സീസണിലെ ആദ്യ ഉംറ സംഘമെത്തി; പൂക്കളും ഉപഹാരങ്ങളും നൽകി സ്വീകരണം
text_fieldsജിദ്ദ: പുതിയ സീസണിലെ ഉംറ തീർഥാടകരുടെ ആദ്യസംഘമെത്തി. തീർഥാടകരെയും വഹിച്ച ആദ്യ വിമാനം മലേഷ്യയിലെ ക്വാലാലംപുരിൽനിന്നാണ് എത്തിയത്. സൗദി എയർലൈൻസ് വഴി എത്തിയ തീർഥാടകരെ സൗദി പാസ്പോർട്ട് മേധാവി കേണൽ സുലൈമാൻ ബിൻ അബ്ദുൽ അസീസ് അൽയഹ്യ സ്വീകരിച്ചു. പാസ്പോർട്ട് ഹജ്ജ്, ഉംറ കര്യ അസിസ്റ്റൻറ് മേധാവി കേണൽ ഖാലിദ് ഫഹാദ് അൽജൂഅയ്ദ്, വിമാനത്താവള പാസ്പോർട്ട് മേധാവി കേണൽ സുലൈമാൻ മുഹമ്മദ് അൽയൂസുഫ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. പൂക്കളും ഉപഹാരങ്ങളും നൽകിയാണ് തീർഥാടരെ സ്വീകരിച്ചത്. ഉംറ തീർഥടകരുടെ പ്രവേശന, മടക്കയാത്ര നടപടികൾ എളുപ്പമാക്കാൻ വേണ്ട എല്ലാ ഒരുക്കവും പാസ്പോർട്ട് ഡയറക്ടറേറ്റ് പൂർത്തിയാക്കിയതായി പാസ്പോർട്ട് മേധാവി പറഞ്ഞു. നൂതന സംവിധാനങ്ങളാണ് വിവിധ പ്രവേശന കവാടങ്ങളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. പതിവിലും നേരത്തെയാണ് ഉംറ തീർഥാടകരുടെ വരവ് ആരംഭിച്ചത്. കൂടുതൽ ആളുകൾക്ക് തീർഥാടനത്തിന് അവസരമൊരുക്കുന്നതിെൻറ ഭാഗമായാണ് ഉംറ വിസ നടപടികൾ നേരത്തേ ആരംഭിച്ചത്.
ഉംറ വിസ നടപടികൾ മുൻ വർഷത്തെക്കാളും വിപുലമായ സംവിധാനങ്ങളാണ് ഹജ്ജ് ഉംറ മന്ത്രാലയം ഇത്തവണ ഒരുക്കിയിരിക്കുന്നത്. നൂതന സാേങ്കതികവിദ്യകൾ ഒരുക്കിയതും നിലവിലെ സംവിധാനങ്ങൾ വിപുലീകരിച്ചതും നടപടികൾഎളുപ്പമാകാൻ സഹായിച്ചതായി ഉംറ കാര്യ അണ്ടർ സെക്രട്ടറി ഉംറ ഫോറത്തിൽ വ്യക്തമാക്കിയിരുന്നു. തീർഥാടകരെ സ്വീകരിക്കാനും സേവനങ്ങൾ മികച്ചതാക്കാനും എല്ലാ ഒരുക്കവും പൂർത്തിയായതായി ഹജ്ജ്-ഉംറ മന്ത്രിയും സഹമന്ത്രിയും അറിയിച്ചിരുന്നു. വിവിധ വകുപ്പുകളുമായി ചേർന്നാണ് ഉംറ സീസൺ പ്രവർത്തന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഒരു കോടി തീർഥാടകർ ഇത്തവണ ഉംറക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, ഹജ്ജ് കഴിഞ്ഞു തീർഥാടകരുടെ തിരിച്ചുപോക്ക് തുടരുകയാണ്. റോഡ്, കപ്പൽ, വിമാന മാർഗം ഇതിനകം 13,67,940 തീർഥാടകർ തിരിച്ചുപോയതായി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. മുഹർറം 15 ആണ് തീർഥാടകരുടെ തിരിച്ചുപോക്കിന് നിശ്ചയിച്ച അവസാന തീയതി. 12,56,754 പേർ വിമാന മാർഗവും 94,119 പേർ കപ്പൽ മാർഗവും 17,067 പേർ റോഡ് മാർഗവുമാണ് തിരിച്ചത്. 4,87,649 പേരാണ് പുണ്യഭൂമിയിലുള്ളത്. ഇതിൽ 2,39,000 പേർ മക്കയിലും 2,48,649 പേർ മദീനയിലുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.