വീട്ടുജോലിക്കാരെ സ്വീകരിക്കേണ്ടത് കമ്പനികളും ഓഫിസുകളും
text_fieldsജിദ്ദ: കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീട്ടുജോലിക്കാരെ സ്വീകരിക്കുന്നതിനായി പുതിയ സംവിധാനം ഏർപ്പെടുത്തിയതായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. പുതിയ സംവിധാനമനുസരിച്ച് ബ്രോക്കർമാർ, റിക്രൂട്ടിങ് കമ്പനികൾ തുടങ്ങിയവ മുഖേന നിയമിക്കപ്പെടുന്ന വീട്ടുജോലിക്കാരെ വിമാനത്താവളത്തിൽ സ്വീകരിക്കുന്നതിനും അവർക്ക് താമസസൗകര്യം ഒരുക്കുന്നതിനും അതത് കമ്പനികൾക്കും ഓഫിസുകൾക്കുമാണ് ഉത്തരവാദിത്തം.
ആദ്യമായി രാജ്യത്ത് എത്തുന്ന വീട്ടുജോലിക്കാരെ വിമാനത്താവളത്തിൽ പ്രവേശന നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ഉടൻതന്നെ റിക്രൂട്ട്മെൻറ് കമ്പനികളോ ബ്രോക്കർമാരോ ആണ് സ്വീകരിക്കേണ്ടത്. അതേസമയം, അവധി കഴിഞ്ഞ് എക്സിറ്റ്, റീഎൻട്രി വിസയിൽ വരുന്ന ജോലിക്കാരെ അവരുടെ തൊഴിലുടമകൾക്ക് നേരിട്ട് സ്വീകരിക്കാം. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ സംവിധാനം നിലവിലുണ്ട്. പുതിയ സംവിധാനം രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പ്രയോഗത്തിൽ വരുത്തുമെന്നും ആരംഭിക്കുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

