നിയമലംഘനം: സൗദിയിൽ ഒരാഴ്ചക്കിടെ 14,244 പേരെ അറസ്റ്റ് ചെയ്തു
text_fieldsയാംബു: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തിസുരക്ഷ നിയമലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്ക്വാഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാവകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ ഒരാഴ്ചക്കുള്ളിൽ 14,244 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ആഗസ്റ്റ് മൂന്ന് മുതൽ ഒമ്പത് വരെയുള്ള കാലയളവിൽ താമസ നിയമലംഘനം നടത്തിയതിന് 8398 പേരെയും അനധികൃതമായി രാജ്യത്തിന്റെ അതിർത്തി കടക്കാൻ ശ്രമിച്ചതിന് 3703 പേരെയും തൊഴിൽ സംബന്ധമായ ചട്ടങ്ങൾ പാലിക്കാത്ത 2143 പേരെയും പിടികൂടിയതായി മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചതിന് അറസ്റ്റിലായ 895 പേരിൽ 54 ശതമാനം പേർ യമനികളും 45 ശതമാനം ഇത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അയൽരാജ്യങ്ങളിലേക്ക് കടക്കാൻ ശ്രമിച്ച 38 പേരെയും നിയമലംഘകരെ കടത്തിക്കൊണ്ടുവന്നതിനും അഭയം നൽകിയതിനും ഏഴ് പേരെയും അറസ്റ്റ് ചെയ്തു. ഇതുവരെ പിടികൂടിയ 32,286 നിയമലംഘകരെ അവരുടെ യാത്രാരേഖകൾ പൂർത്തിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസി അധികൃതർക്ക് കൈമാറി.
യാത്രാനടപടികൾ പൂർത്തിയാക്കാൻ 1,732 പേരെ മാറ്റുകയും 9,983 പേരെ നാടുകടത്തുകയും ചെയ്തു. രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന വ്യക്തിക്ക് പ്രവേശനം സുഗമമാക്കുകയോ അയാൾക്ക് ഗതാഗതമോ അഭയമോ മറ്റ് ഏതെങ്കിലും സഹായമോ സേവനമോ നൽകുന്നത് ഗുരുതരമായ കുറ്റമാണ്.
ഇങ്ങനെ കുറ്റങ്ങൾ ചെയ്യുന്ന ഏതൊരാൾക്കും 15 വർഷം വരെ തടവും പരമാവധി ഒരു ലക്ഷം റിയാൽ പിഴയും വാഹനങ്ങൾ കണ്ടുകെട്ടലും അടക്കം ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. നിയമലംഘനം ശ്രദ്ധയിൽപെടുന്നവർ മക്ക, റിയാദ് മേഖലയിലുള്ളവർ 911 എന്ന നമ്പറിലും മറ്റു പ്രദേശങ്ങളിലുള്ളവർ 996, 999 എന്നീ നമ്പറുകളിലും വിളിച്ച് അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

