ആലിപ്പഴ വർഷത്തോടെ അസീർ തണുപ്പിലേക്ക്; കർഷകർക്ക് ആശങ്കയും പ്രതീക്ഷയും
text_fieldsഖമീസ്‌മുശൈത്ത്: തണുപ്പിന് സ്വാഗതമോതി അസീറിൽ കനത്ത മഴയും ആലിപ്പഴവർഷവും. വെള്ളിയാഴ്‌ച ജുമുഅ നമസ്കാരത്തിന് പള്ളിയിലെത്തിയവർക്ക് പുറത്തിറങ്ങാൻ കഴിയാത്തവിധം ശക്തമായ മഴയും ആലിപ്പഴവർഷവും ഉണ്ടായി. കണ്ണിന് ആനന്ദം പകരുന്ന കാഴ്ച കൂടിയായിരുന്നു ഇത്. ഇടിമിന്നലിെൻറ അകമ്പടിയോടെ മഴ ശക്തമായി തുടരുകയാണ് അസീറിൽ. കൃഷിയിടങ്ങളും കർഷക മനസ്സും കുളിർത്തുവെങ്കിലും കനത്തമഴ തുടരെ പെയ്യുന്നതിനാൽ അവർ ആശങ്കയിലാണ്. വലിയ കൃഷിനാശത്തിന് മഴ കാരണമാകുമോ എന്നതാണ് ആശങ്ക. ഏതായാലും നട്ടുച്ചയിൽ േപാലും മഞ്ഞുപെയ്യുന്ന മാമലകളുടെ നാട് പതിവുപോലെ ശൈത്യത്തിലേക്ക് നീങ്ങുകയാണ്.
മഴക്കാലം കൃഷിക്കാർക്ക് സന്തോഷത്തിെൻറയും വിളവെടുപ്പിെൻറയും സമൃദ്ധിയുടെയും കാലമാണിവിടെ.
വരും ദിവസങ്ങളിലും മഴ തുടരുമെന്ന് തന്നെയാണ് സൂചന. കനത്ത മഴയിൽ ചില മേഖലകളിൽ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. മഴ അനുഗ്രഹമാണെന്നും ചെറിയ നഷ്ടങ്ങൾ കാര്യമാക്കുന്നില്ലെന്നുമാണ് കർഷകർ പറയുന്നത്. കരാർ അടിസ്ഥാനത്തിൽ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നവർ ഏറെയും ബംഗ്ലാദേശ് സ്വദേശികളാണ്. മുമ്പ് മലയാളികൾ നിരവധി ഉണ്ടായിരുന്നു.
തക്കാളി, മുളക്, പൊതിന, കക്കിരി, കൂസ, പാവയ്ക്ക, കോളിഫ്ലവർ തുടങ്ങി വിവിധയിനം പച്ചക്കറികളും റുമ്മാൻ, മുന്തിരി, അത്തിപ്പഴം, പേരയ്ക്ക, മുതലായവ കൃഷി ചെയ്യുന്നുണ്ടിവിടെ.
അതിനിടെ നഗരറോഡുകളിലെ വെള്ളക്കെട്ട് ടാങ്കർ വാഹനങ്ങൾ ഉപയോഗിച്ച് നീക്കുന്നുണ്ട്. മഴക്കാലങ്ങളിൽ ദുരന്തങ്ങളും പ്രളയവും മേഖലയിൽ പതിവായതിനാൽ അധികൃതർ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ഖമീസ് പട്ടണത്തിൽ നിന്ന് പുറപ്പെടുന്ന നജ്‌റാൻ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ നിരവധി ചെറുവാഹനങ്ങൾ വഴിയിൽ കുടുങ്ങി.
മഴക്കാലത്ത് റോഡപകടങ്ങൾ പതിവായതിനാൽ ശ്രദ്ധയോടെ വാഹനമോടിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. അഹദ് റുഫൈദ, അബഹ, തനൂമ, അൽഖറ തുടങ്ങിയ സ്ഥലങ്ങളിലും മഴ ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
