തൊഴിലാളികളുടെ വേതനസംരക്ഷണം; രേഖകൾ ‘മുദാദ് പോർട്ടലി’ൽ 30
text_fieldsറിയാദ്: രാജ്യത്തെ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ വേതനസംരക്ഷണ രേഖകൾ സൗദി മാനവവിഭവശേഷി മന്ത്രാലയത്തിന്റെ ‘മുദാദ്’ പോർട്ടലിൽ സമർപ്പിക്കാൻ അനുവദിച്ച കാലയളവ് 30 ദിവസമായി ചുരുക്കി.
നിലവിൽ 60 ദിവസത്തെ സാവകാശമാണ് ഉണ്ടായിരുന്നത്. അത് ഒരുമാസമായി കുറച്ചാണ് നിയമഭേദഗതി വരുത്തിയിരിക്കുന്നത്. പുതിയനിയമം മാർച്ച് ഒന്ന് മുതൽ പ്രാബല്യത്തിലാകും. വേതന സംരക്ഷണ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും സ്ഥാപനങ്ങളുടെ സ്ഥിരതയെ പിന്തുണയ്ക്കുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനും തൊഴിലുടമകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണിതെന്നും അധികൃതർ വ്യക്തമാക്കി. ഭേദഗതിപ്രകാരം തൊഴിൽകരാർ ബന്ധത്തിലെ കക്ഷികളായ തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള മൂല്യവും സമയവും അനുസരിച്ച് ശമ്പളം നൽകുന്നതിനുള്ള കൃത്യതയും പ്രതിബദ്ധതയും ഉറപ്പാക്കാൻ സ്ഥാപനങ്ങൾ ഒരു മാസത്തേക്കുള്ള വേതന രേഖകൾ സമർപ്പിക്കണം.
സമർപ്പിക്കുന്ന കാലയളവിലെ സ്ഥാപന പ്രതിനിധികളുടെ നടപടികളെ അടിസ്ഥാനമാക്കി മന്ത്രാലയം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കാലയളവ് ഭേദഗതി ചെയ്തത്. 90 ശതമാനം സ്ഥാപനങ്ങളും നിശ്ചിത തീയതി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ വേതന രേഖകൾ സമർപ്പിക്കുന്നതായി സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.
വേതന സംരക്ഷണ ഫയലുകൾ സമർപ്പിക്കുന്നതിനുള്ള കാലയളവ് കുറയ്ക്കുന്നതിലൂടെ നിശ്ചിത തീയതികളിൽ വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഈ ഭേദഗതി. അതോടൊപ്പം ജോലിയിൽ ആത്മവിശ്വാസവും സുരക്ഷിതത്വവും വർധിപ്പിക്കുന്നതിനും ഈ സംവിധാനം കൂടുതൽ വേഗത്തിലും കൃത്യമായും പാലിക്കാൻ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നതിനും തൊഴിൽ അന്തരീക്ഷത്തിൽ ആത്മവിശ്വാസവും സുരക്ഷയും വർധിപ്പിക്കുന്നതിനും മാനവ വിഭവശേഷി മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗവുമാണ്. വേതന സംരക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനും ‘മുദാദ്’ പോർട്ടൽ വഴി ഫയലുകൾ സമർപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും ഈ നടപടി സ്ഥിരീകരിക്കുന്നു.
നിർദ്ദിഷ്ട കാലയളവിനുള്ളിൽ ‘മുദാദ്’ പോർട്ടൽ വഴി വേതനസംരക്ഷണ ഫയലുകൾ പതിവായി സമർപ്പിക്കാനും ‘പേറോൾ മാനേജ്മെന്റ് സിസ്റ്റത്തിന്റെ വിശദാംശങ്ങൾ കാണാനും സ്ഥാപനങ്ങളുടെ എല്ലാ പ്രതിനിധികളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.