്‍റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്ത പറഞ്ഞു. റോഡുകളുടെ അവസ്ഥ പരിശോധിക്കുന്നതിനായി ലേസർ, എ.ഐ സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള വാർഷിക പദ്ധതികൾ ആർ.ടി.എ തയാറാക്കാറുണ്ട്. റോഡുകളിലെ വിള്ളലുകൾ, കുഴികൾ, മറ്റ് കേടുപാടുകൾ എന്നിവ മുൻകൂട്ടി കണ്ടെത്തി കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താൻ ഇത് സഹായിക്കുന്നു. ജനസംഖ്യാ-സാമ്പത്തിക വളർച്ചക്ക് അനുസൃതമായി അന്താരാഷ്ട്ര നിലവാരത്തിൽ റോഡ് ശൃംഖല നിലനിർത്താനും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ഗതാഗതം സുഗമമാക്കാനും ഈ നവീകരണത്തിലൂടെ സാധിക്കും.
ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, അൽ ഖവാനീജ് സ്ട്രീറ്റ്, ശൈഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റ്, ബാഗ്ദാദ് സ്ട്രീറ്റ്, അൽ മനാമ സ്ട്രീറ്റ്, അൽജീരിയ സ്ട്രീറ്റ്, കിങ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ്, റിയാദ് സ്ട്രീറ്റ്, അമ്മാൻ സ്ട്രീറ്റ്, അൽ വുഹൈദ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ് എന്നിവ നവീകരിച്ചവയിൽപെടും. മിർദിഫ്, സബീൽ 1, മർഗം, ജബൽ അലി ഇൻഡസ്ട്രിയൽ 2, അൽ തനിയ ഫിഫ്ത്, അൽ ഗർഹൂദ് എന്നീ ഉൾപ്രദേശങ്ങളും വ്യവസായ മേഖലകളും നവീകരിച്ചു.
അറ്റകുറ്റപ്പണികൾ നടക്കുന്ന സമയത്ത് ഗതാഗതം തടസ്സപ്പെടാതിരിക്കാൻ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ചുള്ള ട്രാഫിക് ഡൈവേർഷനുകൾ ആർ.ടി.എ ഒരുക്കിയിരുന്നു. ഇത്തരം ഡൈവേർഷനുകളിലൂടെ കടന്നുപോകുമ്പോൾ റോഡ് ഉപയോക്താക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും മുൻനിർത്തി സൈൻ ബോർഡുകളിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ആർ.ടി.എ. പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

