വാക്സിനെടുത്തവർക്കു മാത്രം: വിനോദസഞ്ചാരികൾക്ക് ആഗസ്റ്റ് ഒന്നുമുതൽ പ്രവേശനം
text_fieldsറിയാദ്: രണ്ടു ഡോസ് കോവിഡ് വാക്സിനും സ്വീകരിച്ച വിനോദസഞ്ചാരികൾക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ അനുമതി. ആഗസ്റ്റ് ഒന്നു മുതൽ പ്രവേശനാനുമതി നിലവിൽവരും. യാത്രക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റും 72 മണിക്കൂറിനുള്ളിൽ നടത്തിയ പി.സി.ആർ ടെസ്റ്റ് നെഗറ്റിവ് ഫലവും ഹാജരാക്കിയാൽ മതി.
സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യമറിയിച്ചത്. ടൂറിസം മന്ത്രാലയം ഞായറാഴ്ച മുതൽ വിനോദസഞ്ചാരികൾക്കായി വാതിൽ തുറക്കുമെന്നും ടൂറിസ്റ്റ് വിസയുള്ളവർക്കുള്ള പ്രവേശനവിലക്ക് റദ്ദാക്കുമെന്നുമാണ് അറിയിച്ചത്. സൗദി അറേബ്യ അംഗീകരിച്ച കോവിഡ് വാക്സിനുകളിൽ ഒന്നിെൻറ നിശ്ചിത ഡോസ് കുത്തിവെപ്പെടുത്തവർക്കു മാത്രമാണ് പ്രവേശനാനുമതി. വാക്സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖീം പോർട്ടലിൽ (https://muqeem.sa/#/vaccine-registration/home) അപ്ഡേറ്റ് ചെയ്തിരിക്കണം. കൂടാതെ, തവക്കൽനാ ആപ്ലിക്കേഷൻ വഴി പ്രവേശനാനുമതിക്കുള്ള സമ്മതപത്രം നേടണം. ഇത് പൊതുയിടങ്ങളിലെ പരിശോധനകളിൽ ഹാജരാക്കണം. ഇതിനാവശ്യമായ മാറ്റങ്ങൾ ഉൾപ്പെടുത്തി തവക്കൽനാ ക്രമീകരിച്ചിട്ടുണ്ടെന്നും അറിയിപ്പിൽ പറയുന്നു.
ഷോപ്പിങ് മാളുകൾ, സിനിമാശാലകൾ, റസ്റ്റാറൻറുകൾ, വിനോദവേദികൾ എന്നിവയുൾപ്പെടെ സൗദി അറേബ്യയിലെ നിരവധി പൊതുസ്ഥലങ്ങളിലേക്ക് പ്രവേശിക്കാനുള്ള അനുമതി തവക്കൽനാ ആപ് വഴി ലഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കാൻ സഞ്ചാരികൾ നിർബന്ധിതരായിരിക്കുമെന്നും കുറിപ്പിൽ പറയുന്നു.
മുഖംമൂടി (മാസ്ക്) ധരിക്കുക, ശാരീരിക അകലം പാലിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു. ടൂറിസ്റ്റ് വിസ നേടാൻ ആഗ്രഹിക്കുന്നവർക്ക് visitsaudi.com എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാമെന്ന് മന്ത്രാലയം അറിയിപ്പിൽ പറഞ്ഞു. ടൂറിസ്റ്റ് വിസയിൽ ഇൗ മാനദണ്ഡങ്ങൾ പാലിച്ച് സൗദിയിലിറങ്ങുന്നവർക്ക് എല്ലാ കോവിഡ് പ്രോേട്ടാകോളുകളും പാലിച്ച് രാജ്യത്ത് എല്ലായിടവും സന്ദർശിക്കാം.
സൗദി അംഗീകരിച്ച കോവിഡ് വാക്സിനുകളായ ഫൈസർ, ആസ്ട്രസെനക (കോവി ഷീൽഡ്), മോഡേണ എന്നിവയിൽ ഒന്നിെൻറ രണ്ട് ഡോസോ ജോൺസൺ ആൻഡ് േജാൺസെൻറ ഒരു ഡോസോ കുത്തിവെപ്പാണ് എടുക്കേണ്ടത്. 2019 സെപ്റ്റംബറിലാണ് സൗദി അറേബ്യ ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് വിസ നൽകൽ നിർത്തിവെക്കുകയായിരുന്നു. 17 മാസത്തെ നീണ്ട ഇടവേളക്കുശേഷമാണ് വിദേശ വിനോദസഞ്ചാരികൾക്ക് സൗദി വാതിൽ തുറക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.