ജീവിതം ഒന്നിൽ നിന്ന് തുടങ്ങിയത് ഈ തെരുവിൽ നിന്നായിരുന്നു
text_fields1980 ഡിസംബറിലെ തണുത്ത് വിറയ്ക്കുന്ന ഒരു രാത്രിയിൽ ഭാഗ്യാനേഷികളായ രണ്ട് ചെറുപ്പക്കാർ ദമ് മാം ദഹ്റാൻ വിമാനത്താവളത്തിൽ വിമാനമിറങ്ങി. നാട്ടിൽ നിന്ന് ധരിച്ച് വന്ന വെറും പരുത്തി വസ്ത്രത്തിനുള്ളിൽ തണ ുത്ത് വിറച്ച് അവർ അറൈവൽ ടെർമിനലിന് പുറത്തിരുന്നു. കൂട്ടിക്കൊണ്ടുപോകാൻ തൊഴിലുടമയോ അയാളുടെ ആരെങ്കിലു മോ വരുമെന്നാണ് മുംബൈയിൽ നിന്ന് കയറ്റിവിടുേമ്പാൾ ഏജൻറ് പറഞ്ഞിരുന്നത്. എന്നാൽ റിയാദിലേക്കാണ് പോകേണ്ട തെന്ന സത്യം അയാൾ മറച്ചുവെച്ചു. അറബി ഭാഷയിലെ അലിഫും ബായും മാത്രം അറിയുന്ന അവർ ആരോടും ഒന്നും ചോദിച്ച് മനസ്സി ലാക്കാനാവാതെ പരുങ്ങി. എന്തു ചെയ്യണമെന്നും എങ്ങോട്ട് പോകണമെന്നും അറിയാതെ പരിഭ്രാന്തി കത്തുന്ന കണ്ണുകളുമാ യി പുറത്തെ തണുപ്പിെൻറ സൂചിമുനകളുള്ള ഇരിപ്പിടങ്ങളിൽ കൂനിക്കൂടിയിരുന്നു. എപ്പോഴൊ ഒന്ന് മയങ്ങിപ്പോയി. ആരോ തങ്ങൾക്ക് പരിചയമുള്ള ഭാഷയിൽ തൊട്ടുവിളിക്കുന്നു. ഞെട്ടിയുണരുമ്പോൾ മുന്നിൽ ചിരിച്ചുനിൽക്കുന്ന ഒരു മന ുഷ്യൻ. കണ്ണുമിഴിച്ച് ചുറ്റിലും നോക്കി. പരിസരത്തെങ്ങും ആരുമില്ല. ഇരുട്ടിന് കട്ടികൂടിയിരിക്കുന്നു. ടെർമിനൽ ഒഴിഞ്ഞിരിക്കുന്നു.
മുന്നിൽ നിൽക്കുന്നയാൾ സഹാനുഭൂതിയോടെ തോളിൽ കൈവെച്ച് ചോദിക്കുന്നു: ‘‘നിങ്ങൾ മലയാളി കളാണോ? എങ്ങോട്ടാണ് പോകേണ്ടത്?’’
ആശ്വാസം കൊണ്ടവർ എഴുന്നേറ്റുപോയി. കരച്ചിൽ വന്നു. വിമാനമിറങ്ങിയ ശേഷം ആദ്യമായി മലയാളം കേൾക്കുകയാണ്.
‘‘ഞാൻ അഹമ്മദ് കോയ, ഇത് മൊയ്തീൻ. ബന്ധുക്കളാണ്. കോഴിക്കോട്ടെ കാപ്പാടു കാരാണ്. പുതിയ വിസയാണ്’’ എന്ന് മറുപടി പറഞ്ഞപ്പോൾ അയാൾ സ്വയം പരിചയപ്പെടുത്തി. ‘‘ഞാൻ അഹമ്മദ്. കൊണ്ടോട്ട ിക്കാരനാണ്. ഇവിടെ എയർപ്പോർട്ടിൽ ക്ലീനിങ് ജോലിയാണ്. എല്ലാവരും പോയശേഷവും നിങ്ങളിവിടെ ബഞ്ചിലിരിക്കുന്നത ് കണ്ടത് കൊണ്ട് വന്നതാണ്.’’ അവരുടെ പാസ്പോർട്ട് വാങ്ങി നോക്കിയ അഹമ്മദ് പറഞ്ഞു: ‘‘നിങ്ങളുടെ സ്പോൺസർ റിയാദിലാണ്. നിങ്ങൾ അവിടേക്കാണ് പോകേണ്ടത്. നാനൂറ് കിലോമീറ്ററുണ്ട്. ട്രെയിനിലോ ബസിലോ പോകാം. കൈയ്യിൽ പൈസ വല്ലതുമുണ്ടോ?‘‘ ഇല്ലെന്ന മറുപടി പറയുേമ്പാൾ ചുണ്ടുകൾ വിറച്ചു. തണുപ്പും പേടിയും കൂടിയായപ്പോൾ ശരീരമാകെ വിറയ്ക്കാൻ തുടങ്ങി.
മുംബൈയിൽ നിന്ന് ഏജൻറ് ഇരുപത് റിയാലാണ് തന്നത്. അത് എയർപ്പോർട്ടിൽ ഇത്രയും നേരത്തിനിടെ ചായകുടിച്ചും മറ്റും തീർന്നു. സാരമില്ല ഞാൻ തരാമെന്ന കാരുണ്യത്തോടെ അദ്ദേഹം പോക്കറ്റിൽ നിന്ന് 50 റിയാൽ എടുത്ത് നീട്ടി. ഒപ്പം കൂട്ടിക്കൊണ്ട് പോയി വിശ്രമിക്കാനുള്ള സൗകര്യമൊരുക്കി തന്നു. പുലർച്ചെ അഞ്ച് മണിയോടെ റെയിൽവേ സ്റ്റേഷനിലെത്തിച്ചു. ഒമ്പത് മണിക്കാണ് റിയാദിലേക്ക് ട്രെയിൻ. ഒറ്റ സർവീസേയുള്ളൂ. അവിടെയുള്ള മലയാളി ജീവനക്കാർ വന്ന് അവരുടെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. ട്രെയിൻെറ സമയം വരെ അവിടെ വിശ്രമിക്കാനും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും സൗകര്യം നൽകി. പ്രഭാതഭക്ഷണവും തന്നു. അന്ന് ട്രെയിന് ഇന്നത്തെ പോലെ സ്പീഡൊന്നുമില്ല. രാവിലെ ഒമ്പത് മണിക്ക് ഓടാൻ തുടങ്ങിയ ട്രെയിൻ റിയാദിലെത്തിയത് വൈകീട്ട്. സ്റ്റേഷനിൽ നിന്ന് ഒരു സൗദി ടാക്സി ഡ്രൈവറെ കിട്ടി. അയാളെ പാസ്പോർട്ടിലെ വിസയും സ്പോൺസറുടെ പേരുമെല്ലാം കാണിച്ചു.
അൽബുസ്ല എന്നാണ് കമ്പനിയുടെ പേര്. രാത്രി വരെയും നഗരത്തിൽ മുഴുവൻ കറങ്ങിയിട്ടും അങ്ങനെയൊരു കമ്പനിയേയൊ സ്പോൺസേറയൊ കണ്ടെത്താനായില്ല. ഒടുവിൽ ഒരു പാകിസ്താനിയുടെ ബക്കാലയുടെ മുന്നിൽ കാർ നിറുത്തിയ ശേഷം ആ നല്ലവനായ ടാക്സി ഡ്രൈവർ രണ്ടുപേരെയും അയാളെ ഏൽപിച്ചു. കമ്പനി കണ്ടെത്താൻ കഴിയുന്നതുവരെ സഹായം ചെയ്തുകൊടുക്കാൻ അഭ്യർഥിച്ചു. ടാക്സി കൂലിയൊന്നും വാങ്ങാൻ നിൽക്കാതെ ടാക്സിക്കാരൻ പോയി.
രാത്രി കടയടച്ചപ്പോൾ പാകിസ്താനി അവരെ തൻെറ മുറിയിലേക്ക് കൊണ്ടുപോയി. പാകിസ്താനി തൊഴിലാളികളുടെ ഒരു സങ്കേതമായിരുന്നു. ഊഷ്മളമായ സ്വീകരണമായിരുന്നു. ആറുദിവസമാണ് അവിടെ കഴിഞ്ഞത്. ഭക്ഷണമടക്കം എല്ലാ സഹായങ്ങളും അവർ നൽകിയെന്ന് മാത്രമല്ല, എല്ലാദിവസവും പകൽ നഗരത്തിലൂടെ കൊണ്ടുപോയി കമ്പനി തെരഞ്ഞു. ആറാം ദിവസം കമ്പനി കണ്ടുപിടിക്കാനായി.
അവിടെ എത്തിയപ്പോഴാണ് ജോലി പിന്നെയും അറുന്നൂറ് കിലോമീറ്ററകലെ ഹഫർ അൽബാത്വിനിലാണെന്ന് അറിയുന്നത്. വീണ്ടും ഒരു അഞ്ചു ദിവസം കൂടി അവിടെ കഴിഞ്ഞ ശേഷമാണ് യഥാർഥ ജോലിസ്ഥലത്ത് എത്തുന്നത്. കാറ്ററിങ് ജോലിയായിരുന്നു. അവിടെ വേറെ ഏഴ് മലയാളികൾ കൂടിയുണ്ടായിരുന്നു. അങ്ങനെ ആകെ ഒമ്പത് പേർ. കോഴിക്കോട് കാപ്പാടിന് പുറത്ത് മലയാളത്തിന് ഭാഷാവൈവിധ്യമുണ്ടെന്ന് അറിയുന്നത് അങ്ങനെയാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നിന്നുള്ളവരായിരുന്നു അവർ. നാലുവർഷം അവിടെ ജോലി ചെയ്തു....
സൗദി അറേബ്യയിലെ പ്രമുഖ റീട്ടെയിൽ മാർക്കറ്റ് ശൃംഖലയായ സിറ്റി ഫ്ലവർ ഗ്രൂപ്പിൻെറ ജനറൽ മാജേർ ടി.എം. അഹമ്മദ് കോയ എന്ന കാപ്പാെട്ട കണ്ണംകടവ് തിരുവണ്ണൂർക്കാരൻ തെൻറ പ്രവാസകഥയുടെ ചുരുൾ നിവർത്തുകയായിരുന്നു. ഒരു കൊണ്ടോട്ടിക്കാരൻ ശുചീകരണ തൊഴിലാളിയുടെ കാരുണ്യത്തിെൻറ കൈപിടിച്ച് പിച്ചവെച്ച പ്രവാസം ഇന്ന് വിജയത്തിെൻറ നെറുകയിൽ നിൽക്കുേമ്പാൾ അറിയുന്നവരുടെയെല്ലാം ’കോയക്ക’യായ അദ്ദേഹത്തിന് രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്. ഒന്ന്, കൊണ്ടോട്ടിക്കാരൻ അഹമ്മദിനോട് മാത്രമല്ല ലോകത്തോട് മുഴുവൻ കടപ്പെട്ടവനാണെന്ന ബോധം മനസിലുണ്ടാക്കിയത് പ്രവാസമാണ്. രണ്ട്, പ്രവാസത്തിന് വഴിത്തിരിവുണ്ടാക്കിയത് ബത്ഹയാണ്. ആ കഥയാണ് ഇനി പറയുന്നത്.
ഹഫർ അൽബാത്വിനിൽ സ്വന്തം വ്യാപാര പരിപാടികളുമായി മുന്നോട്ട് പോയപ്പോൾ തന്നെ നാട്ടിൽ നിന്ന് കുടുംബവും സൗദിയിലെത്തി ഒപ്പം താമസം തുടങ്ങിയിരുന്നു. മൂത്ത മകൻ ഏഴാം ക്ലാസിലെത്തിയപ്പോഴാണ് ഹഫറിലെ സ്കൂളിൽ എട്ടാം ക്ലാസില്ലാത്തതിനാൽ അതൊക്കെയുള്ള ഒരു വലിയ നഗരത്തിലേക്ക് താമസം മാറ്റണം എന്ന ആവശ്യം ഉദിക്കുന്നത്. അങ്ങനെയാണ് റിയാദിലേക്ക് നോട്ടമെത്തുന്നതും ആദ്യപടിയായി ബത്ഹക്ക് സമീപം അതീഖയിൽ ഒരു ഫുഡ് സ്റ്റഫ് കമ്പനി തുടങ്ങുന്നതും. അപ്പോഴും വ്യാപാര വഴിയിൽ എങ്ങുമെത്തിയിരുന്നില്ല. ബത്ഹയിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വന്ന് നിൽക്കൽ അക്കാലത്ത് ഒരു ഹരമായിരുന്നു. ഇത്രയും ജനക്കൂട്ടത്തെ, അതും ലോകത്തിെൻറ എല്ലാ മുക്കുമൂലകളിലും നിന്നുള്ള വൈവിധ്യമാർന്ന മനുഷ്യരെ കാണൽ, അവരുമായി ഇടകലരൽ. ബത്ഹയിൽ എന്തെങ്കിലും തുടങ്ങണം, ഇവിടുന്ന് പുതിയൊരു ജീവിതം തുടങ്ങണം എന്ന ആഗ്രഹം തീവ്രമാകാൻ തുടങ്ങി. ലോകത്തിെൻറ നാനാഭാഗത്ത് നിന്നെത്തുന്ന തൊഴിലഭയാർഥികളുടെ അഭയകേന്ദ്രമായ ബത്ഹ അത് കേട്ടു.
ബത്ഹ കോമേഴ്സ്യൽ സെൻററിലെ ഒറ്റമുറിയിലെ ചെറിയ വസ്ത്രശാലയിൽ നിന്നായിരുന്നു തുടക്കം. ’ബത്ഹ ഫ്ലവർ’ എന്ന പേരിൽ മനുഷ്യനാവശ്യമായ എല്ലാ സാധനങ്ങളും ലഭിക്കുന്ന ഒരു സൂപ്പർമാർക്കറ്റായി അടുത്തത്. ബത്ഹയിലെ ആ പൂവ് മുന്നോട്ടുള്ള യാത്രക്ക് ലഭിച്ച ഉൗഷ്മളമായ ഒരു പ്രോത്സാഹനമായിരുന്നു. പിന്നീടുള്ള വഴികളിലെല്ലാം ഒരൂ പുവ് ഒപ്പം വന്നു. ഇന്ന് നാല് ഹൈപർമാർക്കറ്റുകളും 20 സൂപ്പർമാർക്കറ്റുകളും ഡിപ്പാർട്ട്മെൻറ് സ്റ്റോറുകളുമായി സൗദി അറേബ്യയിൽ നിന്ന് ബഹ്റൈനിലേക്ക് വരെ പടർന്ന് പന്തലിച്ച സിറ്റി ഫ്ലവർ ഗ്രൂപ്പിെൻറ വിജയ പുഷ്പമായി അത് മാറി.
ജീവിതത്തിലെ വലിയ വഴിത്തിരിവായിരുന്നു ബത്ഹ എന്ന ആൾക്കൂട്ട പെരുവഴി. ബത്ഹയെ വിട്ടുപോകാനാവില്ലെന്ന് കേരളത്തിലടക്കം വാണിജ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി കാലുറപ്പിച്ച ഇൗ പ്രവാസി വ്യസായി പറയുന്നു. മിനാർ സ്റ്റീലിലും അവരുടെ പവ്വർ പ്രോജക്ടിലും ഡയറക്ടറാണ്. അപെക്സ് ഇൻറർനാഷനൽ സ്കൂളിെൻറയും ഡയറക്ടറാണ്. ടി.എം. അഹമ്മദ് കോയ എന്ന പ്രവാസിയുടെ പുറപ്പാട് ആരംഭിച്ചിട്ട് അരനൂറ്റാണ്ടാകുന്നു. സൗദി അറേബ്യയിൽ എത്തിയിട്ട് നാല് പതിറ്റാണ്ടേ ആയിട്ടുള്ളൂ എങ്കിലും അതിനും എട്ട് വർഷം മുമ്പ് ഇന്ത്യയിൽ പലയിടത്തും പ്രവാസിയായിരുന്നു.
അരനൂറ്റാണ്ട് തികയാനൊരുങ്ങുന്ന പ്രവാസത്തിലിരുന്നും കോയക്ക ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഏറ്റവും പിരിശപ്പെട്ട പ്രവാസ ഭൂമി ബത്ഹയാണ്. ’ബീവി’യാണ് കോയക്കയുടെ ബീവി. മൂത്ത മകൻ മുഹ്സിൻ അഹമ്മദ് ബി.ടെക് എൻജിനീയറിങ് കഴിഞ്ഞ ശേഷം ബിസിനസിൽ ഉപ്പയെ സഹായിക്കുന്നു. അതേ വഴിയിൽ തന്നെയാണ് ബ്രിട്ടനിൽ നിന്ന് എം.ബി.എ എടുത്ത രണ്ടാമത്തെ മകൻ റാഷിസ് അഹമ്മദും യു.എ.ഇയിലെ ബിസിനസ് കാര്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന എം.ബി.എക്കാരൻ ഇളയ മകൻ വലീദ് അഹമ്മദും. ഏക മകൾ ആയിഷയും ഒപ്പമുണ്ട്.
തയ്യാറാക്കിയത്: നജിം കൊച്ചുകലുങ്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.