ഖിദ്ദിയ’യിൽ ഒരുങ്ങുന്നു; ലോകത്തിലെ ആദ്യത്തെ ‘ഡ്രാഗൺ ബാൾ’ തീം പാർക്ക്
text_fieldsറിയാദ്: ലോകപ്രശസ്ത അനിമേഷൻ സിനിമയായ ‘ഡ്രാഗൺ ബാളി’ന്റെ അത്ഭുത ലോകം തുറക്കാൻ ‘ഡ്രാഗൺ ബാൾ’ തീം പാർക്ക് ഒരുങ്ങുന്നു. റിയാദിലെ നിർദിഷ്ട വിനോദ നഗരമായ ഖിദ്ദിയയിലാണ് തീം പാർക്ക് നിർമിക്കുന്നത്. ഖിദ്ദിയ നിക്ഷേപകമ്പനി ഡയറക്ടർ ബോർഡ് ഇക്കാര്യം പ്രഖ്യാപിച്ചു.
ഡിസ്നി വേൾഡ് മാതൃകയിൽ ഖിദ്ദിയയുടെ ‘പവർ ഓഫ് പ്ലേ’ ചിന്തയെ ഉൾക്കൊള്ളാൻ കഴിയുന്നവിധത്തിലാണ് പാർക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. ലോകത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ പാർക്കാണിത്.
അഞ്ച് ലക്ഷത്തിലധികം ചതുരശ്ര മീറ്ററിലാണ് ഈ പാർക്ക് ഒരുങ്ങുന്നത്. ഐതിഹാസിക ഡ്രാഗൺ ബാൾ സീരീസിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏഴ് വ്യത്യസ്ത തീം ഏരിയകളിലായി അനിമേഷന്റെ അത്ഭുത ലോകം തുറക്കും.
ഡ്രാഗൺ ബാൾ സിനിമയിലെ ‘കാമിസ് ഹൗസ്‘, ‘ദ ക്യാപ്സ്യൂൾ കമ്പനി’, ‘പ്ലാനറ്റ് ബീറസ്’ എന്നീ കഥകളിലൂടെ ആസ്വാദ്യകരമായ യാത്രാനുഭവമാണ് സന്ദർശകർക്ക് ലഭിക്കുന്നത്. അഞ്ച് പ്രമുഖ വിനോദകമ്പനികൾ ഒരുക്കുന്ന 30ലധികം ഗെയിമുകളാണ് പാർക്കിലുണ്ടാവുക. സാഹസികാനുഭവമാണ് ഇവയിൽനിന്ന് ലഭിക്കുക. ‘സൺ ഗോക്കു’ എന്ന വിശ്രുത കഥാപാത്രത്തിന്റെ ബാല്യകാല സാഹസികതകൾ മുതൽ പ്രപഞ്ചത്തിലെ ഗാലക്സികൾ തമ്മിലുള്ള ഐതിഹാസിക ഏറ്റുമുട്ടലുകൾ വരെ ഡ്രാഗൺ ബാൾ ലോകത്ത് സന്ദർശകർക്ക് അനുഭവിച്ചറിയാനാവും.
പാർക്കിനുള്ളിൽ ലോകോത്തര ഹോട്ടലുകളുണ്ടാവും. ഭാവനക്ക് അതീതമായി അനിമേഷൻ ലോകത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരു വിനോദകേന്ദ്രം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ, ഖിദ്ദിയ ഇൻവെസ്റ്റ്മെൻറ് കമ്പനിയും ടോയ് അനിമേഷനും സംയുക്തമായി വികസിപ്പിച്ചെടുക്കുന്ന നിരവധി പ്രോജക്ടുകളിൽ ഒന്നാണ് ഡ്രാഗൺ ബാൾ തീം പാർക്ക്. ലോകത്തിന്റെ വിനോദ തലസ്ഥാനമെന്ന നിലയിൽ ഖിദ്ദിയ നഗരത്തെ ഈ പാർക്ക് ശക്തിപ്പെടുത്തും.
ഗെയിമിങ് വ്യവസായ കമ്പനികൾക്കും ഏറ്റവും പ്രമുഖ ഇ-സ്പോർട്സ് ക്ലബുകൾക്കുമുള്ള ഇൻകുബേറ്ററായ ഗെയിമിങ് ഇ-സ്പോർട്സ് സോൺ, ലോകത്തെ ഏറ്റവും വലുപ്പമുള്ളവയിൽ ഒന്നായ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം, മോട്ടോർ സ്പോർട്സിനായുള്ള സ്പീഡ് ട്രാക്ക് എന്നീ മൂന്ന് പ്രധാന പദ്ധതികൾ ഖിദ്ദിയയിൽ ആരംഭിക്കുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷമുള്ള സുപ്രധാന പ്രഖ്യാപനമാണ് ‘ഡ്രാഗൺ ബാൾ തീം പാർക്കി’ന്റേത്.
ജപ്പാനിലെ പ്രമുഖ അനിമേഷൻ കമ്പനിയും യഥാർഥ ഡ്രാഗൺ ബാൾ കഥാപാത്രങ്ങളുടെ സ്രഷ്ടാക്കളുമായ ടോയ് ആനിമേഷനാണ് പാർക്ക് ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.