സൗദിയിൽ പ്രഖ്യാപിച്ച സമഗ്ര തൊഴിൽ ഭേദഗതി നിയമം സ്വാഗതം ചെയ്യുന്നു -ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്
text_fieldsജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന വാർത്തസമ്മേളനത്തിൽ അംബാസഡർ ഡോ. ഔസാഫ് സഈദ് സംസാരിക്കുന്നു
ജിദ്ദ: അടുത്തവർഷം മാർച്ചോടെ സൗദി അറേബ്യൻ തൊഴിൽ മേഖലയിൽ വരാൻ പോവുന്ന മാറ്റത്തെക്കുറിച്ചുള്ള മാനവവിഭവശേഷി സാമൂഹിക മന്ത്രാലയത്തിെൻറ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൗദിയിലെ തൊഴിൽ മേഖലയിൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറിൽ കൂടുതൽ സുതാര്യത ഉറപ്പുവരുത്താനും തൊഴിൽ തർക്കങ്ങൾ കുറക്കാനും ഇരുകൂട്ടരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും പുതിയ നിയമ ഭേദദഗതികൊണ്ട് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിയെത്തുടർന്ന് ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള യാത്രാ നിരോധനം നിലനിൽക്കുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും സൗദി സിവിൽ ഏവിയേഷനുമായും മറ്റു അധികൃതരുമായും ഇതുസംബന്ധമായി നിരന്തരം ചർച്ചകൾ നടക്കുന്നുണ്ടെന്നും എയർ ബബിൾ കരാർ പ്രകാരം ഉടൻ തന്നെ ഇന്ത്യയിൽ നിന്നുള്ള യാത്രാതടസ്സം നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അംബാസഡർ പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള ഉംറ തീർത്ഥാടകരുടെ വരവും ഈ ചർച്ചയുടെ അനന്തരഫലമായിട്ടായിരിക്കും പുനരാരംഭിക്കുക. കോവിഡ് മഹാമാരിമൂലമുണ്ടായ യാത്രാതടസ്സം കാരണം സൗദിയിൽ കുടുങ്ങിപ്പോയ 2,32,556 ഇന്ത്യക്കാരെ ഇതിനോടകം നാട്ടിലെത്തിച്ചു. 1,295 വിമാന സർവിസുകളിലൂടെയാണ് ഇത് സാധിച്ചത്.
ഇതിൽ 1,011 ചാർട്ടേഡ് വിമാനങ്ങളും 276 വന്ദേഭാരത് മിഷൻ പദ്ധതി പ്രകാരമുള്ള സർവിസുകളുമായിരുന്നു. സൗദിയിലെ പൊതുമാപ്പ് കാലത്ത് പോലും കേവലം 75,000 ഇന്ത്യക്കാരെ മാത്രമേ നാട്ടിലെത്തിക്കാൻ സാധിച്ചിരുന്നുള്ളൂ. അതിനാൽ തന്നെ ഇത് വലിയ നേട്ടമാണ്.
സൗദിയിലെ വിവിധ ജയിലുകളിൽനിന്ന് ശിക്ഷാ കാലാവധി പൂർത്തിയാക്കി മോചിതരായ 2,200 പേരെയും നാട്ടിലെത്തിച്ചു. സൗദി സൈനികകാര്യ വകുപ്പിെൻറ സഹകരണത്തോടെ മുഴുവൻ ആരോഗ്യ മുൻകരുതലുകളും പൂർത്തിയാക്കിയാണ് ഇത്രയും പേരെ ഇന്ത്യയിലെത്തിച്ചത്. ഈ ഗണത്തിൽ കുറച്ചുപേർ കൂടി ബാക്കിയുണ്ട്. അടുത്ത ദിവസങ്ങളിലായി അവരും നാടണയും.
കോവിഡ് കാലത്ത് സൗദിയിൽ 2,158 ഇന്ത്യക്കാർ മരണപ്പെട്ടു. ഇവരിൽ 850 പേർ കോവിഡ് ബാധിച്ചാണ് മരിച്ചത്. വിവിധ കാരണങ്ങളാൽ തൊഴിലുടമയിൽനിന്നും ഫൈനൽ എക്സിറ്റ് വിസ ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്ന 3,337 പേർക്ക് എംബസി, കോൺസുലേറ്റ് ഇടപെടലിലൂടെ അവ ലഭ്യമാക്കാൻ സാധിച്ചു.
ഇനിയും ഹുറൂബ് കേസുകൾ അടക്കം 4,000ത്തോളം അപേക്ഷകൾ ഈ ഇനത്തിൽ ഉണ്ടെന്നും അവയിൽ നടപടി സ്വീകരിച്ചുവരുന്നതായും അംബാസഡർ പറഞ്ഞു. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് കീഴിൽ വി.എഫ്.എസ് ഓഫിസുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ട്. ഇതിനോടകം 82,270 പാസ്‌പോർട്ടുകൾ പുതുക്കി നൽകുകയുണ്ടായി.
അടുത്ത വർഷത്തെ ഹജ്ജിനെ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും എങ്കിലും സൗദി ഹജ്ജ് മന്ത്രാലയവുമായും ഹജ്ജ് - ഉംറ സ്ഥാപനങ്ങളുമായും നിരന്തരം ബന്ധപ്പെട്ടു വരുന്നതായി അംബാസഡർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം നിലനിൽക്കുന്നു.
സൗദിയിൽ ഐ.ഐ.ടി ഡൽഹി, ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ് ഓഫ് ഹൈദരാബാദ് എന്നിവയുടെ ഓഫ് കാമ്പസുകൾ, റിയാദിൽ ഇന്ത്യൻ സാംസ്കാരിക കേന്ദ്രം എന്നിവ ആരംഭിക്കുന്നത് പരിഗണയിലുണ്ടെന്നും അംബാസഡർ വെളിപ്പെടുത്തി. നിലവിൽ നടന്നുവരുന്ന വെർച്വൽ യോഗ ക്ലാസുകൾ സാമൂഹിക അകലം പാലിച്ച് ശാരീരിക രൂപത്തിലേക്ക് മാറ്റുമെന്നും അംബാസഡർ ഡോ. ഔസാഫ് സഈദ് പറഞ്ഞു.
ജിദ്ദ കോൺസുലേറ്റിലെ വിവിധ വകുപ്പ് കോൺസൽമാരായ വൈ.എം. സാബിർ, ഡോ. മുഹമ്മദ് അലീം, ഷാഹിൽ ശർമ്മ, ഹംന മറിയം, റിയാദ് എംബസിയിലെ കൊമേഴ്‌സ് വിഭാഗം സെക്രട്ടറി റിത്തു യാദവ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

