ദുബൈ പൊലീസിന്റെ ഇ-ക്രൈം ബോധവത്കരണ പ്ലാറ്റ്‌ഫോം സന്ദർശിച്ചത് 14 ലക്ഷം പേർ
text_fieldsദുബൈ: സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ പൊലീസ് ആരംഭിച്ച ഇ-ക്രൈം ബോധവൽക്കരണ പ്ലാറ്റ്‌ഫോം വൻ വിജയത്തിലേക്ക്. കഴിഞ്ഞ വർഷം ജൂലൈയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷം 14,29,154 പേരാണ് ഈ പ്ലാറ്റ്‌ഫോം സന്ദർശിച്ചത്. കുട്ടികൾ, രക്ഷിതാക്കൾ, ബിസിനസുകാർ, ജീവനക്കാർ, സമൂഹ മാധ്യമ ഉപയോക്താക്കൾ എന്നിങ്ങനെ എല്ലാവരെയും ലക്ഷ്യമിട്ടാണ് അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
സൈബർ തട്ടിപ്പുകളെയും ഭീഷണികളെയും കുറിച്ച് കൃത്യമായ ജാഗ്രത വളർത്തുകയാണ് പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്. ഫോൺ-എസ്.എം.എസ് തട്ടിപ്പുകൾ, ഡീപ് ഫേക്കുകൾ, ഫിഷിങ്, ക്യു.ആർ കോഡ് തട്ടിപ്പുകൾ, സോഷ്യൽ എഞ്ചിനീയറിങ് ആക്രമണങ്ങൾ എന്നിവ തിരിച്ചറിയാനും അവയിൽനിന്ന് രക്ഷപ്പെടാനുമുള്ള വിശദമായ വിവരങ്ങൾ ഇതിൽ ലഭ്യമാണ്. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്ന തട്ടിപ്പുകാരിൽനിന്ന് സ്വയം സംരക്ഷണം തീർക്കാൻ ജനങ്ങൾക്ക് ബോധവൽക്കരണം അത്യന്താപേക്ഷിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
ഡിജിറ്റൽ സുരക്ഷയുടെ അടിസ്ഥാന കാര്യങ്ങൾക്കൊപ്പം സാമ്പത്തിക കാര്യങ്ങളിൽ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും പ്ലാറ്റ്‌ഫോം വ്യക്തമായി വിശദീകരിക്കുന്നു. തൊഴിൽ തട്ടിപ്പുകൾ, ബാങ്കിങ് തട്ടിപ്പുകൾ, വ്യാജ ഡെലിവറി സർവീസ് തട്ടിപ്പുകൾ എന്നിവയുടെ ലക്ഷണങ്ങൾ തിരിച്ചറിയൽ, ഫിഷിങ്, ഒ.ടി.പി തട്ടിപ്പുകൾ എന്നിവയിൽനിന്ന് സാമ്പത്തിക വിവരങ്ങൾ സംരക്ഷിക്കൽ, ഓൺലൈൻ ഷോപ്പിങ്, യാത്രാ ഓഫറുകൾ എന്നിവയുടെ വിശ്വസനീയത ഉറപ്പുവരുത്തൽ, പ്രണയം നടിച്ച് നടത്തുന്ന തട്ടിപ്പുകൾ, എ.ഐ ഭീഷണികൾ, ഡീപ് ഫെയ്ക്കുകൾ, മെസ്സേജുകളിലൂടെയുള്ള വ്യാജ തട്ടിപ്പുകൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കൽ തുടങ്ങിയ വിഷയങ്ങൾ ഇതിൽ കൈകാര്യം ചെയ്യുന്നു.
സൈബർ ആക്രമണങ്ങൾക്ക് ഇരയായാൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ‘റിപ്പോർട്ടിങ് ആൻഡ് റിക്കവറി' എന്ന പ്രത്യേക ഭാഗവും പ്ലാറ്റ്ഫോമിലുണ്ട്. തട്ടിപ്പുകൾക്ക് ഇരയായാൽ എങ്ങനെ റിപ്പോർട്ട് ചെയ്യണം, ഹാക്ക് ചെയ്യപ്പെട്ട ഉപകരണങ്ങളുടെ സുരക്ഷ എങ്ങനെ വീണ്ടെടുക്കാം തുടങ്ങിയ വിവരങ്ങൾ ഇതിലൂടെ മനസ്സിലാക്കാം. ഇ-ക്രൈം പ്ലാറ്റ്‌ഫോം https://ecrimehub.gov.ae/ar എന്ന വെബ്‌സൈറ്റ് വഴി സന്ദർശിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

