വന്ദേ ഭാരത് മിഷൻ നാലാം ഘട്ടം: സൗദി കേരള സെക്ടറിൽ വിമാന ടിക്കറ്റിന് 1050 റിയാൽ
text_fieldsജിദ്ദ: വന്ദേ ഭാരത് മിഷൻ പദ്ധതി നാലാംഘട്ടത്തിലെ അവസാന ഷെഡ്യൂളുകളിലെ വിമാന ടിക്കറ്റ് നിരക്ക് നിലവിൽ വന്നു. കേരളത്തിലേക്ക് ഇക്കോണോമി ക്ലാസിൽ 1060 റിയാലും ബിസിനസ് ക്ലാസിൽ 2010 റിയാലുമാണ് നിരക്ക്.
ജിദ്ദ-കൊച്ചി സെക്ടറിൽ മാത്രം ബിസിനസ് ക്ലാസ് നിരക്ക് 2480 റിയാലായിരിക്കും. അഡീഷണൽ ഫീസുകളും നികുതിയുമെല്ലാം ചേർത്തുള്ളതാണ് ഈ നിരക്ക്. കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിൽ നിന്നാണ് സർവിസുകൾ. ജൂലൈ 16 മുതൽ 27 വരെ 12 സർവിസുകളാണ് കേരളത്തിലേക്കുള്ളത്. റിയാദിൽ നിന്ന് ഇൗ ഷെഡ്യൂളിൽ സർവിസുകളൊന്നുമില്ല.
അതിനിടെ ജിദ്ദയിൽ നിന്നും ജൂലൈ 16നും 17നുമായി ഷെഡ്യൂൾ ചെയ്തിരുന്ന കണ്ണൂർ, തിരുവനന്തപുരം വിമാനങ്ങളുടെ തീയതികൾ വീണ്ടും മാറ്റി. നേരത്തെ ഈ വിമാനങ്ങൾ ജൂലൈ 20, 21 തിയതികളിലേക്കായിരുന്നു മാറ്റിയിരുന്നത്. പുതിയ ഷെഡ്യൂൾ അനുസരിച്ച് ഈ രണ്ട് സർവിസുകളും ജൂലൈ 22ലേക്ക് (ബുധൻ) ആണ് മാറ്റിയിരിക്കുന്നത്. കണ്ണൂരിലേക്കുള്ള വിമാനം പുലർച്ചെ 2.30ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് ഉച്ചക്ക് ഒന്നിന് കണ്ണൂരിലെത്തും. തിരുവനന്തപുരത്തേക്കുള്ള വിമാനം പുലർച്ചെ 5.30ന് ജിദ്ദയിൽ നിന്നും പുറപ്പെട്ട് വൈകീട്ട് നാലിന് തിരുവനന്തപുരത്തെത്തും.
നേരത്തെ ഷെഡ്യൂൾ ചെയ്ത ജിദ്ദ-കോഴിക്കോട് വിമാനവും ജൂലൈ 22ന് തന്നെ സർവിസ് നടത്തും. കോഴിക്കോട്ടേക്കുള്ള വിമാനം രാത്രി 8.30ന് ജിദ്ദയിൽ നിന്നും പുറപ്പെട്ട് ജൂലൈ 23ന് (വ്യാഴം) രാവിലെ ഏഴിന് കോഴിക്കോട്ടെത്തും. ജൂലൈ 23നുള്ള ജിദ്ദ-ഡൽഹി വിമാനം ജൂലൈ 25ലേക്കും ജൂലൈ 27നുള്ള ജിദ്ദ-ബാംഗ്ലൂർ വിമാനം ജൂലൈ 30ലേക്കും ജൂലൈ 28നുള്ള ജിദ്ദ-മംഗലൂർ വിമാനം ആഗസ്റ്റ് ഒന്നിലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്. ഡൽഹിയിലേക്ക് ഇക്കോണോമി ക്ലാസിൽ 1360 റിയാലും ബിസിനസ് ക്ലാസിൽ 2460 റിയാലുമായിരിക്കും നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
