ചരിത്രത്തിൽ ആദ്യമായി വനിതകൾക്കും പങ്കാളിത്തം; 46ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരം തുടരുന്നു
text_fieldsമക്കയിൽ നടക്കുന്ന 46ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മത്സരം ഇസ്ലാമികകാര്യ മന്ത്രിയും ഖുർആൻ മത്സരങ്ങളുടെ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ശൈഖ് ഉദ്‌ഘാടനം ചെയ്യുന്നു
മക്ക: സൗദി രാജാവ് സൽമാൻ രാജാവിെൻറ രക്ഷാകർതൃത്വത്തിൽ 46-ാമത് കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര ഖുർആൻ മനഃപാഠ, പാരായണ, വ്യാഖ്യാന മത്സരങ്ങളുടെ ഫൈനൽ യോഗ്യതാ റൗണ്ടുകൾ മക്കയിൽ തുടരുന്നു. ഇസ്ലാമിക കാര്യ, ദഅവ, മാർഗ്ഗനിർദ്ദേശ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ മസ്ജിദുൽ ഹറാമിന് സമീപമാണ് ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ മാമാങ്കങ്ങളിൽ ഒന്നായ ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
മത്സര ചരിത്രത്തിൽ ആദ്യമായി വനിതകൾക്കായി പ്രത്യേക വിഭാഗം ഉൾപ്പെടുത്തി എന്നതാണ് ഇത്തവണത്തെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള വനിതാ ഖുർആൻ പ്രോത്സാഹകരെയും ഹഫിദുകളെയും ഉൾക്കൊണ്ടുള്ള ഈ സുപ്രധാന ചുവടുവെപ്പ്, ഖുർആൻ പഠിതാക്കൾക്ക് സൗദി ഭരണകൂടം നൽകുന്ന സമഗ്രമായ പരിഗണനയാണ് പ്രതിഫലിപ്പിക്കുന്നത്.
133 രാജ്യങ്ങളിൽ നിന്നായി 202 പുരുഷന്മാരും 132 വനിതകളും ഉൾപ്പെടെ 334 മത്സരാർത്ഥികളാണ് ഇത്തവണത്തെ ആഗോള ഖുർആൻ സംഗമത്തിൽ മാറ്റുരയ്ക്കുന്നത്. ഇസ്ലാമികകാര്യ മന്ത്രിയും പ്രാദേശിക, അന്തർദേശീയ ഖുർആൻ മത്സരങ്ങളുടെ ജനറൽ സൂപ്പർവൈസറുമായ ഡോ. അബ്ദുല്ലത്തീഫ് അൽ ശൈഖ് വീഡിയോ മുഖേനയാണ് മത്സരങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചത്.
സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും ഖുർആനും അതിെൻറ സേവകർക്കും നൽകിവരുന്ന മാതൃകാപരമായ പിന്തുണയെ അദ്ദേഹം എടുത്തുപറഞ്ഞു. രാജ്യസ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് സ്ഥാപിച്ച പ്രൗഢമായ പാതയാണ് നിലവിലെ നേതൃത്വം തുടർന്നുപോരുന്നതെന്നും, ഇതിലൂടെ ഖുർആെൻറ സേവനത്തിൽ സൗദി ഇന്ന് ലോകത്തിന് തന്നെ ഒരു ആഗോള വിളക്കുമാടമായി മാറിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ എട്ട് വർഷത്തിനിടെ ഈ പ്രശസ്തമായ മത്സരത്തിെൻറ നിലവാരവും വ്യാപ്തിയും ഉയർത്താൻ മന്ത്രാലയം വലിയ ശ്രമങ്ങളാണ് നടത്തിയതെന്ന് മന്ത്രി വിശദീകരിച്ചു. ഇതിെൻറ ഭാഗമായി വിജയികളുടെ എണ്ണം 12-ൽനിന്ന് 50 ആയി ഉയർത്തുകയും, സമ്മാനത്തുക 1.02 കോടി റിയാലായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഖുർആൻ മനഃപാഠമാക്കുന്നവരോടുള്ള രാജ്യത്തിെൻറ അഗാധമായ ആദരവും പ്രോത്സാഹനവുമാണ് ഈ തീരുമാനങ്ങളിലൂടെ വ്യക്തമാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

