മക്കയിലെ കിങ് അബ്ദുല്ല സംസം വിതരണ കേന്ദ്രം ചൊവ്വാഴ്ച തുറക്കും
text_fieldsജിദ്ദ: കോവിഡ് മുൻകരുതലിന്‍റെ ഭാഗമായി താൽകാലികമായി അടച്ചിട്ട മക്കയിലെ കിങ് അബ്ദുല്ല സംസം വിതരണ കേന്ദ്രം ചൊവ്വാഴ്ച തുറക്കും. ഇരുഹറം കാര്യാലയ മേധാവിയും കിങ് അബ്ദുല്ല സംസം സുഖ്യ പദ്ധതി മേൽനോട്ട കമ്മിറ്റി അധ്യക്ഷനുമായ ഡോ. അബ്ദുറഹ്മാൻ അൽസുദൈസാണ് ഇക്കാര്യം അറിയിച്ചത്.
2020 മാർച്ച് 16 നാണ് സംസം വിതരണ കേന്ദ്രത്തിലെ ഔട്ട്ലട്ടുകൾ താൽക്കാലികമായി അടച്ചത്. ഒരു വർഷത്തിനു ശേഷമാണ് കേന്ദ്രം വീണ്ടും തുറക്കുന്നത്. ആരോഗ്യ മുൻകരുതൽ നടപടികൾ കർശനമാക്കി സംസം വിതരണ കേന്ദ്രം വീണ്ടും തുറക്കാനും സന്ദർശകരെ സ്വീകരിക്കാനും വേണ്ട പദ്ധതികൾ ദേശീയ വാട്ടർ കമ്പനി ആവിഷ്കരിച്ചതായി ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
റമദാൻ അടുത്തതോടെ സംസമിനുള്ള ആളുകളുടെ വർധിച്ച ആവശ്യകത കണക്കിലെടുത്താണ് ചൊവ്വാഴ്ച മുതൽ കേന്ദ്രം തുറക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചക്ക് ഒന്ന് മുതൽ രാത്രി ഒമ്പത് മണി വരെയായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. സന്ദർശകരുടെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ മുൻകരുതൽ നടപടികളും നിരീക്ഷിക്കാൻ മേൽനോട്ട കമ്മിറ്റി ശ്രദ്ധിക്കും. ഓട്ടോമറ്റിക് ഔട്ട്ലെറ്റിലൂടെ ഒരു വ്യക്തിക്ക് 15 ദിവസത്തേക്ക് ഒരേ സമയം നാല് വരെ ബോട്ടിലുകളാണ് വിതരണം ചെയ്യുക. ഒരു ബോട്ടിലിന് വാറ്റ് ഉൾപ്പെടെ 5.50 റിയാലായിരിക്കും വില. കൂടുതലാളുകൾക്ക് സംസം ലഭിക്കുന്നതിനും കേന്ദ്രത്തിൽ ആളുകളുടെ കാത്തിരിപ്പ് കുറക്കുന്നതിനുമാണിതെന്നും ഇരുഹറം കാര്യാലയ മേധാവി പറഞ്ഞു.
ഫാക്ടറിയിലെ നാല് പ്രൊഡക്ഷൻ ലൈനുകളുടെ പ്രവർത്തനക്ഷമത പരിശോധിച്ചിട്ടുണ്ട്. കേന്ദ്രത്തിൽ ദിവസവും രണ്ട് ലക്ഷം ബോട്ടിലുകൾ വരെ ഉൽപാദിപ്പിക്കാനാകും. 22,00,000 ബോട്ടിലുകൾ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്. ഗുണഭോക്താക്കൾക്ക് വേണ്ട നിർദേശങ്ങൾ നൽകാനും സേവനങ്ങളുമായി ബന്ധപ്പെട്ട എല്ലാ അന്വേഷണങ്ങൾക്കും ജീവനക്കാരുണ്ടാകും.
ബന്ധപ്പെട്ട വകുപ്പ് പുറപ്പെടുവിക്കുന്ന ആരോഗ്യ മുൻകരുതൽ പാലിച്ചായിരിക്കും കേന്ദ്രം പ്രവർത്തിക്കുക.വികലാംഗർക്ക് സേവനം നൽകാൻ പ്രത്യേക സ്ഥലം ഒരുക്കിയിട്ടുണ്ട്. അവർക്ക് മുൻഗണനയുണ്ടാകും. പ്രവേശിക്കും മുമ്പ് ശരീരോഷ്മാവ് പരിശോധിക്കുക, തവക്കൽന ആപ് ഉണ്ടായിരിക്കുക തുടങ്ങിയ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ചിരിക്കണം. കേന്ദ്രത്തിനുള്ളിലേക്ക് ഒരേ സമയം 60 പേർക്കാണ് അനുമതി നൽകുകയെന്നും അറിയിച്ചിട്ടുണ്ട്. മക്കയിലെ സംസം കേന്ദ്രത്തിനു പുറമെ കേന്ദ്രവുമായി ധാരണയുള്ള കച്ചവട കേന്ദ്രങ്ങളിലൂടെയും സംസം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കച്ചവട കേന്ദ്രങ്ങളിലൂടെയുള്ള വിതരണത്തിന് 50 ലക്ഷം സംസം ബോട്ടിൽ ഒരുക്കി കൊണ്ടിരിക്കുകയാണെന്നും മേൽനോട്ട കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.