ഉംറ തീർഥാടനം ഒക്ടോബർ നാലു മുതൽ
text_fieldsജിദ്ദ: കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഉംറ തീർഥാടനം ഒക്ടോബർ നാലു മുതൽ പുനരാരംഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. നാലു ഘട്ടമായി പുനഃസ്ഥാപിക്കുന്ന ഉംറയിൽ ആഭ്യന്തര തീർഥാടകർക്കു മാത്രമാണ് അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീർഥാടകർക്കു മാത്രം ഹറമിലെത്തി ഉംറ ചെയ്യാം. എന്നാൽ, കോവിഡ് പൂർണമായും ഇല്ലാതായെന്ന് സ്ഥിരീകരിച്ചശേഷം മാത്രമാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടനത്തിന് അനുമതി.
ഒക്ടോബർ നാലിന് തുടങ്ങുന്ന ആദ്യഘട്ടത്തിൽ പ്രതിദിനം 6000 ആഭ്യന്തര തീർഥാടകരെ മസ്ജിദുൽ ഹറാമിൽ പ്രവേശിക്കാൻ അനുവദിക്കും. ഹറമിലെ മൊത്തം ഉൾക്കൊള്ളൽശേഷിയുടെ 30 ശതമാനമാണ് 6000 തീർഥാടകർ എന്നത്. ഒക്ടോബർ 18ന് തുടങ്ങുന്ന രണ്ടാം ഘട്ടത്തിൽ ഹറമിലെ ആകെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനത്തിന് അതായത് 15,000 തീർഥാടകർക്ക് അനുമതി നൽകും. മദീന സിയാറത്തിനും രണ്ടാം ഘട്ടത്തിൽ അനുമതിയുണ്ടാവും. മസ്ജിദുന്നബവിയിലെ ഉൾക്കൊള്ളൽ ശേഷിയുടെ 75 ശതമാനത്തിനാണ് അനുമതി. നവംബർ ഒന്നിന് തുടങ്ങുന്ന മൂന്നാം ഘട്ടത്തിൽ 100 ശതമാനത്തിനും അതായത് 20,000 പേർക്കും ഉംറക്ക് അനുമതി നൽകും. രണ്ടാംഘട്ടം മുതൽ മക്ക ഹറമിൽ പ്രതിദിനം 40,000 പേരെ നമസ്കാരത്തിനെത്താൻ അനുവദിക്കും.
മൂന്നാം ഘട്ടത്തിൽ അത് 60,000 ആയി ഉയർത്തും. ഉംറ തീർഥാടകർക്കും ഹറമുകളിൽ നമസ്കരിക്കാനെത്തുന്നവർക്കും കർശന ആരോഗ്യ മുൻകരുതൽ നിബന്ധനകൾ ബാധകമാണ്. കോവിഡ് ഭീഷണിയില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ച രാജ്യങ്ങളിൽനിന്നായിരിക്കും വിദേശ ഉംറക്ക് അനുമതി നൽകുക. മൂന്നാംഘട്ടമായ നവംബർ ഒന്നു മുതൽ വിദേശത്തുനിന്ന് കോവിഡില്ലെന്ന് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്കു മാത്രം ഉംറക്ക് അനുമതി നൽകും. നാലാം ഘട്ടത്തിൽ കോവിഡ് അപകടസാധ്യത ഇല്ലാതായി എന്ന് ബന്ധപ്പെട്ട അതോറിറ്റി പ്രഖ്യാപിച്ചാൽ മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും ഉൾക്കൊള്ളാൻ കഴിയുന്ന 100 ശതമാനം പേർക്ക് ഉംറക്കും സിയാറത്തിനും അനുമതി നൽകും. ഹജ്ജ് ഉംറ മന്ത്രാലയം നിശ്ചയിച്ച 'ഇഅ്തമർനാ' എന്ന ആപ് വഴിയായിരിക്കും തീർഥാടകരുടെയും നമസ്കരിക്കാനെത്തുന്നവരുടെയും സന്ദർശനകരുടെയും പ്രവേശനം നിയന്ത്രിക്കുക.മാസ്ക്, കൈയുറ, സമൂഹ അകലപാലനം, സ്പർശിക്കാതിരിക്കൽ തുടങ്ങിയ ആരോഗ്യപ്രതിരോധ മുൻകരുതൽ നടപടികൾ തീർഥാടകരും നമസ്കരിക്കാനെത്തുന്നവരും നിർബന്ധമായും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
തീർഥാടകരെ സ്വീകരിക്കാൻ സജ്ജം –ഇരുഹറം കാര്യാലയ മേധാവി
ജിദ്ദ: ഉംറ തീർഥാടരെയും മദീന സന്ദർശകരെയും സ്വീകരിക്കാൻ ഹറമുകളും സജ്ജമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ്. കോവിഡ് മുൻകരുതൽ പാലിച്ച് ഉംറയും മദീന സന്ദർശനവും ഘട്ടമായി ആരംഭിക്കാനുള്ള ഗവൺമെൻറ് തീരുമാനത്തെ ഇരുഹറം കാര്യാലയ മേധാവി പ്രശംസിച്ചു. ഉംറ നിർവഹിക്കാനും മദീന സന്ദർശിക്കാനുമുള്ള ആളുകളുടെ അഭ്യർഥനകൾക്കും ആഗ്രഹങ്ങൾക്കുമുള്ള മറുപടിയാണിതെന്ന് തീരുമാനത്തെ അദ്ദേഹം വിശേഷിപ്പിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്, ഉയർന്ന ആരോഗ്യ മുൻകരുതൽ നടപടികൾ പ്രയോഗിച്ച് തീർഥാടകരെ സ്വീകരിക്കാൻ ഇരുഹറം കാര്യാലയം തയാറെടുക്കുകയാണ്.
ഇതിനകം ഇരുഹറമുകളും നിരവധി മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പകർച്ചവ്യാധികളിൽനിന്ന് മുക്തമായി ഹറമിനെ സംരക്ഷിക്കാൻ ഇതിലൂടെ സാധിച്ചിട്ടുണ്ട്. ഇരുഹറമുകളിൽ സേവനത്തിലേർപ്പെടുന്ന എല്ലാ വകുപ്പുകൾക്ക് വേണ്ട തയാറെടുപ്പുകൾ നടത്താനും ശ്രമങ്ങൾ അധികരിപ്പിക്കാനും ഇരുഹറം കാര്യാലയ മേധാവി നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

