സെലൻസ്കിക്ക് ലഭിച്ചത് ഊഷ്മള വരവേൽപ്
text_fieldsയുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്കിയെ ജിദ്ദയിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് സ്വീകരിക്കുന്നു
ജിദ്ദ: ഔദ്യോഗിക സന്ദർശനത്തിന് സൗദി അറേബ്യയിലെത്തിയ യുക്രെയ്ൻ പ്രസിഡൻറ് വൊളോദിമിർ സെലൻസ്കിക്ക് ലഭിച്ചത് ഊഷ്മള വരവേൽപ്. തിങ്കളാഴ്ച വൈകുന്നേരം ജിദ്ദയിലെത്തിയ സെലൻസ്കിയെ കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ടിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസാണ് സ്വീകരിച്ചത്. വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബി, മക്ക റീജ്യൻ പൊലീസ് ഡയറക്ടർ മേജർ ജനറൽ സാലെഹ് അൽ ജാബ്രി, ജിദ്ദ ഡെപ്യൂട്ടി മേയർ എൻജി. അലി ബിൻ മുഹമ്മദ് അൽ ഖർനി, യുക്രെയ്നിലെ സൗദി അംബാസഡർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ബറക, സൗദിയിലെ യുക്രെയ്ൻ അംബാസഡർ അനട്ടലി പെട്രങ്കോ, മക്ക റീജ്യൻ റോയൽ പ്രോട്ടോക്കോൾ ഓഫിസ് ഡയറക്ടർ ജനറൽ അഹ്മദ് അബ്ദുല്ല ബിൻ ദാഫർ എന്നിവരും എയർപോർട്ടിൽ വരവേൽക്കാനെത്തി. റമദാൻ പ്രമാണിച്ച് സൽമാൻ രാജാവ് കഴിഞ്ഞ ദിവസം ജിദ്ദയിൽ എത്തിയിട്ടുണ്ട്. ഹജ്ജ് കഴിയുന്നതുവരെ ഭരണനേതൃത്വം ഇനി ഇവിടെയായിരിക്കുമെന്നതിനാലാണ് സെലൻസ്കിയും ജിദ്ദയിലെത്തിയത്.
അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച ചില അസ്വാരസ്യങ്ങളിൽ കലാശിച്ച ശേഷമുള്ള സെലൻസ്കിയുടെ സൗദി സന്ദർശനത്തിന് വലിയ രാഷ്ട്രീയ പ്രധാന്യമാണ് കൽപിക്കപ്പെട്ടിരുന്നത്. പ്രത്യേകിച്ചും ട്രംപുമായി സൗദി അറേബ്യക്ക് ഊഷ്മള ബന്ധമുള്ള പശ്ചാത്തലത്തിൽ. പ്രതിസന്ധികൾക്ക് അയവുവരുത്താൻ സൗദി ഇടപെടൽ സഹായിച്ചേക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സെലൻസ്കിയെ നയിക്കുന്നതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ വിലയിരുത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

