വന്ദേഭാരത് മിഷൻ ഏഴാം ഘട്ടം; സൗദിയിൽ നിന്നും 28 സർവിസുകൾ
text_fieldsജിദ്ദ: കോവിഡ് കാരണമുള്ള യാത്ര നിയന്ത്രണങ്ങൾക്കിടയിലും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി സർക്കാർ ആരംഭിച്ച വന്ദേഭാരത് മിഷൻ പദ്ധതിയുടെ ഏഴാം ഘട്ടത്തിൽ സൗദിയിൽ നിന്നും 28 സർവിസുകൾ പ്രഖ്യാപിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയാണ് ഒക്ടോബർ അഞ്ച് മുതൽ 24 വരെയുള്ള പുതിയ ഷെഡ്യൂൾ പുറത്തുവിട്ടത്.
ഷെഡ്യൂൾ അനുസരിച്ച് റിയാദിൽ നിന്നും എട്ടും ദമ്മാമിൽ നിന്നും 20 സർവിസുകളുമാണ് ഉള്ളത്. ഇവയിൽ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കായി 19 സർവിസുകൾ ഉണ്ട്. ദമ്മാമിൽ നിന്ന് 11 ഉം റിയാദിൽ നിന്ന് എട്ടും. റിയാദിൽ നിന്നും കേരളത്തിലേക്ക് മാത്രമാണ് സർവിസുകൾ. എന്നാൽ പുതിയ ഷെഡ്യൂളിൽ ജിദ്ദയിൽ നിന്നും ഇന്ത്യയിലേക്ക് ഒറ്റ സർവിസുകൾ പോലുമില്ല. റിയാദിൽ നിന്നും ഒക്ടോബർ ആറിന് തിരുവനന്തപുരം, എട്ടിന് കണ്ണൂർ, എട്ടിനും 15 നും 22 നും കൊച്ചി, ഒമ്പതിനും 16 നും 23 നും കോഴിക്കോട്, ദമ്മാമിൽ നിന്ന് ഒക്ടോബർ ഏഴിനും 14 നും 21 നും തിരുവനന്തപുരം, ഒമ്പതിനും 16 നും 23 നും കണ്ണൂർ, 10 നും 17 നും 24 നും കൊച്ചി, 11 നും 18 നും കോഴിക്കോട് എന്നിവയാണ് കേരളത്തിലേക്കുള്ള സർവിസുകൾ. ഇവക്ക് പുറമെ ദമ്മാമിൽ നിന്നും മംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് മൂന്ന് സർവിസുകൾ വീതമുണ്ട്. 177 പേർക്ക് യാത്ര ചെയ്യാനാകുന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉപയോഗിച്ചാണ് മുഴുവൻ സർവിസുകളും.
ഇന്ത്യൻ എംബസി വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തവരിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ എയർ ഇന്ത്യ ഓഫീസിൽ നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ആദ്യം വരുന്നവർക്ക് ആദ്യ മുൻഗണന എന്ന ക്രമത്തിലാവും ടിക്കറ്റ് വിൽപ്പനയെന്നും എംബസി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.