ഇന്ത്യ-സൗദി സൗഹൃദം ദൃഢമാക്കുന്നതിൽ പ്രവാസി സമൂഹം വഹിക്കുന്നത് നിർണായക പങ്ക്: കേന്ദ്ര മന്ത്രി കീർത്തി വർധൻ സിങ്
text_fieldsറിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് കേന്ദ്ര വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന സഹമന്ത്രി കീർത്തി വർദ്ധൻ സിങ് സംസാരിക്കുന്നു
റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിൽ പ്രവാസി ഇന്ത്യൻ സമൂഹം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ, പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. ഔദ്യോഗിക സന്ദർശനത്തിനായി റിയാദിലെത്തിയ അദ്ദേഹം പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു.
വർഷങ്ങളായി സ്വന്തം നാടും വീടും കുടുംബവും വിട്ട് സൗദി അറേബ്യയിൽ കഴിയുന്ന ഇന്ത്യക്കാർ ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരികവും വാണിജ്യപരവുമായ ബന്ധങ്ങൾക്ക് ശക്തമായ അടിത്തറ പാകിയതായി മന്ത്രി പറഞ്ഞു. ദീർഘകാലമായി തുടരുന്ന ഈ സൗഹൃദം ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിെൻറ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളുടെ ക്ഷേമത്തിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. സൗദിയിലെ ഇന്ത്യൻ പ്രവാസികളുടെയും ബിസിനസ് സമൂഹത്തിെൻറയും ക്ഷേമത്തിനും ഉന്നതിക്കും വേണ്ടി ഇന്ത്യൻ എംബസി നിരന്തരം പ്രവർത്തിക്കുന്നുണ്ടെന്ന് അംബാസഡർ വിപുലുമായി നടത്തിയ ചർച്ചയിൽ വ്യക്തമായതായി മന്ത്രി പറഞ്ഞു.
പ്രവാസി സമൂഹവുമായി നിരന്തരം സംവദിക്കുകയും അവരുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാനും എംബസി ശ്രമിക്കാറുണ്ട്. പ്രവാസികളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും കൃത്യമായി അന്വേഷിക്കാറുള്ള അധികൃതർ, രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ സന്ദർശിക്കുകയും അവരുമായി നേരിട്ട് ആശയവിനിമയം നടത്തുകയും ചെയ്യാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിയാദിൽ ഇന്ത്യൻ ബിസിനസ് സമൂഹവുമായി സംസാരിക്കുന്നതിനിടെ 40 വർഷത്തിലേറെയായി ഇവിടെ കഴിയുന്ന ചിലരെ കണ്ടുമുട്ടാൻ സാധിച്ചതായി മന്ത്രി പറഞ്ഞു. രാജ്യത്തിെൻറ വിവിധ കോണുകളിൽ നിന്ന് വന്ന് ഇവിടെ ജോലി ചെയ്യുന്ന പ്രവാസികളെക്കുറിച്ചും അവരുടെ ജീവിതത്തെക്കുറിച്ചും യോഗത്തിൽ സംസാരിച്ചു. കഴിഞ്ഞ 8-10 വർഷത്തിനിടയിൽ രാജ്യത്ത് ഉണ്ടായ മാറ്റങ്ങളെക്കുറിച്ചും എംബസി തലത്തിൽ പ്രവാസികൾക്കായി നടപ്പാക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും യോഗത്തിൽ വിശദീകരിക്കുകയുണ്ടായി.
ഏതൊരു രീതിയിലായാലും, കഠിനാധ്വാനത്തിലൂടെയായാലും, ഇച്ഛാശക്തിയോടെയായാലും, സ്വന്തം വീടും കുടുംബവും വിട്ട് ഇത്രയും ദൂരെയുള്ള രാജ്യങ്ങളിൽ ജീവിക്കുന്നത് സൗദിക്കും ഇന്ത്യയ്ക്കും വലിയൊരു സംഭാവനയാണെന്നും നമ്മൾ ഏവരും ഇക്കാര്യത്തിൽ അഭിമാനിക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന നമ്മുടെ ജനങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടോ സംഘർഷമോ ഉണ്ടാകുമ്പോൾ, നഴ്സുമാരായാലും വിദ്യാർത്ഥികളായാലും മറ്റു കുടുംബാംഗങ്ങളായാലും എല്ലാവരെയും രക്ഷപ്പെടുത്തി സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ വിജയകരമായി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞദിവസം റിയാദിൽ വെച്ച് സൗദി മന്ത്രിമാരുമായും മറ്റും നടത്തിയ കൂടിക്കാഴ്ച്ചകളിൽ നിന്ന് ഒരു കാര്യം വ്യക്തമായെന്ന് മന്ത്രി കീർത്തി വർദ്ധൻ സിങ് പറഞ്ഞു. നമ്മുടെ ഭാരതീയർ വിദേശരാജ്യങ്ങളിൽ പോയി ജോലി ചെയ്യുന്ന രീതിയും, കൂടുതൽ കഠിനാധ്വാനം ചെയ്യുന്നതുമാണ് ആ രാജ്യങ്ങളിലെല്ലാം ഭാരതീയർക്ക് കൂടുതൽ പ്രാധാന്യം ലഭിക്കാൻ കാരണം.
ഈ രാജ്യങ്ങളിൽ നമ്മുടെ ജനങ്ങൾ അവിടത്തെ ജനങ്ങളുമായി ഇടപഴകി, ഒത്തൊരുമയോടെ, നല്ല രീതിയിൽ ജീവിക്കുന്നതിെൻറ ഫലമായാണ് ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിദേശരാജ്യങ്ങളിൽ വലിയ സ്വീകാര്യതയും ഉത്തരവാദിത്തങ്ങളും ലഭിക്കുന്നത്.
ഏതൊരു രാജ്യത്ത് പോയാലും നമ്മുടെ ഭാരതീയർ അവിടത്തെ ജനങ്ങളുമായി ഒത്തൊരുമയോടെ ജീവിക്കുന്ന രീതിക്ക് സമാനതകളില്ല. അതിനാൽ ഇന്ത്യയുടെ പേര് വാനോളം ഉയർത്തുന്ന പ്രവാസികൾ ഓരോരുത്തർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അർപ്പിക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ ബോയ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അംബാസഡർ വിപുലും പങ്കെടുത്തു. ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്തിൻകീഴിൽ ആൾ ഇന്ത്യ സ്റ്റീയറിങ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

