ലേഡീസ് ഒൺലി കടകളിലെ വനിതാവൽകരണം: ഖഫ്ജിയിലെ കടകൾ തുറന്നില്ല
text_fieldsദമ്മാം: ലേഡീസ് ഒൺലി കടകളിലെ വനിതാവൽക്കരണം മൂന്നാം ഘട്ടത്തട്ടിലേക്ക് പ്രവേശിച്ചതോടെ ഖഫ്ജി ലേഡീസ് മാർക്കറ്റിലെ ഒട്ടു മിക്ക കടകളും ഞായറാഴ്ച തുറന്നു പ്രവർത്തിച്ചില്ല. സ്ത്രീകൾക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന കടകളിൽ നിർബന്ധമായും വനിതാ ജീവനക്കാർ ഉണ്ടാകണമെന്നാണ് നിയമം. പുതിയ നിയമം പ്രാബല്യത്തിൽ വന്നുവെങ്കിലും ഇതുവരെ ഖഫ്ജിയിൽ കാര്യമായ പരിശോധനകൾ ഉണ്ടായിരുന്നില്ല. അത്കൊണ്ട് തന്നെ സാധാരണ നിലയിൽ കച്ചവടം നടത്തി വരുകയായിരുന്നു വ്യാപാരികൾ. എന്നാൽ, നാല് ദിവസം മുമ്പ് ഉദ്യോഗസ്ഥർ എത്തുകയും എല്ലാ കടകൾക്കും നോട്ടീസ് നൽകുകയുമായിരുന്നു. ഞായറാഴ്ച മുതൽ നിയമം ലംഘിച്ച് കച്ചവടം ചെയ്യുന്നവർക്ക് 20,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് കർശന നിർദേശം നൽകുകയായിരുന്നു. നിരവധി കടകൾ 50 ശതമാനം നിരക്കിളവിൽ സ്റ്റോക്ക് വിറ്റഴിക്കുകയും ചെയ്തു.
അതേ സമയം, ജ്വല്ലറികളിൽ പുരുഷ സ്വദേശി ജീവനക്കാർ എത്തിയില്ലെങ്കിൽ അടുത്തയാഴ്ച മുതൽ തുറക്കാനാവില്ലെന്ന പുതിയ നിർേദശവും അധികൃതർ നൽകിക്കഴിഞ്ഞു. ഇൗ സാഹചര്യത്തിൽ പാത്രക്കടകളും കളിപ്പാട്ടക്കടകളും മാത്രമാണ് ഖഫ്ജിയിൽ തുറന്ന പ്രവർത്തിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള വസ്ത്രങ്ങൾ, വനിതകൾക്കുള്ള അത്തർ, പർദ, ചെരുപ്പ്, ബാഗുകൾ, മറ്റ് തുണിത്തരങ്ങൾ, അടി വസ്ത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന എല്ലാ കടകളും അടഞ്ഞുകിടന്നു. നിരവധി മലയാളികളടക്കമുള്ള വിദേശികളെ ബാധിക്കുന്ന മേഖലയാണ് ഇത്തരം ചെറുകിട കച്ചവട സ്ഥാപനങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
