ലോക പ്രതിരോധ പ്രദർശനത്തിന് ഞായറാഴ്ച റിയാദിൽ തുടക്കം
text_fieldsറിയാദ്: ആഗോള പ്രതിരോധ മേഖലയിലെ കരുത്തും അത്യാധുനിക സാങ്കേതിക വിദ്യകളും അനാവരണം ചെയ്യുന്ന ‘ലോക പ്രതിരോധ പ്രദർശനം 2026’ ഞായറാഴ്ച (ഫെബ്രു. എട്ട്) റിയാദിൽ ആരംഭിക്കും. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നേരിട്ടുള്ള മേൽനോട്ടത്തിൽ സൗദി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് (ഗാമി) ആണ് ഈ ബൃഹത്തായ മേള സംഘടിപ്പിക്കുന്നത്.
നാല് ദിവസം നീണ്ടുനിൽക്കുന്ന പ്രദർശനത്തിൽ ലോകത്തെ പ്രമുഖ പ്രതിരോധ കമ്പനികൾ, സുരക്ഷ വിദഗ്ധർ, വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. പ്രതിരോധ വ്യവസായത്തിന്റെ പ്രാദേശികവത്കരണത്തിലും നവീകരണത്തിലും സൗദി അറേബ്യ കൈവരിച്ച പുരോഗതിയുടെ അടയാളമായിരിക്കും ഈ മൂന്നാം പതിപ്പെന്ന് ഗാമി ഗവർണർ എൻജി. അഹമ്മദ് അൽഒഹാലി പറഞ്ഞു.
‘സർക്കാർ സ്ഥാപനങ്ങളെയും അന്താരാഷ്ട്ര പങ്കാളികളെയും ഒരു പ്ലാറ്റ്‌ഫോമിൽ എത്തിക്കുന്നതിലൂടെ സംയോജിത പ്രതിരോധ സംവിധാനം വികസിപ്പിക്കുകയാണ് ലക്ഷ്യം. ഭരണകൂടം നൽകുന്ന അചഞ്ചലമായ പിന്തുണക്ക് നന്ദി അറിയിക്കുന്നു’ -അഹമ്മദ് അൽഒഹാലി കൂട്ടിച്ചേർത്തു. കരയിലും ആകാശത്തും ഒരേസമയം നടക്കുന്ന സൈനിക അഭ്യാസങ്ങളും സാങ്കേതിക പ്രകടനങ്ങളും അടങ്ങിയ തത്സമയ പ്രദർശനങ്ങളാണ് പ്രധാന പരിപാടി. 2,700 മീറ്റർ നീളമുള്ള റൺവേ, നാല് വിമാന റൺവേകൾ എന്നിവയടങ്ങിയ സജ്ജീകരിച്ച വിമാനത്താവളമാണ് പ്രദർശന കേന്ദ്രം. മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ആഗോള കമ്പനികളും നിക്ഷേപകരും ഇത്തവണ പങ്കെടുക്കും.
വ്യവസായ പ്രമുഖരെയും നൂതനാശയങ്ങളെയും ഒരുമിച്ച് കൊണ്ടുവരുന്ന അന്താരാഷ്ട്ര വേദിയായി ഈ ഷോ മാറുമെന്ന് വേൾഡ് ഡിഫൻസ് എക്സിബിഷൻ സി.ഇ.ഒ ആൻഡ്രൂ പെഴ്‌സി വ്യക്തമാക്കി. അഞ്ച് ദിവസം നീളുന്ന ചർച്ചകൾ, സാങ്കേതിക കൈമാറ്റങ്ങൾ, ബിസിനസ് മീറ്റുകൾ എന്നിവ പ്രതിരോധ മേഖലയിലെ പുതിയ നിക്ഷേപ സാധ്യതകൾക്ക് വഴിയൊരുക്കും. ലോകോത്തര നിലവാരത്തിലുള്ള വിമാനങ്ങളുടെയും ആയുധങ്ങളുടെയും പ്രദർശനം റിയാദിനെ ആഗോള പ്രതിരോധ ഭൂപടത്തിൽ വീണ്ടും അടയാളപ്പെടുത്തും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

