കാലത്തെ അതിജയിച്ച് ചരിത്രശേഷിപ്പായി മക്കയിലെ 'സുബൈദ പാത'
text_fieldsസൗദിയിലെ വിവിധ ഭാഗങ്ങളിലുള്ള ‘സുബൈദ പാത’യുടെ ചരിത്ര ശേഷിപ്പുകളുടെ ദൃശ്യങ്ങൾ
മക്ക: ഇറാഖിൽനിന്നും മക്കയിലേക്കുള്ള പുരാതന പാതയുടെ ചരിത്രശേഷിപ്പുകൾ ഇന്നും മധുരിക്കുന്ന ഓർമകളാണ് സമ്മാനിക്കുന്നത്. അബ്ബാസിയ ഖലീഫമാരിൽ അഞ്ചാമനായ ഹാറൂൻ റഷീദിെൻറ പത്നിയായ രാജ്ഞി സുബൈദയുടെ പേരിലറിയപ്പെടുന്ന 'സുബൈദ പാത' (ദർബ് സുബൈദ)യുടെ ശേഷിപ്പുകൾ ഇന്നും സൗദിയിലെ പലഭാഗങ്ങളിൽ ചരിത്ര സ്മാരകങ്ങളായും പൈതൃകമായും തന്മയത്വത്തോടെ നിലനിർത്തിയിട്ടുണ്ട്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ സൗദിയിൽനിന്ന് ഉൾപ്പെടുത്തിയ പത്തു സൈറ്റുകളിൽ ഒന്നുകൂടിയാണിത്. എ.ഡി 750നും 1258നും ഇടയിൽ നിലനിന്ന അബ്ബാസിയ കാലഘട്ടത്തിൽ സുബൈദ പാത ഏറ്റവും പ്രധാനപ്പെട്ട തീർഥാടന, വാണിജ്യ റൂട്ടുകളിലൊന്നായിരുന്നു.
ഇറാഖിൽനിന്ന് മക്കയിലെത്താൻ നേരത്തേ ഉണ്ടായിരുന്ന പലവഴികളും ഏറെ ദുർഘടം പിടിച്ചതായിരുന്നു. മക്കയിലെത്തിയിരുന്ന അന്നത്തെ പല തീർഥാടകർക്കും ജീവനാശവും വിപത്തും സംഭവിക്കുന്നത് സാധാരണ പതിവായിരുന്നു. ഇത് മനസ്സിലാക്കിയ സുബൈദ അസ്ഥിര മണലിൽനിന്നും മോശമായ കാലാവസ്ഥയിൽനിന്നും യാത്രക്കാരെ രക്ഷിക്കുന്ന മതിലുകളാലും അഭയകേന്ദ്രങ്ങളാലും അതിരുകൾ നിർണയിക്കപ്പെട്ട ഒരുപാത ഉണ്ടാക്കാൻ പദ്ധതി തയാറാക്കുകയായിരുന്നു.
ഇറാഖിലെ കൂഫയിൽനിന്ന് മക്കയിലേക്ക് നീണ്ട ഈ പാതക്ക് 1,600 കിലോമീറ്ററിലധികം ദൂരമുണ്ട്. പാതയെ 50ലധികം ഭാഗങ്ങളായി വിഭജിച്ച് 27 സ്റ്റേഷനുകൾ നിർമിച്ചു. തീർഥാടകർക്ക് വെള്ളത്തിനായി ധാരാളം കിണറുകൾ, കുളങ്ങൾ, അതിഥി മന്ദിരങ്ങൾ, പള്ളികൾ, പൊലീസ് പോസ്റ്റുകൾ എന്നിവയും നിർമിച്ചു. സ്ഥല നിർണയാർഥം ഉയരമുള്ള മിനാരങ്ങൾ സ്ഥാപിക്കപ്പെട്ടു. സാർഥ വാഹക സംഘങ്ങൾക്ക് വഴികാണിക്കാനായി പാതയോരങ്ങളിൽ ടവറുകളിൽ രാത്രി തീ കത്തിച്ചു.
അന്നത്തെ നിർമാണത്തിലെ വേറിട്ട വൈഭവം കാരണം നൂറ്റാണ്ടുകളോളം ഈ സുബൈദ പാത കേടു കൂടാതെ നിലനിന്നിരുന്നു.ഇറാഖ്, ഖുറാസാൻ, ഖുർദിസ്ഥാൻ തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് മില്യൺ കണക്കിനാളുകൾക്ക് ആയിരത്തിലധികം വർഷം സേവനം ചെയ്യാൻ ഈ വഴി കഴിഞ്ഞുവെന്നതാണ് ഫലം. ആധുനിക കാലത്തെ നൂതന യാത്രാസൗകര്യങ്ങൾ വികാസം പ്രാപിച്ചതിനാൽ ക്രമേണ ഈ പാത കലഹരണപ്പെടുകയാണുണ്ടായത്. പാതയുടെ പല ഭാഗങ്ങളിലും ഇപ്പോൾ ആധുനികതയുടെ സൗധങ്ങളും റോഡുകളുമാണ് കാണാൻ കഴിയുക.
ഏകദേശം 1300 വർഷം കഴിഞ്ഞിട്ടും സുബൈദ പാതയുടെ ശേഷിപ്പുകളായി കിണറുകളും കുളങ്ങളും മറ്റും അങ്ങിങ്ങായി നിലനിൽക്കുന്നുണ്ട്.ദുർബത് ഹായിലിന് 20 കിലോമീറ്റർ വടക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ബിർക അൽ ബിദ്ദ, 70 കിലോമീറ്റർ വടക്കു സ്ഥിതിചെയ്യുന്ന ബിർക അൽ അരീശ്, റഫ്ഹയുടെ 14 കിലോമീറ്റർ കിഴക്കുഭാഗത്തുള്ള ബിർക അൽ ജുമൈമ, ബുഖായിൽ നിന്ന് 50 കിലോമീറ്റർ വടക്കുകിഴക്കായി നിലകൊള്ളുന്ന ബിർക സറൂദ് എന്നിവ സുബൈദയുടെ സ്മാരകങ്ങളായി ഇന്നും നിലകൊള്ളുന്നവയാണ്. സുബൈദ ഈ പദ്ധതിക്കായി അന്നത്തെ 17 ലക്ഷം 'മിദ്ക്കാൽ' (5950 കിലോഗ്രാം ശുദ്ധ സ്വർണത്തിന് തുല്യമായത്) ചെലവഴിച്ചതായി പറയപ്പെടുന്നു.
സൗദിയിലെ അഞ്ച് പട്ടണങ്ങളിലൂടെ കടന്നുപോയിരുന്ന ഈ പാതയുടെ പല അടയാളങ്ങളും കാലത്തെ അതിജയിച്ച് ഇന്നും പലഭാഗങ്ങളിലും കാണാം. സൗദിയുടെ വടക്കൻ അതിർത്തികൾ, ഹാഹിൽ, അൽ കസീം, മദീന, മക്ക തുടങ്ങിയ ഭാഗങ്ങളിലുള്ള പൈതൃക ശേഷിപ്പുകൾ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് ഇപ്പോൾ സംരക്ഷിച്ചുവരുകയാണ്.ദേശീയ പരിവർത്തന പദ്ധതിയുടെ പൈതൃക സംരക്ഷണ പരിപാടിയിൽപെടുത്തി വിപുലമായ നവീകരണ പദ്ധതികൾ ഊർജിതമായി നടപ്പാക്കിവരുകയാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

