സൗദി - യു.എ.ഇ റെയിൽവേ 2021ല്‍
text_fieldsറിയാദ്: സൗദി-യു.എ.ഇ റെയില്‍വെ 2021 ഡിസംബറില്‍ നിലവില്‍ വരുമെന്ന് യു.എ.ഇ ഫെഡറല്‍ അതോറിറ്റി മേധാവിയെ ഉദ്ധരിച്ച് അല്‍അറബിയ്യ റിപ്പോര്‍ട്ട് ചെയ്തു. 2100 കിലോമീറ്റര്‍ നീളത്തിലുള്ള റയില്‍വെ വിവിധ ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായിരിക്കുമെന്ന് അതോറിറ്റി മേധാവി അബ്ദുല്ല സാലിം അല്‍കുസൈരി പറഞ്ഞു. 2015ല്‍ പഠനം പൂര്‍ത്തിയാക്കിയ പദ്ധതി 2016ല്‍ ആരംഭിക്കാനിരുന്നെങ്കിലും പിന്നീട് നീട്ടിവെക്കുകയായിരുന്നു. ചരക്കു ഗതാഗതം, യാത്രാ വണ്ടികള്‍ എന്നിവ ലക്ഷ്യമാക്കിയാണ് റയില്‍വെ നിലവില്‍ വരുന്നത്.
ആറ് ഗള്‍ഫ് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന 40,000 കിലോമീറ്റല്‍ റയില്‍വെ സ്ഥാപിക്കാനാണ് പ്രാഥമിക പഠനം നടന്നത്. എന്നാല്‍ ഓരോ രാജ്യത്തെയും ആഭ്യന്തര റയില്‍വെ റൂട്ടുകള്‍ പൂര്‍ത്തിയാക്കിയ ശേഷം രാജ്യാന്തര ലൈനുകള്‍ ബന്ധിപ്പിക്കാമെന്ന ധാരണയിലാണ് പദ്ധതി രണ്ട് വര്‍ഷത്തേക്ക് നീട്ടിവെച്ചത്. ഇതിന്‍െറ ഭാഗമായി ആരംഭിച്ച സൗദി മരുപ്പാലം പദ്ധതി പുതിയ ഏതാനും റൂട്ടുകള്‍ കഴിഞ്ഞ മാസങ്ങളില്‍ ആരംഭിച്ചു. 200 ബില്യന്‍ ഡോളറാണ് ജി.സി.സി റയില്‍വെക്ക് പദ്ധതിയിട്ടിരുന്നത്. വിദേശ നിക്ഷേപത്തോടെ പദ്ധതി പൂര്‍ത്തിയാക്കാനാവുമെന്നും അധികൃതര്‍ പ്രതീക്ഷിക്കുന്നു.
അതേസമയം ഒമാന്‍ തങ്ങളുടെ രാജ്യത്തെ റയില്‍വെ ലൈനുകളുടെ പണി പൂര്‍ത്തിയാക്കിയ ശേഷമാണ് ഗള്‍ഫ് റയില്‍വെയില്‍ പങ്ക് ചേരുക. യു.എ.ഇയില്‍ ജബല്‍ അലി, ഖലീഫ പോര്‍ട്ട്, ഫുജൈറ പോര്‍ട്ട് എന്നിവ തമ്മില്‍ ബന്ധിപ്പിക്കുന്ന റിയില്‍വെയുടെ രണ്ടാം ഘട്ട പദ്ധതി നടന്നുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സൗദിക്കും യു.എ.ഇക്കുമിടക്കുള്ള വാണിജ്യ ബന്ധം ശക്തിപ്പെടാനും യാത്രക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാവാനും ചെലവു ചരുങ്ങിയ യാത്ര പ്രോല്‍സാഹിപ്പിക്കാനും റയില്‍വെ സഹായകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
