ഭൂകമ്പ ദുരിതാശ്വാസം; സൗദി അറേബ്യക്ക് നന്ദി പറഞ്ഞ് തുർക്കിയ ഭരണകൂടം
text_fieldsതുർക്കിയയിലെ അദാന വിമാനത്താവളത്തിലെത്തിയ സൗദി സന്നദ്ധ സംഘം
റിയാദ്: തുർക്കിയയുടെ ഭൂകമ്പ ബാധിത പ്രദേശങ്ങളിലെ മനുഷ്യത്വപരമായ ഇടപെടലുകൾക്കും അവിടെ തുടരുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും സൗദി അറേബ്യക്ക് നന്ദി പറഞ്ഞ് തുർക്കിയ ഭരണകൂടം. കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിലാണ് തുർക്കിയ സർക്കാർ സൗദി ഭരണകൂടത്തിനും ജനങ്ങൾക്കും നന്ദി രേഖപ്പെടുത്തിയത്. ‘സൗദി നേതൃത്വത്തിെൻറ പിന്തുണയ്ക്കും ആ രാജ്യത്തെ സഹോദരങ്ങളുടെ ഐക്യദാർഢ്യത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്.
ദുരിതാശ്വാസ സാമഗ്രികളും വൈദ്യസഹായവുമായി നിരവധി വിമാനങ്ങൾ തുർക്കിയയിലെ വിവിധ ദുരിതബാധിത പ്രദേശങ്ങളിൽ എത്തിയിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശങ്ങളിലെ തെരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവയിൽ സൗദി സന്നദ്ധ സംഘങ്ങൾ തുർക്കി സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു. പ്രയാസകരമായ സമയത്ത് സഹോദര രാജ്യങ്ങളിൽ നിന്ന് പിന്തുണയും ഐക്യദാർഢ്യവും ലഭിക്കുന്നത് വളരെ പ്രധാനമാണ്. ഈ ഘട്ടത്തിൽ ഞങ്ങളെ പിന്തുണയ്ക്കുന്നതിൽ പ്രമുഖസ്ഥാനത്തുള്ള രാജ്യമാണ് സൗദി അറേബ്യ’. ഈ ദുഷ്‌കരമായ സമയത്ത് തുർക്കിയയെ പിന്തുണച്ചതിനും തുടർന്നുകൊണ്ടിരിക്കുന്ന സഹായത്തിനും സൗദിയെ തുർക്കിയ പ്രസിഡൻറ് റജബ് ത്വയ്യിബ് ഉറുദുഗാൻ പ്രത്യേകം പരാമർശിച്ചതായി ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
തുർക്കിയയിലേക്ക് സൗദിയിൽ നിന്നുള്ള ദുരിതാശ്വാസ സാമഗ്രികൾ കാർഗോ വിമാനത്തിൽ കയറ്റുന്നു
സൗദി ഭരണാധികാരി സൽമാൻ രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ എന്നിവരുടെ നിർദേശ പ്രകാരം കിങ് സൽമാൻ ഹ്യൂമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) തുർക്കിയയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതരെ സഹായിക്കുന്നതിനായി വ്യത്യസ്ത പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ‘സാഹിം’ പ്ലാറ്റ്‌ഫോമിലൂടെ നടത്തുന്ന ദേശീയ കാമ്പയിനിൽ ഇതുവരെ 25.5 കോടിയിൽ പരം റിയാൽ സമാഹരിച്ചു കഴിഞ്ഞു. ഏഴര ലക്ഷത്തോളം പേരാണ് കമ്പയിനുമായി സഹകരിച്ചത്.
ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തെ ‘ഈ നൂറ്റാണ്ടിലെ ദുരന്തം’ എന്നാണ് തുർക്കി അധികൃതർ വിശേഷിപ്പിച്ചത്. കഹ്‌റമൻമാരാസ് പ്രവിശ്യ കേന്ദ്രീകരിച്ച് 7.6 തീവ്രത രേഖപ്പെടുത്തിയ രണ്ട് വലിയ ഭൂകമ്പങ്ങളാണ് ഉണ്ടായതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. 10 ലധികം നഗരങ്ങൾക്ക് കനത്ത നാശം സംഭവിച്ചു. തുടർ ഭൂകമ്പ പരമ്പരകൾ ഒരു വലിയ പ്രദേശത്തെയാകെ ബാധിച്ചു. 84 വർഷം മുമ്പ് 7.9 തീവ്രത രേഖപ്പെടുത്തിയ എർസിങ്കൻ ഭൂകമ്പമാണ് ഇതിന് മുമ്പ് തുർക്കിയയിൽ നടന്ന ഏറ്റവും വലിയ ഭൂകമ്പം. ദുരന്തത്തിൽ തുർക്കിയിൽ മാത്രം കാൽ ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും മുക്കാൽ ലക്ഷത്തിലധികം പേർക്ക് പരിക്കേൽക്കുകയും 6,500 ലധികം കെട്ടിടങ്ങൾ തകർന്നു വീഴുകയും ചെയ്തിട്ടുണ്ടെന്നാണ് ഞായറാഴ്ച രാത്രി വരെയുള്ള കണക്ക്.