ലോക പ്രതിരോധ പ്രദർശനം റിയാദിൽ തുടരുന്നു; പ്രതിരോധ കരുത്തുമായി സൗദി അറേബ്യ
text_fieldsറിയാദ് മൽഹമിൽ ആരംഭിച്ച ലോക പ്രതിരോധ പ്രദർശനത്തിൽനിന്ന്
റിയാദ്: ആഗോള പ്രതിരോധ മേഖലയിലെ കരുത്ത് വിളിച്ചോതി ലോക പ്രതിരോധ പ്രദർശനം (വേൾഡ് ഡിഫൻസ് ഷോ) മൂന്നാം പതിപ്പ് റിയാദിൽ തുടരുന്നു. റിയാദ് നഗരത്തിന് വടക്ക് 70 കിലോമീറ്ററകലെ മൽഹമിൽ സജ്ജമാക്കിയ കൂറ്റൻ വേദിയിൽ സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനാണ് ഞായറാഴ്ച പ്രദർശനം ഉദ്ഘാടനം ചെയ്തത്.
ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് (ഗാമി) സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര മേള വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും. സൗദി റോയൽ എയർഫോഴ്‌സ് വിമാനങ്ങൾ ആകാശത്ത് തീർത്ത അത്ഭുതകരമായ എയറോബാറ്റിക് പ്രകടനങ്ങൾ ഉദ്ഘാടന ചടങ്ങിന് മിഴിവേകി. വിമാനങ്ങളുടെ സാങ്കേതിക തികവും പൈലറ്റുമാരുടെ വൈദഗ്ധ്യവും വിളിച്ചോതിയ പ്രകടനം കാണികളെ ആവേശം കൊള്ളിച്ചു.
സൗദി അറേബ്യയുടെ വിഷൻ 2030-െൻറ ഭാഗമായി സൈനിക ചെലവിെൻറ 50 ശതമാനത്തിലധികം പ്രാദേശികവൽക്കരിക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള നിർണായക ചുവടുവെപ്പാണ് ഈ പ്രദർശനം. പ്രതിരോധ മേഖലയിൽ രാജ്യത്തിെൻറ സ്വയംപര്യാപ്തത ഉറപ്പാക്കുന്നതിനൊപ്പം അത്യാധുനിക സാങ്കേതിക വിദ്യകൾ സൗദിയിൽ തന്നെ വികസിപ്പിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിരോധ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ആഗോള പ്രതിരോധ കമ്പനി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രധാന വേദിയായ മന്ത്രാലയ പവലിയനിൽ വെച്ച് അമീർ ഖാലിദ് ബിൻ സൽമാൻ വിവിധ വിദേശ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി.
പ്രധാന നേട്ടങ്ങൾ
ധാരണാപത്രങ്ങൾ: വിവിധ രാജ്യങ്ങളിലെ പ്രതിരോധ ഏജൻസികളുമായി സുപ്രധാന കരാറുകളിൽ ഒപ്പുവെച്ചു.
ആഗോള പങ്കാളിത്തം: ലോകോത്തര പ്രതിരോധ-സുരക്ഷാ കമ്പനികൾ തങ്ങളുടെ അത്യാധുനിക ആയുധങ്ങളും സംവിധാനങ്ങളും പ്രദർശിപ്പിക്കുന്നു.
ഭാവി ചർച്ചകൾ: പ്രതിരോധ വ്യവസായത്തിന്റെ ഭാവി സാധ്യതകളെക്കുറിച്ചും സുരക്ഷാ വെല്ലുവിളികളെക്കുറിച്ചും ആഗോള തലത്തിലുള്ള ചർച്ചകൾക്ക് വേദി വേദിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

